"ശശിയേട്ടൻ എന്നെ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഉടനെ വേണം. അല്ലെങ്കിൽ എന്നെ മറന്നേക്കണം"

തന്റേതായ ഒരു ശൈലിയിലും സംവിധായക രീതിയിലും മികവ് പുലർത്തുന്നതാണ് ഐ.വി ശശിയുടെ സിനിമകൾ. അതുകൊണ്ടുതന്നെ മലയാള സിനിമ ചരിത്രത്തിൽ വേറിട്ടു നിൽക്കുന്നു ഐ.വി ചിത്രങ്ങൾ. 1968-ൽ എ.ബി.രാജിന്റെ കളിയല്ല കല്ല്യാണം എന്ന സിനിമയിൽ കലാസംവിധായകനായിട്ടായിരുന്നു തുടക്കം. ഛായാഗ്രാഹ സഹായിയായും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് സഹ സംവിധായകനായി കുറെ ചലച്ചിത്രങ്ങളിൽ പ്രവർത്തിച്ചു.
ആദ്യചലച്ചിത്രം ഇരുപത്തിഏഴാം വയസ്സിൽ സംവിധാനം ചെയ്തു. എന്നാൽ ഈ ചിത്രത്തിൽ അദ്ദേഹത്തിന്റെ പേര് ചേർത്തിരുന്നില്ലെങ്കിലും ആദ്യം സംവിധാനം ചെയ്ത ചലച്ചിത്രം ഒരു വൻവിജയമായിരുന്നു. ആദ്യ സംവിധാനം ചെയ്തതായി അറിയപ്പെടുന്ന ചലച്ചിത്രം ഉത്സവം ആണ്.
അതിനുശേഷം ഐ.വി. ശശിയുടെ സംവിധാനത്തിൽ 1978-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അവളുടെ രാവുകൾ. മലയാളത്തിൽ ആദ്യമായി ഏ ഗ്രേഡ് സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രവുമാണ് അവളുടെ രാവുകൾ. ഒരു ലൈംഗികതൊഴിലാളിയുടെ ജീവിതവും അവളെ ചുറ്റിയുള്ള സമൂഹത്തിൽ അവളുടെ ജീവിതം ഉണ്ടാക്കുന്ന തരംഗങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അക്കാലത്തെ മറ്റ് മലയാളചലച്ചിത്രങ്ങളെ അപേക്ഷിച്ച് നഗ്നതാപ്രദർശനം ഈ ചിത്രത്തിൽ കൂടുതൽ ആയിരുന്നു. ലൈംഗികത പ്രധാന കഥാതന്തുവായി വരുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ടായിരുന്നു.
ഇറങ്ങിയ സമയത്ത് അശ്ലീലചിത്രമെന്ന് മുദ്ര കുത്തപ്പെട്ടെങ്കിലും പിന്നീട് ഗൗരവമായ സ്ത്രീപക്ഷ വായനയ്ക്കു വിധേയമാവുകയും മികച്ച ചലച്ചിത്രമാണ് അതെന്ന് വിലയിരുത്തപ്പെടുകയും ചെയ്തിട്ടുണ്ട്. അവളുടെ രാവുകൾ എന്ന സിനിമ മലയാളചലച്ചിത്ര ചരിത്രത്തിലെ തന്നെ ഒരു വിജയ ചിത്രം ആണ്. ഈ ചലച്ചിത്രം പിന്നീട് ഹിന്ദിയിലേക്കും മൊഴിമാറ്റം നടത്തിയിരുന്നു. എൺപതുകളിലെ തിരക്കേറിയ മലയാളചലച്ചിത്രനടിയായിരുന്ന സീമയായിരുന്നു അവളുടെ രാവുകളിലെ നായിക. സീമയുടെ അഭിനയജീവിതത്തിലെ വഴിത്തിരിവായ ചിത്രമായിരുന്നു ഇത്. സീമയുടെ ഏറ്റവും നല്ല ചിത്രങ്ങളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു.
