ലക്ഷ്യം സ്വത്തും പണവുമുള്ള വീട്ടമ്മമാർ; ഉന്നതരാണെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തും: പണം കൈക്കലാക്കിയ ശേഷം സ്ത്രീകളുമായുള്ള ബന്ധം ഉപേക്ഷിക്കും, നടി ഷംനയെ പറ്റിക്കാൻ ശ്രമിച്ച സംഘം മറ്റൊരു കേസിൽ പിടിയിൽ

നടി ഷംന കാസിമിനെ കബളിപ്പിക്കാൻ ശ്രമിച്ച സംഘം മറ്റൊരു തട്ടിപ്പ് കേസിൽ കൂടി പിടിയിലായി. തൃശൂരിൽ കയ്പമംഗലത്ത് വീട്ടമ്മയെ കബളിപ്പിച്ച് 65 പവനും 4 ലക്ഷവും കവർന്ന കേസിലാണ് സംഘം പിടിയിലായിരിക്കുന്നത്. കയ്പമംഗലം സ്വദേശി അബ്ദുള്‍ സലാം, അഷ്‌റഫ്, വാടാനിപ്പിള്ളി സ്വദേശി റഫീഖ് എന്നിവരാണ് പിടിയിലായത്. സ്വത്തും പണവുമുള്ള വീട്ടമ്മമാരെ ലക്ഷ്യം വെച്ചാണ് ഇത്തവണ സംഘം തട്ടിപ്പുകൾ നടത്തിയത്. വിവിധ നമ്പറുകളിൽ നിന്ന് വീട്ടമ്മമാരുടെ മൊബൈൽ നമ്പറിലേക്ക് ഈ സംഘം മിസ്ഡ് കോൾ അടിക്കുന്നു. ശേഷം സ്ത്രീകൾ തിരിച്ചുവിളിക്കുന്ന സമയത്ത് ഉന്നതാരാണെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തും.
ഇതിന് ശേഷം വീട്ടമ്മമാരുമായി സൗഹൃദം സ്ഥാപിക്കുന്നു. ബന്ധം വളരുന്നതോടെ വീട്ടമ്മമാരിൽ നിന്നും പല ആവശ്യത്തിനായി പണവും സ്വർണവും കൈക്കലാക്കുന്നു. ശേഷം ഈ സ്ത്രീകളുമായുള്ള ബന്ധം പൂർണമായും വിച്ഛേദിക്കുന്നു. ഇത്തരത്തിൽ തട്ടിപ്പിനിരയായ കയ്പമംഗലം സ്വദേശിയായ വീട്ടമ്മ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. എന്നാൽ സമാനമായി തട്ടിപ്പിനിരായ പലരും നാണക്കേട് ഭയന്ന് പരാതി നല്‍കിയിരുന്നില്ല. ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഘത്തിലുള്‍പ്പെട്ടവരാണ് പിടിയിലായവരെന്ന് പൊലീസ് പറയുന്നു.
വിവാഹ ആലോചന നടത്തിയായിരുന്നു സംഘം ഷംനയെയും കുടുംബത്തെയും കബളിപ്പിക്കാന്‍ ശ്രമിച്ചത്.
വരന്റെ വീട്ടുകാരെന്ന പേരിലെത്തിയ പ്രതികള്‍ നടിയുടെ വീട്ടുകാരുമായി വിവാഹത്തിന് ധാരണയിലെത്തി. ഇതിനിടയില്‍ വരനെന്ന് പറഞ്ഞ് വിളിക്കുന്ന യുവാവ് ഷംനയോട് ഒരു ലക്ഷം രൂപ പണം ആവശ്യപ്പെട്ടു. നടി ഇത് നിരസിക്കുകയും അമ്മയെ അറിയിക്കുകയും ചെയ്തതോടെയാണ് തട്ടിപ്പാണെന്ന് മനസിലായതും പിന്നീട് കേസായതും.
https://www.facebook.com/Malayalivartha






















