'മാക്ബെത്തിലെ ജോജിയും ജോജിയിലെ മാക്ബെത്തും, ശ്രീ. കെ ജി ജോര്‍ജ് സംവിധാനം ചെയ്ത 'ഇരകള്‍' എന്ന സിനിമയുമായി ജോജിക്ക് സാമ്യം: വൈറലായി ഫേസ്ബുക്ക് കുറിപ്പ്
ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത്, ശ്യാം പുഷ്ക്കരന്റെ രചനയില്‍ ഫഹദ് ഫാസില്‍ നായകനായ ചിത്രം ജോജി പ്രേക്ഷക ശ്രദ്ധ നേടി ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തെ കെ.ജി. ജോര്‍ജിന്റെ ഇരകളുമായി ഒട്ടേറെപ്പേര്‍ താരതമ്യം ചെയ്ത വാർത്തകളും ചർച്ചയാറുണ്ട്.
ഈ സാഹചര്യത്തില്‍ സനുജ് സുശീലന്‍ എന്ന യുവാവിന്റെ ഫേസ്ബുക് കുറിപ്പാണിപ്പോൾ വൈറലാകുന്നത്. ജോജിയും മാക്ബെത്തും ഇരകളും - എൻ്റെ വക പത്തു പൈസ എന്ന തലകെട്ടോടുകൂടിയാണ് കുറിപ്പ് എഴുതിയിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പ് നമുക്ക് വായിക്കാം:
ജോജിയും മാക്ബെത്തും ഇരകളും -
എൻ്റെ വക പത്തു പൈസ
ലോകത്തിലുള്ള മൊത്തം കഥകളുടെ പ്ലോട്ടുകൾ എടുത്തു നോക്കിയാൽ അതിൻ്റെ എണ്ണം പത്തിൽ താഴെ മാത്രമേ വരൂ എന്ന് ഏതോ ഒരു അഭിമുഖത്തിൽ ശ്രീനിവാസൻ പറഞ്ഞിട്ടുണ്ട്. ആ കഥ എങ്ങനെ പറയുന്നു എന്നതിലാണ് കഥാകാരൻ്റെ മിടുക്ക്. അതിനൊരു ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് ടി പി ബാലഗോപാലൻ MA എന്ന ചിത്രമാണ്. ചെമ്മീൻ എന്ന സിനിമയുടെ കഥയും ടി പി ബാലഗോപാലൻ്റെ കഥയും ഒന്ന് തന്നെയാണ് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ എന്നാണ് കുസൃതിച്ചിരിയോടെ അദ്ദേഹം ചോദിച്ചത്. ഒരു ചാകര വന്നു കഴിയുമ്പോൾ പണക്കാരനാവുകയും അതോടെ അതുവരെ തന്നെ സഹായിച്ച പരീക്കുട്ടിയെ തള്ളിപ്പറയുകയും കൂടുതൽ കരുത്തനായ പളനിയുടെ പുറകെ പോവുകയും ചെയ്യുന്ന ചെമ്പൻ കുഞ്ഞു തന്നെയാണ് ബാലഗോപാലനിൽ ബാലൻ കെ നായർ അവതരിപ്പിച്ച കൃഷ്ണൻകുട്ടി നായർ എന്ന കഥാപാത്രം. കേസ് ജയിച്ച് വസ്തുവകകൾ അധീനത്തിലാവുന്നതോടെ ചെമ്പൻകുഞ്ഞിനെ പോലെ തന്നെ അയാളുടെയും നിറം മാറുന്നു. ബാലഗോപാലന് പകരം കുറച്ചുകൂടി യോഗ്യനായ രാമകൃഷ്ണൻ വക്കീലിനെക്കൊണ്ട് മകളെ കെട്ടിക്കുവാൻ ശ്രമിക്കുന്നു. ഇങ്ങനെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഒരുപാടു സാദൃശ്യങ്ങൾ രണ്ടു കഥയ്ക്കുമുണ്ട്. പ്രചോദനവും കോപ്പിയടിയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് എന്തോ ചോദ്യം വന്നപ്പോളാണ് സരസമായി അദ്ദേഹം ഇതൊക്കെ വിശദീകരിച്ചത്. എന്തായാലും അതവിടെ നിൽക്കട്ടെ. നമുക്ക് മൿബെത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് സൃഷ്ടിക്കപ്പെട്ട ജോജിയിലേയ്ക്ക് വരാം.