അന്നുവരെ നൃത്തരംഗങ്ങളിൽ മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന ശാന്തി എന്ന നർത്തകിയെ ഐ വി ശശി, സീമ എന്ന പേരിൽ തന്റെ നായിക രാജിയെ അവതരിപ്പിക്കാൻ തെരഞ്ഞെടുത്തപ്പോൾ അത് മനോഹരമായിതന്നെ അവർ അവതരിപ്പിച്ചു. സീമ പിന്നീട് മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായികയായിത്തീർന്നു. അന്നത്തെ പല പ്രധാനനടിമാരും ഏറ്റെടുക്കാൻ വിസമ്മതിച്ച ലൈംഗികതൊഴിലാളിവേഷം ഒരു മടിയുംകൂടാതെ സീമ സ്വീകരിക്കുകയായിരുന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്താണ് സീമയും ഐവി ശശിയും തമ്മിലുള്ള പ്രണയം മൊട്ടിട്ടത്. സീമയുടെ സിനിമാ കരിയറും ഐ വി ശശിയോടുള്ള പ്രണയവും അങ്ങനെ വളര്‍ന്നു കൊണ്ടേയിരിക്കുന്ന സമയത്താണ് 1980 ല്‍ ഇരുവരും വിവാഹിതരാവുന്നത്. ജീവിതത്തില്‍ മാത്രമല്ല തന്റെ മുപ്പതോളം സിനിമകളിലും ഐവി ശശി സീമയെ നായികയാക്കി.
ഐവി ശശി സീമയെക്കുറിച്ച് പറയുന്നതിങ്ങനെ;
ശാന്തി എന്ന പെൺകുട്ടിയെ ഞാൻ ആദ്യമായി കാണുമ്പോൾ അവൾക്ക് എട്ടോ ഒൻപതോ വയസ്സുണ്ടാകും. തങ്കപ്പൻ മാസ്റ്ററുടെ അസിസ്റ്റന്റായിരുന്ന കമലിനെ കാണാൻ ഞാൻ വൈകുന്നേരങ്ങളിൽ ചെല്ലുമ്പോൾ അവൻ കുട്ടികളെ നൃത്തം പഠിപ്പിക്കുകയായിരിക്കും. പത്തുവയസ്സിൽ താഴെയുള്ള കുട്ടികളെ നൃത്തം പഠിപ്പിച്ചിരുന്നത് കമലായിരുന്നു. കൂട്ടത്തിൽ മെലിഞ്ഞൊരു പെൺകുട്ടി തളർന്നുവീഴുന്നതും ചർദ്ദിക്കുന്നതും കാണാം. വീഴുമ്പോഴൊക്കെ കമൽ അവളെ കളിയാക്കും. ഛീ വാന്തി, ശാന്തി എന്ന്. തമിഴിൽ വാന്തി എന്നാൽ ചർദി എന്നാണ് അർഥം. അതൊന്നും ശ്രദ്ധിക്കാതെ തളർച്ച മാറ്റിയാൽ അവൾ നൃത്തം തുടരും. ഒരിക്കൽ നടി ശ്രീദേവിയെ കാണാൻ ഞാൻ ഹൈദരാബാദിൽ പോയി. അവിടെ സെറ്റിൽ വച്ച് രണ്ടാം നായികയായ ശാന്തിയെ ശ്രീദേവി എനിക്കു പരിചയപ്പെടുത്തി.
ഇത് മലയാളത്തിലെ പെരിയ ഡയറക്ടർ. ഇനക്ക് മലയാളം ഫിലിമിൽ റോൾ തറുവാറ്. പെട്ടെന്നായിരുന്നു ശാന്തിയുടെ മറുപടി. ഒന്നു പോ അമ്മാ. നിറയെപ്പേര് അപ്പടി ശൊല്ലിയിരിക്ക്. പിന്നീട് ഉദയാ സ്റ്റുഡിയോയിൽ വച്ച് ഒരു നൃത്തരംഗം ചിത്രീകരിക്കുമ്പോൾ ഞാൻ ശാന്തിയെ കണ്ടു. അവൾ മാത്രം ചെരുപ്പിട്ട് നൃത്തം ചെയ്യുകയായിരുന്നു. ഇങ്ങനെയൊരു കുരുത്തംകെട്ട പെണ്ണിനെ എന്തിനു കൊണ്ടുവന്നു? ഞാൻ ദേഷ്യപ്പെട്ടു. എന്തിനാണ് എപ്പോഴും ഭരിക്കാൻ വരുന്നതെന്ന് അവൾ തിരിച്ചും ചൂടായി.
ആ നിഷ്കളങ്കതയും നേരെ വാ നേരെ പോ പ്രകൃതവും എനിക്ക് ഇഷ്ടമായി. അങ്ങനെയൊരു പെൺകുട്ടിയെ ജീവിതത്തിൽ ആദ്യമായി കാണുകയായിരുന്നു. ‘ഇതാ ഇവിടെ വരെ’യുടെ സെറ്റിലും ഞാൻ ശാന്തിയെ കണ്ടു. ആ പടത്തിലെ ഡാൻസ് ട്രൂപ്പിലെ അംഗമായിരുന്നു അവൾ. തുടർന്ന് ഈ മനോഹര തീരം എന്ന സിനിമയിലും നൃത്തക്കാരിയായി അവൾ പ്രത്യക്ഷപ്പെട്ടു.
‘അവളുടെ രാവുകളിൽ’ ഞാൻ ശാന്തിയെ സീമ എന്ന നായികയാക്കി. ഈ പടത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഞാൻ ശാന്തിയെ പ്രേമിച്ചു തുടങ്ങിയത്. അവളുടെ രാവുകളിലെ ചിത്രീകരണ സമയത്ത് നിന്നെ എനിക്കിഷ്ടമാണെന്നു പറഞ്ഞ് പ്രണയത്തിലേക്കു പ്രവേശിക്കുകയല്ല, പ്രണയം ഞങ്ങൾക്കിടയിൽ അറിയാതെ സംഭവിക്കുകയായിരുന്നു. സീമയിലെ നടിയെ കണ്ടെത്തിയ പോലെ ഒരു പ്രണയിനിയെ കൂടി കണ്ടെത്തുകയായിരുന്നു. മനസ്സിൽ പ്രണയം നിറഞ്ഞപ്പോൾ അക്കാര്യം ആദ്യമായി അറിയിച്ചത് കമൽഹാസനെയായിരുന്നു. നന്നായി ശാന്തി നല്ല കുട്ടിയാണ് എന്നായിരുന്നു അവന്റെ പ്രതികരണം.
പിന്നീട് സിനിമയിലെ പലരും ഈ പ്രണയത്തെക്കുറിച്ച് അറിഞ്ഞു. ജയൻ, രജനീകാന്ത്, മധുസാർ, സോമൻ, സുകുമാരൻ അങ്ങനെ എല്ലാവരും ഞങ്ങളുടെ സ്നേഹത്തെ പിന്തുണച്ചു. സീമയാണു വിവാഹം കഴിക്കാമെന്ന് ആദ്യം പറയുന്നത്. "ശശിയേട്ടൻ എന്നെ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഉടനെ വേണം. അല്ലെങ്കിൽ എന്നെ മറന്നേക്കണം" സീമയുടെ വാക്കുകൾ ഞാൻ ഉൾക്കൊണ്ടു. 1980 ആഗസ്ത് 29. ചെന്നൈയിലെ മാങ്കോട് ദേവീക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ഒരു സഹോദരനെ പോലെ എല്ലാം നോക്കി നടത്തിയത് ജയനാണ്. വിവാഹം കഴിഞ്ഞ് മൂന്നാംനാൾ ഞങ്ങൾ രണ്ടുപേരും സിനിമയിലെ തിരക്കിലേക്കു പോയി.
https://www.facebook.com/Malayalivartha