നയൻതാര–വിഘ്നേഷ് ദമ്പതികൾക്കെതിരെ അന്വേഷണം:- പത്ത് വർഷം വരെ തടവ്... വാടക ഗർഭധാരണം ചട്ടം ലംഘിച്ച്?

നടി നയൻതാര- വിഘ്‌നേശ് ശിവൻ ദമ്പതികൾക്ക് കുഞ്ഞു പിറന്നത് സംബന്ധിച്ച് തമിഴ്നാട് ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. രാജ്യത്തു നിലവിലുള്ള ചട്ടങ്ങൾ മറികടന്നാണോ വാടക ഗർഭധാരണം നടത്തിയതെന്നാണ് അന്വേഷിക്കുന്നത്. വിവാഹം കഴിഞ്ഞ് നാല് മാസത്തിന് ശേഷം വാടക ഗർഭധാരണത്തിലൂടെ ജനിച്ച ഇരട്ട കുഞ്ഞുങ്ങളെ കഴിഞ്ഞ ദിവസമാണ് നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും സ്വീകരിച്ചത്. ദമ്പതികൾ വാടക ഗർഭധാരണ നിയമങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന ചോദ്യങ്ങൾ ഉയർന്നതോടെ സർക്കാർ അവരിൽ നിന്ന് വിശദീകരണം തേടുമെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യൻ പറഞ്ഞു.
വിവാഹം കഴിഞ്ഞ് 5 വർഷത്തിനു ശേഷവും കുട്ടികൾ ഇല്ലെങ്കിൽ മാത്രമേ വാടക ഗർഭധാരണം നടത്താവൂ എന്നു ചട്ടമുണ്ട്. 21 – 36 വയസ്സു പ്രായമുള്ള വിവാഹിതയ്ക്കു ഭർത്താവിന്റെ സമ്മതത്തോടെ മാത്രമേ അണ്ഡം ദാനം ചെയ്യാനാകൂ. ഇത്തരം ചട്ടങ്ങൾ നിലനിൽക്കേ, വിവാഹം കഴിഞ്ഞ് 4 മാസത്തിനുള്ളിൽ എങ്ങനെ വാടക ഗർഭധാരണം സാധ്യമാകും എന്നാണു പ്രധാന ചോദ്യം. ഇക്കാര്യങ്ങൾ സംബന്ധിച്ച് നയൻതാരയോടു തമിഴ്നാട് മെഡിക്കൽ കോളേജ് ഡയറക്ടറേറ്റ് വിശദീകരണം ആവശ്യപ്പെടുമെന്നും നിയമലംഘനം നടന്നോയെന്നതു പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യൻ ചെന്നൈയിൽ പറഞ്ഞു.
ദമ്പതികളുടെ പൂർണസമ്മതത്തോടെ തങ്ങളുടെ കുഞ്ഞിനെ മറ്റൊരു സ്ത്രീ പ്രസവിക്കുകയെന്നതാണ് വാടകഗർഭധാരണം കൊണ്ട് ഉദ്ദേശിക്കുന്നത്. ദമ്പതികൾക്ക് വന്ധ്യതയോ മറ്റ് അനാരോഗ്യ പ്രശ്നങ്ങളോ ഉണ്ടെങ്കിലാണ് വാടക ഗർഭധാരണം നടക്കുക. വാണിജ്യ ആവശ്യങ്ങൾക്കായി വാടക ഗർഭധാരണം ഇന്ത്യയിൽ നിയമം മൂലം നിരോധിച്ചിട്ടുണ്ട്. പ്രധാനമായും രണ്ട് തരം വാടക ഗർഭധാരണ രീതിയാണ് ഉള്ളത്. ഒന്ന് ട്രഡിഷണൽ സറോഗസി,രണ്ട് ജെസ്റ്റെഷണൽ സറോഗസി. ട്രഡിഷണൽ സറോഗസി- ഈ രീതിയിൽ ആരോഗ്യമുള്ള സ്ത്രീയുടെ ഗർഭപാത്രത്തിലേക്ക് ദമ്പതികളിൽ പുരുഷന്റെ ബീജം നിക്ഷേപിക്കും.