ലോകമെമ്പാടുമുള്ള കലാകാരന്മാരെ ഏറ്റവും കൂടുതൽ ആകർഷിച്ചിട്ടുള്ള, മോഹിപ്പിച്ചിട്ടുള്ള രണ്ടു ഷേക്സ്പിയർ കൃതികളാണ് മാക്ബെത്തും ഒഥെല്ലോയും. ലോകസാഹിത്യത്തിലെ തന്നെ ഏറ്റവും മികച്ച ട്രാജഡികളിലൊന്നാണ് മക്‌ബത്ത് എന്ന ദുരന്ത നാടകം. സ്കോട്ട്ലൻഡിലെ രാജാവായിരുന്ന ഡങ്കന്റെ പടത്തലവനായിരുന്നു മാക്ബെത്. യാത്രാമധ്യേ കണ്ടുമുട്ടുന്ന മൂന്നു ദുർമന്ത്രവാദിനികളാണ് മാക്ബെത് ഭാവിയിൽ സ്കോട്ട്ലൻഡ് ഭരിക്കുന്ന രാജാവാകും എന്നാദ്യമായി അയാളോട് പറയുന്നത്. അവരുടെ ജല്പനങ്ങൾ ആദ്യമൊന്നും വിശ്വസിച്ചില്ലെങ്കിലും അവരുടെ തന്നെ മറ്റു രണ്ടു പ്രവചനങ്ങൾ കണ്മുന്നിൽ യാഥാർഥ്യമാകുന്നതോടെ അയാളിൽ ആ ആഗ്രഹം വളരാൻ തുടങ്ങി. ഭാര്യയുമായും ഈ രഹസ്യം പങ്കു വച്ചതോടെ അയാളുടെ ജീവിതത്തിന്റെ തന്നെ താളം തെറ്റുന്നു. എങ്ങനെയും ഇത് യാഥാർഥ്യമാക്കാൻ അവർ രണ്ടുപേരും കൂടി പല പദ്ധതികളും തയ്യാറാക്കി. അതിനിടെ സാക്ഷാൽ ഡങ്കൻ രാജാവ് മക്‌ബത്തിന്റെ ഭവനത്തിൽ അത്താഴം കഴിക്കാനെത്തുന്നു. രാജാവിനെ ഇല്ലാതാക്കാൻ കിട്ടിയ സുവർണാവസരം ഉപയോഗപ്പെടുത്താൻ അവർ തീരുമാനിച്ചു. ലേഡി മക്‌ബത് ഉറക്കറ കാവൽക്കാരുടെ ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി. ഉറങ്ങിവീണ കാവൽക്കാരെ ഭയക്കാതെ ഇരുളിന്റെ മറവിൽ അവിടെയെത്തുന്ന മാക്ബെത്ത് രാജാവിന്റെ നെഞ്ചിൽ കഠാര കുത്തിയിറക്കി അദ്ദേഹത്തെ കൊലപ്പെടുത്തുന്നു. ആ ദുർമന്ത്രവാദിനികൾ പ്രവചിച്ചത് പോലെ ഒറ്റദിവസം കൊണ്ട് അയാൾ രാജസിംഹാസനത്തിലെത്തുന്നു.
