ദിലീപിനെ അമ്മയിൽനിന്നും പുറത്താക്കണമെന്ന് പറഞ്ഞത് മമ്മൂട്ടി...അതും പൃഥ്വിരാജിനെപ്പോലുള്ളവരെ പ്രീതിപ്പെടുത്താൻ ; ഗണേഷ് കുമാർ
നടന്‍ ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കിയ നടപടിയെ രൂക്ഷമായി വിമർശിച്ച് അമ്മ വൈസ് പ്രസിഡന്റ് ഗണേഷ്‌കുമാര്‍ രംഗത്തെത്തി. അമ്മ സംഘടനയിൽനിന്നും ദിലീപിനെ പുറത്താക്കണമെന്ന് പറഞ്ഞത് മമ്മൂട്ടി ആണെന്നാണ് ഗണേഷ്‌കുമാർ പറയുന്നത്. പൃഥ്വിരാജിനെപ്പോലുള്ളവരെ പ്രീതിപ്പെടുത്താനാണ് മമ്മൂട്ടി അങ്ങനെ ചെയ്തതെന്നാണ് അദ്ദേഹം പറയുന്നത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ 85 ദിവസത്തെ ജയില്‍ വാസം കഴിഞ്ഞ് ഇന്നലെ ദിലീപിന് ജാമ്യം കിട്ടിയതിനുപിന്നാലെയാണ് ഗണേഷ് കുമാർ പരസ്യ വിമർശനവുമായി എത്തിയിരിക്കുന്നത്. അറസ്റ്റിലായതിനു പിന്നാലെതന്നെ ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കിയിരുന്നു. ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയതിനു പിന്നാലെ ഒരു മാധ്യമത്തിനോട് ഗണേഷ് കുമാർ പ്രതികരിച്ചതിങ്ങനെ; 'ദിലീപിനെ അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കണമെന്ന് പറഞ്ഞത് മമ്മൂട്ടിയാണ്. അമ്മയുടെ നിയമ പ്രകാരം ഇത് സാധ്യമല്ല. അദ്ദേഹത്തിന് ദിലീപിനെ അസോസിയേഷനില്‍ നിന്നും സസ്‌പെന്റ് ചെയ്യാം. അതും അസോസിയേഷന്‍ രൂപംകൊടുത്ത അച്ചടക്ക നടപടിയുടെ അന്വേഷണത്തിന് ശേഷം മാത്രം.'
അതുകൊണ്ടുതന്നെ ദിലീപിനെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കണമെന്ന മമ്മൂട്ടിയുടെ വാദം അടിസ്ഥാന രഹിതമായിരുന്നെന്നും ഗണേഷ് പറയുന്നു. ' മമ്മൂട്ടി പറഞ്ഞത് അടിസ്ഥാന രഹിതമായിരുന്നു. അങ്ങനെ പറഞ്ഞുകൊണ്ട് അദ്ദേഹം പൃഥ്വിരാജിനെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് ഞാന്‍ കരുതുന്നത്.' 'അമ്മയുടെ ഭാഗമാകണോ വേണ്ടയോ എന്ന് ഇനി ദിലീപിന് തീരുമാനിക്കാം.
ദിലീപിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ പൊന്നുകൊണ്ടു പുളിശേരി വെച്ചുതരാമെന്ന് പറഞ്ഞാലും അമ്മയിലെന്നല്ല ഒരു അസോസിയേഷനും ചേരില്ല. ദിലീപിന് ശക്തമായി നിലകൊണ്ട് സിനിമയില്‍ മുന്നോട്ടുപോകാം.' അദ്ദേഹം പറഞ്ഞു. ദിലീപ് നിരപരാധിയാണെന്ന് തുടക്കം മുതല്‍ പറയുകയും നിലപാടില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഗണേഷ് കുമാര്‍.
https://www.facebook.com/Malayalivartha