സൗബിന്റെ സിനിമാ പ്രേമത്തിന് മമ്മൂട്ടി തടസമായി നിന്നാൽ!!? ആ കഥ തുറന്നുപറഞ്ഞ് സൗബിൻ ഷാഹിർ

സ്ട്രീറ്റ് ലൈറ്റ്സ് എന്ന ചിത്രത്തിന്റെ ജിസിസി റിലീസിനോടനുബന്ധിച്ച് ദുബായിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് സൗബിൻ ആ കഥ വിവരിച്ചത്. കൊച്ചി സ്വദേശിയായ സൗബിന് ചെറുപ്പം മുതലേ സിനിമ തലയ്ക്ക് പിടിച്ചതാണ്. അതിന് പ്രധാന കാരണവുമുണ്ട്– സൗബിന്റെ ബാപ്പ ബാപ്പു ഷാഹിർ അന്ന് പ്രൊഡക്ഷൻ കൺട്രോളറായിരുന്നു. ബാപ്പ വഴി സഹ സംവിധായകനായി കേറിക്കൂടാനായിരുന്നു തീരുമാനം. ബാപ്പയുടെ സമ്മതത്തിനായി പക്ഷേ, ഏറെ പരിശ്രമിക്കേണ്ടിവന്നു. ഒന്നാം വർഷ ബിരുദ വിദ്യാർഥിയായിരുന്നു സൗബിൻ അന്ന്.
ബിരുദം നേടിയ ശേഷം മതി സിനിമാഭ്രാന്തെന്ന് ബാപ്പ കട്ടയ്ക്ക് പറഞ്ഞെങ്കിലും, ഒടുവിൽ മകന്റെ വാശിക്ക് മുൻപിൽ ആ പിതാവിന് സമ്മതിക്കേണ്ടി വന്നു.അങ്ങനെ 2003ൽ സംവിധായകൻ സിദ്ദീഖിന്റെ സഹായിയായി സൗബിൻ കേറിക്കൂടി. ആദ്യ ചിത്രം ക്രോണിക് ബാച്ച്ലർ. നായകൻ സാക്ഷാൽ മമ്മൂട്ടി. കൊച്ചി പനമ്പള്ളി നഗറിലായിരുന്നു ഷൂട്ടിങ്. സൗബിന് ആദ്യമായി ലഭിച്ച ജോലി, മമ്മൂട്ടിയോട് ചെന്ന് ഷോട്ട് റെഡി സാർ എന്ന് പറയാൻ സിദ്ദീഖ് ചുമതലപ്പെടുത്തി.
സിനിമകളിൽ മാത്രം കണ്ടിട്ടുള്ള ഇഷ്ട നടനെ ആദ്യമായി നേരിൽ കാണാൻ പോവുകയാണ്. അതും അദ്ദേഹത്തിന് അഭിനയിക്കാൻ സമയമായി എന്നറിയിക്കാൻ. ഇത്തിരി ഭയമുണ്ടായിരുന്നെങ്കിലും ധൈര്യമായി ചെന്നു. എന്നാൽ സൂപ്പർ താരത്തെ നേരിട്ട് കണ്ടതോടെ വന്ന കാര്യം മറന്ന് താനങ്ങനെ നോക്കി നിന്നുപോയെന്ന് സൗബിൻ പറയുന്നു.
താനാരോടോ?– തന്റെ മുന്നിൽ പകച്ച് നിൽക്കുന്ന പയ്യനെ കണ്ട് മമ്മൂട്ടി ചോദിച്ചു.
ഷോട്ട് റെഡി സാർ മറുപടി ഇതായിരുന്നു.
അതു കേട്ട് മമ്മൂട്ടി പൊട്ടിച്ചിരിച്ചു. എന്നിട്ട് ചോദിച്ചു.
എത്ര വരെ പഠിച്ചെടോ താൻ ?
ഡിഗ്രി ഫസ്റ്റ് ഇയറാണ് സാർ..
മമ്മൂട്ടി ഉടൻ അവിടെയുണ്ടായിരുന്നയാളെ വിളിച്ച് സൗബിന്റെ കൈയിൽ നിന്ന് പാഡ് വാങ്ങാൻ പറഞ്ഞു. എന്നിട്ട് ദേഷ്യപ്പെട്ടുകൊണ്ട് പറഞ്ഞു: ‘എടോ, താനാദ്യം പോയി ഡിഗ്രി കംപ്ലീറ്റ് ചെയ്തിട്ടു വാ..ഇതോടെ സൗബിന്റെ കാര്യം പരുങ്ങലിലായി. സാർ, ഞാൻ അസി.ഡയറക്ടാണ് സാർ..
കരച്ചിലിന്റെ വക്കോളമെത്തി സൗബിൻ. പക്ഷേ, മമ്മൂട്ടി വഴങ്ങുന്നില്ല.
സൗബിൻ നിരാശയോടെ ബാപ്പയോട് ചെന്ന് കാര്യം പറഞ്ഞു. മകന്റെ വിഷമം കണ്ട് അദ്ദേഹം തന്നെ മമ്മൂട്ടിയെ സമീപിച്ച് സൗബിന് സിനിമയോടുള്ള അഭിനിവേശം അറിയിച്ചതോടെ സമ്മതിക്കുകയായിരുന്നു.
ഈ കഥ കേട്ട് മാധ്യമപ്രവർത്തകരും സ്ട്രീറ്റ് ലൈറ്റ്സ് സംവിധായകൻ ഷാംദത്ത് സൈനുദ്ദീൻ, നടനും സംവിധായകനുമായ സോഹൻ സീനുലാൽ എന്നിവരോടൊപ്പം സൗബിന്റെ തൊട്ടടുത്തിരുന്ന മമ്മുട്ടിയും ആസ്വദിച്ച് ചിരിച്ചു.
https://www.facebook.com/Malayalivartha