എന്നാൽ ഒരിക്കൽ സ്വപ്നം കണ്ട സിംഹാസനം സ്വന്തമാക്കിയ മാക്ക്ബെത്തിനെ കാത്തിരുന്നത് ഇരുണ്ട ദിനങ്ങളായിരുന്നു. ആകസ്മികമായി തങ്ങളുടെ രാജാവ് കൊല്ലപ്പെട്ടത് പ്രജകളെ ഞെട്ടിച്ചു. അതവരെ ദുഃഖത്തിലാഴ്ത്തി. പോകെപ്പോകെ ആ മ്ലാനത രാജ്യം മുഴുവൻ ബാധിച്ചു. സ്വാഭാവികമായും ഇത് മൿബെത്തിനെയും അസ്വസ്ഥനാക്കി. ചതിയിലൂടെ ചോരയൊഴുക്കി നേടിയ അധികാരം നഷ്ടപ്പെടാതിരിക്കാൻ എന്തും ചെയ്യാൻ മടിക്കാത്തപ്പോളും തന്നെ വിശ്വസിച്ച രാജാവിനെ കൊലപ്പെടുത്തിയതിന്റെ കുറ്റബോധം അയാളെ വേട്ടയാടാൻ തുടങ്ങി. ദുസ്വപ്നങ്ങൾ കണ്ടു ഞെട്ടിയുണരുന്നത് അയാളുടെ ശീലമായി മാറി. മാക്ബെത്ത് മാത്രമല്ല അയാളുടെ ഭാര്യയും അത്തരം പേടിപ്പിക്കുന്ന സ്വപ്‌നങ്ങൾ കാണാൻ തുടങ്ങി. തനിക്കു ഭീഷണിയാണെന്ന് ചെറിയ സംശയമെങ്കിലും തോന്നുന്ന ആരെയും കൊന്നു തള്ളുന്ന നിലയിലേക്ക് അയാൾ മാറി. ഒരു കൊലപാതകത്തിൽ നിന്ന് പല കൊലകളിലേക്കു ഭയം അയാളെ നയിക്കുന്നു. ദുരന്തങ്ങളിൽ നിന്ന് ദുരന്തങ്ങളിലേക്കു യാത്ര ചെയ്യുന്ന മൿബെത്തിന്റെയും പത്നിയുടെയും മരണവും അത്യന്തം നാടകീയമായാണ് സംഭവിക്കുന്നത്. പതിനേഴാം നൂറ്റാണ്ടിലാണ് എഴുതപ്പെട്ടതെങ്കിലും ഒരിക്കലുമവസാനിക്കാത്ത മനുഷ്യന്റെ അധികാര മോഹത്തിന്റെയും അത് വെട്ടിപ്പിടിക്കാൻ വേണ്ടി അവൻ തെരഞ്ഞെടുക്കുന്ന അപകടം പിടിച്ച വഴികളുടെയും കഥ പറയുന്ന ഒരു ക്ലാസിക് സൃഷ്ടിയായി മാക്ബെത് ഇപ്പോളും ആസ്വാദകരെയും സാഹിത്യ നിരൂപകരെയും ഒരുപോലെ ആകർഷിക്കുന്നു.
