കോടികളുടെ തിളക്കത്തിൽ മാധ്യമങ്ങൾക്ക് കണ്ണ് മഞ്ഞളിക്കുമോ..?
ഇന്നത്തെ മാതൃഭൂമിയിലും പരസ്യമില്ല, ജയിലില്‍ നിന്നു ജാമ്യം കിട്ടി ദിലീപ് പുറത്തിറങ്ങിയതിന് ശേഷം രാമലീലയുടെ പേരിൽ മാധ്യമങ്ങളിൽ കോടികളൊഴുക്കുന്നു. ജയിലിൽ നിന്നും പുറത്തിറങ്ങിയ ദിലീപിന്റെ വിജയ ഭാവമായിരുന്നു പത്രപരസ്യങ്ങളിൽ വന്ന ജനപ്രിയ നായകൻറെ പൂര്‍ണകായ ചിത്രത്തിന്. മാതൃഭൂമി ഒഴികെയുള്ള പത്രങ്ങളില്‍ ഫുള്‍ പേജ് പരസ്യം നല്‍കിയാണ് രാമലീലയുടെ പേരിൽ കോടികൾ ഒഴുക്കുന്നത്. ജനപ്രിയ വിജയം എന്ന പേരിലാണ് പരസ്യം. വിജയകരമായി പ്രദര്‍ശനം തുടരുന്നു... നന്ദിയെന്ന് മറ്റൊരു കുറിപ്പുകൂടിയുണ്ട് പരസ്യത്തില്‍... പിന്നെ രാമലീല ഓടുന്ന തീയറ്ററുകളുടെ പട്ടികയാണ് ഒപ്പമുള്ളത്.
മലയാള സിനിമയിൽ ഇപ്പോൾ ഇത്തരം പരസ്യങ്ങള്‍ പതിവില്ല. എന്നാല്‍, ടോമിച്ചന്‍ മുളകുപാടത്തിന്റെ തന്നെ പുലിമുരുകന്റെ ത്രിഡി പതിപ്പിറങ്ങിയപ്പോള്‍ സമാനമായ പരസ്യം കൊടുത്തിരുന്നു. ചലച്ചിത്ര സംഘടനകള്‍ മാതൃഭൂമിക്ക് പരസ്യം നല്കുന്നത് നിറുത്തിവയ്ക്കുകയും ഓണച്ചിത്രങ്ങളുടെ പരസ്യം നല്കാതിരുന്നതിനെ തുടര്‍ന്ന് മോശം ചിത്രങ്ങളെ കൊന്നു കൊലവിളിച്ച് മാതൃഭൂമി എഴുതുകയും ചെയ്തതു വാര്‍ത്തയായിരുന്നു.
നടി ആക്രമിക്കപ്പെട്ട വിഷയത്തിലും മാതൃഭൂമി ഇരയ്ക്ക് അനുകൂലമായ ശക്തമായ നിലപാട് എടുത്തിരുന്നു. ഇതിൽ പ്രധിഷേധിച്ചതാണോ മാതൃഭൂമി പത്രത്തിന് പരസ്യം നല്കാതിരുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്. എന്തുതന്നെയായാലും പത്രങ്ങളിലും ദിലീപിന് അനുകൂലമായ വാർത്തകൾ നൽകിയ ഓൺലൈൻ മാധ്യമങ്ങൾക്കും ഇപ്പോൾ ചാകരയാണ്. കോടികൾ വാരിയെറിഞ്ഞാണ് അണിയറയ്ക്ക് പുറകിൽ രാമലീലയ്ക്ക് അനുകൂലമായി കളികൾ നടക്കുന്നത്.
