ചെറുപ്പംമുതലേ ഉള്ള മറവിരോഗത്തെ ചിരിയും ആത്മവിശ്വാസവും കൊണ്ട് തോല്‍പിച്ച തെസ്‌നി ഖാന്‍

കല്‍പ്പനക്കുശേഷം മലയാള സിനിമയിലെ ചിരിസാന്നിധ്യമാണ് തെസ്‌നി ഖാന്‍. കുട്ടിക്കാലം തൊട്ടേ തനിക്ക് മറവിരോഗ പ്രശ്‌നമുണ്ടെങ്കിലും അതിനെ അതിജീവിച്ചാണ് താന്‍ ഇത്രയും കാലം പിടിച്ചുനിന്നതെന്നുമാണ് വെള്ളിനക്ഷത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ തെസ്‌നിഖാന്‍ പറയുന്നത്.
വലിയ കുഴപ്പമല്ലെങ്കിലും വലിയൊരു പ്രശ്‌നക്കാരനായി ഇടയ്‌ക്കെല്ലാം വരുന്ന ഈ ഓര്‍മ്മക്കുറവ് പല സന്ദര്‍ഭങ്ങളിലും തനിക്ക് വില്ലനായിട്ടുണ്ടെന്നും സ്‌കൂള്‍ പഠനകാലം മുതലേ ചില പ്രശ്‌നങ്ങള്‍ അതുമൂലം ഉണ്ടായിട്ടുണ്ടെന്നും പറയുന്ന നടി അതെല്ലാം മറികടന്നതിന്റെ ഓര്‍മ്മകളാണ് പങ്കുവയ്ക്കുന്നത്.
എന്റെ ഫാദറും വലിയ മറവിക്കാരനായിരുന്നു. പുള്ളിയുടെ സ്വഭാവമാണ് എനിക്ക് കിട്ടിയത്. മറവികാരണം പല അബദ്ധങ്ങളും ഉണ്ടായിട്ടുണ്ട്. പരിചയമുള്ളവരുടെ പേരുപോലും ചിലപ്പോള്‍ ഓര്‍മ്മവരില്ല. കാണുമ്പോള്‍ ചിരിച്ച് വര്‍ത്തമാനം പറയുമെങ്കിലും അവരുടെ പേര് ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയാകും മനസ്സ് അപ്പോള്‍. ഷൂട്ടിങ് സമയത്തും ഇത് വില്ലനാകാറുണ്ട്. ഡയലോഗെല്ലാം കാണാതെ പഠിച്ച് അസോസിയേറ്റ് ഡയറക്ടറെ പറഞ്ഞു കേള്‍പ്പിക്കും. പക്ഷേ, ടെയ്കിന് പോകുമ്പോള്‍ പെട്ടെന്ന് ഓര്‍മ്മപോകും. പിന്നെ രണ്ടുംകല്‍പിച്ചൊരു അഭിനയമങ്ങുകാച്ചും. കൂടെ അഭിനയിക്കുന്നവര്‍ താന്‍ തട്ടിവിടുന്ന ഡയലോഗുകള്‍ കേട്ട് അന്തിച്ചുപോകുമെങ്കിലും ഒരുവിധം എല്ലാം ഓകെയാക്കും തെസ്‌നി പറയുന്നു.
സിനിമാലോകത്ത് ഇത്തരത്തിലാണ് മറവി വില്ലനാകുന്നതെങ്കില്‍ ഇതിന്റെ തുടക്കം സ്‌കൂള്‍ കാലത്താണെന്ന് തെസ്‌നി പറയുന്നു. പത്താംകല്‍സില്‍ പഠിക്കുമ്പോഴായിരുന്നു. പഠിക്കാന്‍ അത്ര മിടുക്കിയൊന്നും ആയിരുന്നില്ല. പക്ഷേ, അന്നേ അഭിനയത്തിനും മറ്റും ഉഷാറായിരുന്നു. തെസ്‌നിമാ എന്നാണ് വിളിപ്പേര്. ജില്ലാ കലോത്സവത്തില്‍ ഹിന്ദി കവിതാലാപനത്തിന് ചേര്‍ന്നപ്പോഴാണ് മറവിരോഗത്തിന്റെ രംഗപ്രവേശം.
സ്‌കൂളിനുവേണ്ടി തെസ്‌നി ചൊല്ലട്ടെയെന്ന് പ്രധാനാധ്യാപിക സിസ്റ്റര്‍ അന്റോണിയോ തീരുമാനിച്ചു. തെസ്‌നിയാകുമ്പോള്‍ കവിത രസകരമായി ചൊല്ലുമെന്ന് പറഞ്ഞായിരുന്നു തിരഞ്ഞെടുത്തത്. പലതവണ പാടിയും പഠിച്ചും കവിത മനപ്പാഠമാക്കി. അവസാന റിഹേഴ്‌സലില്‍ മനോഹരമായി കവിത ചൊല്ലിയതോടെ ടീച്ചര്‍മാര്‍ എല്ലാവരും ഹാപ്പി. പഠിത്തത്തിലും ഈ വാശിവേണമെന്നും വേണമെന്നുവച്ചാല്‍ തെസ്‌നിമയ്ക്ക് റാങ്കുവരെ കിട്ടുമെന്നുമായി അവര്‍. ഈ പുകഴ്ത്തല്‍ കേട്ടതോടെ മനസ്സ് പകുതി ശൂന്യമായെന്നും ഇത്തരത്തില്‍ ആരെങ്കിലും പൊക്കിപ്പറഞ്ഞാല്‍ ടെന്‍ഷന്‍ കയറുമെന്നും മറിച്ച് ആരെങ്കിലം കുറ്റപ്പെടുത്തിയാല്‍ വാശികയറുമെന്നും തെസ്‌നി പറയുന്നു.
സ്‌റ്റേജില്‍ കയറിയപ്പോള്‍ ഒന്നും ഓര്‍മ്മയില്ല. പിന്നെ തട്ടിവിട്ടു. വിധികര്‍ത്താക്കള്‍ കണ്ണുംമിഴിച്ചിരുന്നു. അഭിനയിച്ചു തകര്‍ത്ത് കവിതചൊല്ലുമ്പോള്‍ ഇതെന്തു ഹിന്ദിയാണെന്ന് അറിയാതെ കേട്ടവര്‍ അന്തംവിട്ടു. ഇടയ്ക്ക് പാളിനോക്കിയപ്പോള്‍ അന്റോണിയോ സിസ്റ്റര്‍ തലയ്ക്കു കയ്യുംകൊടുത്ത് ഇരിക്കുന്നു. പക്ഷേ, മത്സരത്തില്‍ രണ്ടാം സ്ഥാനം കിട്ടി. കാരണം മറ്റൊന്നുമല്ല, മൂന്നാമത്തെ കവിത അവതരിപ്പിച്ചയാളുടെ പ്രകടനം അത്രയ്ക്ക് ദയനീയമായിരുന്നു. തെസ്‌നി ചിരിച്ചുകൊണ്ട് പറയുന്നു.
ഇത്തരത്തില്‍ ജീവിതത്തില്‍ പല സന്ദര്‍ഭങ്ങളിലും വില്ലനായി എത്തിയ മറവിയെ പൊട്ടിച്ചിരികള്‍ കൊണ്ട് തോല്‍പിച്ച് തെസ്‌നി മലയാള സിനിമാലോകത്ത് 28 വര്‍ഷം പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
https://www.facebook.com/Malayalivartha





