സത്യം പറഞ്ഞാൽ അണിയറക്കാർ അവകാശപ്പെടുന്നത് പോലെ മൿബെത്തിലെ ഒരു എലമെന്റ് മാത്രമാണ് ജോജിയിൽ ഉപയോഗിച്ചിരിക്കുന്നത്. സ്വത്തും സമ്പത്തും അധികാരവുമെല്ലാം കയ്യടക്കി വച്ച് മക്കളെപ്പോലും അടിമകളായി കാണുന്ന പനച്ചേൽ കുട്ടപ്പൻ ആണിതിലെ ഡങ്കൻ രാജാവ്. മൂന്ന് മക്കളാണ് അയാൾക്കുള്ളത്. ജോമോനും ജെയ്സണും ഇളയവനായ ജോജിയും. എല്ലാവരോടുമുള്ളതു പോലെ പരുക്കനായാണ് തന്നോടും ഇടപെടുന്നതെങ്കിലും ജോമോന് അപ്പച്ചനോട് സ്നേഹമുണ്ട്. എന്നാൽ അപ്പച്ചന്റെ പിടിവാശിയിലും ഭരണത്തിലും അമർഷമുണ്ടെങ്കിലും സ്വതവേയുള്ള ഭയം കാരണം നിശബ്ദനായി എല്ലാം ഒരു അടിമയെപ്പോലെ അനുസരിക്കുന്നയാളാണ് രണ്ടാമനായ ജയ്സൺ. പല പല ബിസിനസ്സുകളിലൂടെയും കാശ് കുറെ കളഞ്ഞു ആർക്കും പ്രയോജനമില്ല എന്ന മട്ടിൽ അവിടെ ജീവിക്കുന്ന ജോജിയെ അവിടെയുള്ള ആർക്കും ഒരു വിലയുമില്ല. സ്വാഭാവികമായും ആ കെട്ടുപാടുകളിൽ നിന്ന് പുറത്തു ചാടണം എന്ന ത്വര ഏറ്റവും കൂടുതലുള്ളതും ജോജിക്കാണ്. എല്ലാം സ്വന്തം വിരൽത്തുമ്പിൽ നിർത്തുന്ന അപ്പച്ചന്റെ അധികാരം സ്വന്തമാക്കണം എന്നുള്ള ആഗ്രഹം മറച്ചു വച്ച് അതിനു വേണ്ടി പദ്ധതികൾ പലതും തയ്യാറാക്കി നടക്കുന്ന അപകടകാരിയായ ഒരാളാണ് ജോജി. ആ ലക്ഷ്യത്തിലേക്കുള്ള അയാളുടെ യാത്രയുടെ കഥയാണ് ഈ സിനിമ പറയുന്നത്. മനോഹരമായി ആ കഥ പറയാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ടെന്നതിൽ തർക്കമില്ല.
ഈ സിനിമയുടെ പേരിൽ ഉണ്ടായ വിവാദത്തിലേക്ക് വരാം. മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരിലൊരാളായ ശ്രീ. കെ ജി ജോർജ് സംവിധാനം ചെയ്ത "ഇരകൾ" എന്ന സിനിമയുമായി ജോജിക്കുള്ള സാമ്യം പലരും ചൂണ്ടിക്കാട്ടിയത് നിങ്ങളും കണ്ടിട്ടുണ്ടാവും. ഷേക്സ്പിയറുടെ വിഖ്യാത നാടകത്തെ ഒരു മലയോര സുറിയാനി ക്രിസ്ത്യൻ കുടുംബത്തിലേക്ക് പറിച്ചു നടുമ്പോളുണ്ടാവുന്ന വെല്ലുവിളി കൈകാര്യം ചെയ്യാൻ അവർ സ്വീകരിച്ച ഒരു നുറുങ്ങു വിദ്യയാണത് എന്നാണ് എനിക്ക് തോന്നിയത്. അറിഞ്ഞോ അറിയാതെയോ ഇരകളിലെ കഥാപരിസരവും ചില കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളുമൊക്കെ ജോജിയിലും ആവർത്തിക്കുന്നു എന്നത് സത്യമാണ്. തിലകൻ അവതരിപ്പിച്ച മാത്തുക്കുട്ടി മുതലാളി, സുകുമാരൻ അവതരിപ്പിച്ച കുടിയനും കുടുംബസ്നേഹിയുമായ സണ്ണി, അവർ തമ്മിലുള്ള ബന്ധത്തിലെ പ്രത്യേകതകൾ , രാധ അവതരിപ്പിച്ച നിർമല എന്ന കഥാപാത്രത്തിന്റെ ഷേഡുകളുള്ള ബിൻസി ( ഉണ്ണിമായ പ്രസാദ് ), മാത്തുക്കുട്ടി മുതലാളിയും ഭരത് ഗോപി അവതരിപ്പിച്ച പാതിരിയും തമ്മിലുള്ള കോൺഫ്ലിക്റ്റ് എന്നിവയൊക്കെ അതിൽ ചിലതാണ്. കഥ നടക്കുന്ന റബ്ബർ എസ്റ്റേറ്റ് , അവരുടെ വിശാലമായ വീട് എന്നിവയൊക്കെ ഇരകളിലേത് പോലെ തന്നെ ജോജിയിലുമുണ്ട്. മാത്തുക്കുട്ടി മുതലാളിയുടെ ശയ്യാവലംബിയായ അപ്പനെ പരിചരിക്കുന്ന അവരുടെ തന്നെ പണിക്കാരനായ ഉണ്ണൂണ്ണിയെപോലെ തന്നെ പനച്ചേൽ കുട്ടപ്പനെയും പരിചരിക്കുന്നത് അയാളുടെ പഴയ പണിക്കാരനായ ഒരു പുരുഷ കഥാപാത്രമായത് ഒരു യാദൃശ്ചികതയായി തോന്നുന്നില്ല. നാട്ടിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ബേബി പുഴയോരത്തിരുന്നു അതിലേക്കു ചെറിയ കല്ലുകളെറിഞ്ഞു സമയം കൊല്ലുമ്പോൾ ജോജി എസ്റ്റേറ്റിലെ കുളക്കരയിലിരുന്നു പുക വലിച്ചു കൊണ്ട് ചൂണ്ടയിടുന്നു.
പറയുമ്പോ എല്ലാം പറയണമല്ലോ. ജോജിയിലെ ക്ലൈമാക്സിന് മാൿബെത്തുമായോ ഇരകളുമായോ ബന്ധമൊന്നുമില്ല. കുടുംബത്തിലെ അധികാരകേന്ദ്രമായ സ്വന്തം അപ്പനെ കൊന്നിട്ടാണെങ്കിലും ആ സ്ഥാനം കയ്യടക്കാൻ ജോജി ശ്രമിക്കുമ്പോൾ ഇരകളിലെ ബേബി കൊലപാതകങ്ങൾ ചെയ്യുന്നത് തന്നെ അവഗണിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന സമൂഹത്തോടും കുടുംബത്തോടുമുള്ള ഒരു പ്രതികാരമെന്ന നിലയ്ക്ക് കൂടിയാണ്.
ബേബി സത്യത്തിൽ ഒരു മാനസിക രോഗിയായ സീരിയൽ കില്ലറാണ്. ജോജിയെയും ബേബിയേയും വ്യത്യസ്തരാക്കുന്ന ഒരു ഘടകമാണല്ലോ ഇത് എന്നോർത്തപ്പോളാണ് ജോജിയുടെ ആത്മഹത്യാ കുറിപ്പ് ശ്രദ്ധിച്ചത്. ബേബിയുടെ സ്വഭാവരൂപീകരണത്തിൽ സമൂഹത്തിന് ഒരു പങ്കുണ്ടെന്നത് വേണമെങ്കിൽ അംഗീകരിക്കാവുന്ന കാര്യമാണ്. പക്ഷെ ജോജിയുടെ കാര്യത്തിൽ അങ്ങനെയാണോ ? അല്ല എന്നാണ് സിനിമ കണ്ടപ്പോൾ എനിക്ക് മനസ്സിലായത്. സ്വന്തം പ്ലാനുകൾ നടപ്പാക്കാൻ പണം കിട്ടാത്തതിലുള്ള നിരാശയും ആ കുടുംബത്തിലെ പുകഞ്ഞ കൊള്ളിയിൽ നിന്ന് ഏറ്റവും വലിയ അധികാരകേന്ദ്രവുമായി മാറാനുള്ള വാശിയും മാത്രമാണ് ജോജിയെ നയിക്കുന്നത്. സമൂഹം തന്നെ വലിപ്പിച്ചു എന്നൊരു നോട്ട് എഴുതി വച്ചിട്ട് ആത്മഹത്യ ചെയ്യേണ്ട പശ്ചാത്തലം ജോജിക്കുണ്ടോ ? അതോ അതും ജോജിയുടെ ഒരു തട്ടിപ്പായിരുന്നോ ? എന്തായാലും ആ ഒരു ഭാഗം ചെറിയ ആശയക്കുഴപ്പമുണ്ടാക്കി.