പത്രത്തിന്റെ കാര്യത്തില്‍ ഏറ്റവും അധികം പുലിവാല് പിടിച്ചിട്ടുള്ള പാര്‍ട്ടിയാണ് സിപിഎം. പഴയ ദേശാഭിമാനി ബോണ്ട് വിവാദവും, ഭൂമി വില്‍പനയും എല്ലാം ചെറുതല്ലാത്ത ഡാമേജ് ആണ് സിപിഎമ്മിന് ഉണ്ടാക്കിയിട്ടുള്ളത്. ഏറ്റവുമൊടുവിൽ പത്രത്തിൽ പരസ്യത്തിന്റ പേരിൽ പുലിവാലുപിടിച്ചിരുന്നത് ദേശാഭിമാനിയായിരുന്നു. രാമലീല റിലീസിന് ദേശാഭിമാനിയുടെ ഒന്നാം പേജില്‍ ഫുള്‍ പേജ് പരസ്യമാണ് നൽകിയിരുന്നത്. അതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ സിപിഎമ്മിനും ദേശാഭിമാനിക്കും തെറിവിളിയാണ് കേള്‍ക്കേണ്ടിവന്നത്. ദേശാഭിമാനിയേക്കാള്‍ പ്രചാരമുള്ള പത്രങ്ങളാണ് മനോരമയും മാതൃഭൂമിയും. അവര്‍ പോലും ചെയ്യാത്ത കാര്യമാണ് ഇപ്പോള്‍ ദേശാഭിമാനി ചെയ്തിരിക്കുന്നത് എന്ന് ആക്ഷേപമുയർന്നിരുന്നു. പക്ഷെ ഇപ്പോൾ മനോരമയിലും ഫുൾ പേജ് പരസ്യം നൽകിയാണ് തിരിച്ചടി നൽകിയതെന്നും ശ്രദ്ധേയമാകുന്നു.
പുലിമുരുകന്റെ ചരിത്ര വിജയത്തിന് ശേഷം ടോമിച്ചൻ മുളകുപാടം ഒരുക്കിയ രാമലീല വൻ പ്രതിസന്ധിക്ക് ഒടുവിലാണ് കഴിഞ്ഞ മാസം 28ന് റിലീസായത്. 16 കോടി മുതൽ മുടക്കിൽ നവാഗതനായ അരുൺ ഗോപി സംവിധാനം ചെയ്ത രാമലീല ആറുദിനം കൊണ്ട് നേടിയത് 18 കോടിയോളം രൂപയുടെ കള്ക്ഷൻ ആയിരുന്നു. സിനിമ കാണാനും കാണാതിരിക്കാനുമുള്ള ആഹ്വാനങ്ങൾ റിലീസിന് മുൻപ് അരങ്ങേറിയിരുന്നു.
ദിലീപിന്റെ രാമലീല സി.പി.എം വിരുദ്ധലീലയാണെന്ന് അഭിപ്രായങ്ങൾ ഉയർന്നുവന്നിരുന്നു. പക്ഷെ, അത് ബോധപൂര്‍വം സൃഷ്ടിച്ചതല്ലതാനും. പാര്‍ട്ടിയെ വളര്‍ത്താനും പാര്‍ട്ടിയുടെ തെറ്റായ നിലപാടുകള്‍ക്കെതിരെ നില്‍ക്കുന്ന സഖാക്കളെ കൊന്ന് രക്തസാക്ഷികളെ സൃഷ്ടിക്കാനും നേതൃത്വം മടുക്കുന്നില്ല എന്ന കാര്യമാണ് സിനിമ വ്യക്തമാക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ സി.പി.എം ശക്തമായ നിലപാട് എടുക്കുകയും ദിലീപ് അറസ്റ്റിലാവുകയും ചെയ്ത ശേഷമല്ല ഈ സിനിമ ഉണ്ടായത്. അതുകൊണ്ട് ഇത് മനപ്പൂര്‍വം സി.പി.എമ്മിനെ കരിവാരിത്തേക്കാന്‍ സൃഷ്ടിച്ചതല്ല. എന്നാല്‍ ചിത്രത്തിലെ പല സംഭവങ്ങളും ദിലീപിന്റെ ജീവിതത്തില്‍ സംഭവിച്ചു എന്നത് യാദൃശ്ചികമാണ്.
സ്ഥിരം ദിലീപ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായാണ് രാമലീല സംവിധായകൻ അരുൺ ഗോപി ഒരുക്കിയത്. തമാശരംഗങ്ങൾ കുത്തി നിറക്കാതെ സ്ഥിരം ശൈലിയിൽ നിന്ന് മാറി ചെയ്ത രാമലീല ദിലീപിന്റെ മുൻകാല ചിത്രങ്ങളായ ലയൺ, ഡോൺ ശ്രണിയിൽ പെടുത്താവുന്ന ത്രില്ലർ സ്വഭാവമുള്ള ചിത്രമാണ്.
https://www.facebook.com/Malayalivartha