തുടർന്ന് സ്ത്രീ ദമ്പതികൾക്കായി കുഞ്ഞിനെ പ്രസവിച്ചു നൽകും. നിയപരമായി കുട്ടിയുടെ മാതാപിതാക്കൾ ഈ ദമ്പതികളായിരിക്കും. എന്നിരുന്നാലും കുട്ടിയുടെ ബയോളജിക്കൽ മദർ എന്നത് ഗർഭധാരണം നടത്തിയ സ്ത്രീയാണ്.കാരണം ഇവരുടെ അണ്ഡമാണ് കൃത്രിമമായി നിക്ഷേപിക്കപ്പെട്ട ബിജത്തിൽ കലരുന്നത്. ജെസ്റ്റെഷണൽ സറോഗസി-ദമ്പതികളിൽ സ്ത്രീയുടേയും പുരുഷന്റേയും അണ്ഡവും ബീജവും ശേഖരിച്ച് ഇവ സംയോജിപ്പിച്ച് മറ്റൊരു സ്ത്രീയുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുകയാണ് ചെയ്യുക. ഭാര്യക്ക് 25-50 വയസും ഭർത്താവിന് 26-55 വയസും ഇടയിൽ പ്രായം വേണം.
ദമ്പതികൾക്ക് നേരത്തേ കുട്ടികൾ ഉണ്ടാകാൻ പാടില്ല. മാനസികമോ ശാരീരികമോ ആയ വൈകല്യമുള്ള കുട്ടികൾ അല്ലെങ്കിൽ മറ്റ് അനോരോഗ്യമുള്ള കുട്ടികൾ ഉള്ള മാതാപിതാക്കൾക്ക് വാടകഗർഭധാരണത്തെ ആശ്രയിക്കാം. ഗർഭം ധരിക്കാൻ ആരോഗ്യാവസ്ഥ അനുവദിക്കാത്തവർക്കും ഈ മാർഗം പരിഗണിക്കാം.ഇന്ത്യക്കാരായ 35- 45 പ്രായഗണത്തിലുള്ള വിധവകൾക്കും അനുമതിയുണ്ട്. മുൻപ് വാടക ഗർഭധാരണത്തെ ആശ്രയിക്കാത്തവരായിരിക്കണം.
വാടക ഗർഭധാരണം അനിവാര്യമാണെന്ന് ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട അധികൃതരിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾ ദമ്പതികൾ സമർപ്പിക്കേണ്ടതുണ്ട്. സാഹചര്യം രേഖമൂലം സമർപ്പിക്കുകയും ജില്ലാ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ്, വാടക ഗർഭധാരണത്തിന് തയ്യാറാകുന്ന സ്ത്രീക്കുള്ള ഇൻഷുറൻസ് പരിരക്ഷ എന്നിവയെല്ലാം ഉറപ്പാക്കണം. വാടക ഗർഭധാരണത്തിന് തയ്യാറാകുന്ന സ്ത്രീകൾ ദമ്പതികളുടെ ബന്ധുവായിരിക്കണം. 25-35 വയസ്സിനിടയിൽ പ്രായമുള്ള സ്ത്രീകളായിരിക്കണം. ഇവർ വിവാഹിതരും അമ്മമാരുമായിരിക്കണം.വാടക ഗർഭധാരണത്തിനുള്ള മെഡിക്കൽ, സൈക്കോളജിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഇവർക്ക് നിർബന്ധമാണ്.
വാടക ഗർഭധാരണത്തിലെ ചൂഷണവും കച്ചവടവും നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള കർശന നിയമങ്ങൾ ഇന്ത്യയിൽ നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ വർഷമാണ് രാജ്യത്ത് വാടക ഗർഭധാരണ നിയന്ത്രണ നിയമം പ്രാബല്യത്തിൽ വന്നത്. വാണിജ്യ ഗർഭധാരണം നിരോധിക്കുകയും നിയമപരമായി അതിനവകാശമുള്ളവർക്ക് ശരിയായ രീതിയിൽ തന്നെ ഇത് സാധ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നിയമം നടപ്പാക്കിയത്.
വാണിജ്യ താത്പര്യത്തോടെ വാടക ഗർഭധാരണം വാഗ്ദാനം ചെയ്യുന്ന അനധികൃത ക്ലിനിക്കുകൾക്കും ലാബുകൾക്കും കനത്ത ശിക്ഷ ഉറപ്പാക്കുന്നതാണ് ബിൽ. നിയമം ലംഘിച്ചാൽ 10 വർഷം വരെ തടവും 10 ലക്ഷം രൂപയും ശിക്ഷ ഉറപ്പാക്കുന്നതാണ് നിയമം. പ്രതിഫലേച്ഛയില്ലാതെയുള്ള വാടക ഗർഭധാരണമാണെങ്കിൽ ഇതുമായി ബന്ധപ്പെട്ട് 5 വർഷം തടവും 5 ലക്ഷം പിഴയും വരെ ഈടാക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്.
https://www.facebook.com/Malayalivartha