ഇങ്ങനെയുള്ള സംഗതികൾ കാണാമെങ്കിലും തീർച്ചയായും ഇരകളുടെ ഈച്ചക്കോപ്പിയല്ല ജോജി. പക്ഷെ മുകളിൽ പറഞ്ഞത് പോലെ വളരെ സ്പഷ്ടമായ സാമ്യതകൾ ഉള്ള ഒരു സിനിമയുടെ പ്രചോദനം മാക്ബെത്ത് ആണെന്ന് അവകാശപ്പെടുന്നതിലാണ് അസ്വാഭാവികതയുള്ളത്.
ലോകത്തുള്ള ഒരുവിധമുള്ള ഏതു കഥയ്ക്കും ഏതെങ്കിലും ഷേക്സ്പീരിയൻ നാടകവുമായി ബന്ധമുണ്ടാവും എന്നത് രസകരമായ ഒരു വസ്തുതയാണ്. മനുഷ്യ ജീവിതത്തിലെ ഒരുവിധമുള്ള എല്ലാ നാടകീയതയും അദ്ദേഹം സ്വന്തം കൃതികളിൽ കൈകാര്യം ചെയ്തിട്ടുണ്ട് എന്നതുകൊണ്ടാണല്ലോ അതെല്ലാം ക്ലാസ്സിക്കുകളായി മാറിയത്. അതുകൊണ്ടു തന്നെ ഒരുവിധമുള്ള ഏതു കഥയെയും നിങ്ങൾക്ക് ഷേക്സ്പിയർ നാടകങ്ങളിൽ നിന്ന് പ്രചോദനം കൊണ്ട് സൃഷ്ടിച്ചത് എന്നവകാശപ്പെടുകയും ചെയ്യാം. താൻ മാക്ബെത്ത് വായിച്ചിട്ടില്ലെന്നും വിശാൽ ഭരദ്വാജ് സംവിധാനം ചെയ്ത മക്ബൂൽ എന്ന ബോളിവുഡ് ചിത്രം മാത്രമാണ് കണ്ടിട്ടുള്ളതെന്നും ശ്യാം പറയുന്നത് ഒരു അഭിമുഖത്തിൽ കണ്ടിരുന്നു. ലേഡി മക്‌ബത് എന്ന പ്രധാന കഥാപാത്രം പോലുമില്ലാത്ത, എന്നാൽ അതേ സമയം തന്നെ മാക്ബെത്തിന്റെ മികച്ച ഒരു അഡാപ്റ്റേഷനുമാണ് മക്ബൂൽ.
ആ സ്ഥിതിയ്ക്ക് മാക്ബെത്തിനേക്കാൾ ഈ സിനിമയ്ക്ക് അടുപ്പമുള്ളത് ഇരകളോടാണ് എന്ന് രണ്ടും കണ്ടിട്ടുള്ള ഒരു പ്രേക്ഷകൻ ആരോപിച്ചാൽ അയാളെ കുറ്റം പറയാൻ കഴിയില്ല. എന്നാൽ "ഇരകൾ പോലെയിരിക്കുന്നു എന്ന് പറയുന്നവർക്ക് ഇരകളും മനസ്സിലായിട്ടില്ല നമ്മളെയും മനസ്സിലായിട്ടില്ല" എന്നാണ് ശ്യാം പുഷ്ക്കരൻ മറുപടി പറഞ്ഞത്.
തീർച്ചയായും ശ്യാം മിടുക്കനായ ഒരു എഴുത്തുകാരനാണ്. ഇരകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സൃഷ്ടിച്ച സിനിമ എന്ന് പറഞ്ഞാലും ഈ സിനിമയുടെ മികവ് ഒരു തരി പോലും കുറയില്ല. അത്രയ്ക്കും മികച്ച എഴുത്ത് തന്നെയാണ് ജോജിയുടേതും. എന്നിട്ടും ഇങ്ങനെയൊക്കെ ന്യായീകരിക്കുന്നത് അത് സമ്മതിക്കാനുള്ള മടി കൊണ്ടാണോ അതോ ഈഗോ കൊണ്ടാണോ എന്നറിയില്ല. എന്തായാലും ശ്യാമിനെപോലുളള ഒരു കലാകാരന് അത് ഒട്ടും ചേർന്നതല്ല.
പ്രചോദനമായാലും കോപ്പി ആയാലും എന്ത് കുന്തമായാലും ഇതൊരു ഉഗ്രൻ സിനിമയാണ്. അതിന്റെ ഫുൾ ക്രെഡിറ്റ് കൊടുക്കേണ്ടത് സംവിധായകനായ ദിലീഷ് പോത്തനാണ്. ഈ കഥ പറയാൻ വേണ്ട അസംസ്കൃത വസ്തുക്കളുടെ കൃത്യമായ ബ്ലെൻഡിങ് ആണ് ജോജിയുടെ ഒരു ആകർഷണം. അനാവശ്യമായ ഒരു സീനോ ഡയലോഗോ ഒന്നും തന്നെ ഈ സിനിമയിലില്ല.
ഏറ്റവും മികച്ചു നിൽക്കുന്നത് ഇതിലെ കാസ്റ്റിംഗാണ്. കാസ്റ്റിംഗ് ശരിയായാൽ തന്നെ ഒരു സിനിമയുടെ അമ്പതു ശതമാനം വിജയിച്ചു എന്നാണ് വിവരമുള്ള സംവിധായകർ പറഞ്ഞിട്ടുള്ളത്. അസാമാന്യമായ ഡീറ്റൈലിംഗ്, വളരെ സൂക്ഷ്മമായി വിഭജിച്ചിരിക്കുന്ന ഷോട്ടുകൾ തുടങ്ങി മറ്റൊരു സംവിധായകൻ കൈകാര്യം ചെയ്തിരുന്നുവെങ്കിൽ അമ്പേ പാളിപ്പോകാമായിരുന്ന ഒരു കഥയെ അദ്ദേഹം നല്ലൊരു സിനിമാനുഭവമായി മാറ്റി. മലയാള സിനിമയിൽ വിജയകരമായി ഹാട്രിക് തികച്ച ദിലീഷ് പോത്തന്റെ അടുത്ത ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
അഭിനേതാക്കളിലേക്കു വന്നാൽ എല്ലാവരും ഒന്നാംതരം പ്രകടനമായിരുന്നു. പനച്ചേൽ കുട്ടപ്പനെ അവതരിപ്പിച്ച പി എൻ സണ്ണി , ജോമോനെ അവതരിപ്പിച്ച ബാബുരാജ്, ബിൻസിയെ അവതരിപ്പിച്ച ഉണ്ണിമായ, അച്ചനെ അവതരിപ്പിച്ച ബേസിൽ തുടങ്ങി ഒരു ഫോൺ കോളിൽ ശബ്ദ സാന്നിധ്യമായി വന്നു പോകുന്ന ജോണി ആന്റണി വരെ സിനിമയുടെ കെട്ടുറപ്പിന് ഓരോ കല്ലും കയറ്റി സഹായിച്ചിട്ടുണ്ട്. എന്നാലും ഒരു പൊടിക്ക് കൂടുതൽ ഇഷ്ടമായത് ജെയ്സൺ പനച്ചേൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജോജി മുണ്ടക്കയത്തെയാണ്. ഒരുപക്ഷെ ഈ സിനിമയിലെ ഏറ്റവും കൺസിസ്റ്റൻസിയുള്ള കഥാപാത്രം കൂടിയാണ് ജെയ്‌സൺ.
അയാളുടെ സ്ഥായിയായ ഭാവം ഭയമാണ്. അപ്പന്റെ മുന്നിലും ചേട്ടന്റെ മുന്നിലും പള്ളിക്കാരുടെ മുന്നിലും എന്തിന് ഭാര്യയുടെ മുന്നിൽ പോലും അയാളുടെ ഭാവം ഒരു വിധേയന്റെതാണ്. മുതുകത്ത് ഒരു ചെറിയ വളവോടെയല്ലാതെ അയാളെ ഒരു സീനിലും കാണാൻ കഴിയില്ല. ജോജിയെ കയ്യോടെ പിടിച്ചതിനു ശേഷം അയാളെ തടയുന്ന സീനിൽ പോലും ആ തല താഴ്ന്നു തന്നെയാണിരിക്കുന്നത്. ജോജിയ്ക്ക് അഭിനന്ദനങ്ങൾ. ഇനിയും കൂടുതൽ ചിത്രങ്ങൾ ലഭിക്കട്ടെ എന്നാശംസിക്കുന്നു. പലരും പറഞ്ഞത് പോലെ ഫഹദ് അവതരിപ്പിച്ച ജോജി എന്ന നായക കഥാപാത്രം ഒരു സൈക്കോ ആയി തോന്നിയില്ല. എന്നാലും ഫഹദ് ഇത്തരം വേഷങ്ങൾ സ്ഥിരമായി ചെയ്താൽ ഒടുവിൽ ടൈപ്പ് കാസ്റ്റ് ആവുമോ എന്നൊരു സംശയം ഇല്ലാതില്ല.
സാങ്കേതികമായി മികച്ച നിലവാരം പുലർത്തുന്ന സിനിമയാണ് ജോജി. ചെറിയ സ്ക്രീന് യോജിച്ച ലെൻസിങ്ങും ഷോട്ടുകളും ഒക്കെ ചേർന്ന് കണ്ടിരിക്കാൻ നല്ല സുഖമുണ്ടായിരുന്നു. ജസ്റ്റിൻ വർഗീസിൻ്റെ പശ്ചാത്തല സംഗീതം, ഷൈജു ഖാലിദിൻ്റെ ഛായാഗ്രഹണം , കിരൺ ദാസിൻ്റെ എഡിറ്റിംഗ് എന്നിവ അതിമനോഹരമായിട്ടുണ്ട് എന്ന് കൂടി പറഞ്ഞില്ലെങ്കിൽ ഈ കുറിപ്പ് പൂർണമാവില്ല. പ്രത്യേകിച്ച് പശ്ചാത്തല സംഗീതം. പല സീനുകളെയും നല്ല രീതിയിൽ എലിവേറ്റ് ചെയ്യുന്നതിൽ ആ സംഗീതത്തിന് പങ്കുണ്ട്. സംഭാഷണങ്ങൾ പലതും വ്യക്തമായില്ല എന്ന് പലരും പരാതി പറയുന്നത് കണ്ടിരുന്നു. ഇയർ ഫോൺ ഉപയോഗിച്ചത് കൊണ്ടാണോ, എനിക്കങ്ങനെ ഒരു പ്രശ്നം തോന്നിയില്ല.
തീർച്ചയായും കാണേണ്ട ചിത്രം തന്നെയാണ് ജോജി. തെറി വാക്കുകൾ മറയില്ലാതെ ഉപയോഗിച്ചിട്ടുണ്ട്. പതിനാറു വയസ്സിനു മുകളിലുള്ളവർക്ക് കാണാം എന്നാണ് ആമസോൺ ഇതിനെ റേറ്റ് ചെയ്തിരിക്കുന്നത്. അത് കൂടി ഒന്ന് ശ്രദ്ധിക്കുക.
https://www.facebook.com/Malayalivartha