പൊരി വെയിലത്ത് പണിയെടുത്ത് ഉണ്ടാക്കിയതാണ് ഈ ശരീരം... മണിയുടെ ആദ്യകാല ജീവിതം കടുത്തദാരിദ്രം മാത്രം, തെങ്ങുകയറ്റക്കാരനായും മണല്‍വാരല്‍ തൊഴിലാളിയായും ഓട്ടോ റിക്ഷക്കാരനായും ജീവിച്ചു, ചാലക്കുടിക്കാരുടെ മണിയുടെ ജീവിതം ഇങ്ങനെയൊക്കെ
കലാഭവന്‍ മണി എന്ന പ്രിയ നടന്‍ മരിച്ചതായി മലയാളികള്‍ ഒരിക്കലും വിശ്വാസിക്കുന്നില്ല.വ്യത്യസ്ഥമായ കഥാപാത്രങ്ങള്‍ ചെയ്ത് മലയാളികളുടെ മനസിനെ കീഴടക്കാന്‍ മണിയ്ക്ക് കഴിഞ്ഞ്. മണി മരിച്ച് ഇന്നേക്ക് വര്‍ഷം തികയുന്നു.ചാലക്കുടിക്കാരുടെ മണി ഇപ്പോഴും അവരുടെ മനസില്‍ ജീവിക്കുന്നു. ചിരിപ്പിച്ചും കരയിപ്പിച്ചും ഭയപ്പെടുത്തിയും വേറിട്ട കഥാപാത്രങ്ങളിലൂടെ മറ്റ് ഭാഷകളിലും മണി പ്രിയപ്പെട്ടവനായി.
പ്രശസ്തിയിലെത്തിയപ്പോഴും സ്വന്തം നാടിനെയും നാട്ടുക്കാരെയും മണി ഹൃദയത്തോട് ചേര്‍ത്തുപിടിച്ചു.പണം പ്രശസ്തിയും കൂടിയപ്പോഴും മണി സാധാരണക്കാരനായ നടനായി മാറി.കഴിഞ്ഞ കാലത്തെ എപ്പോഴും മണി ഓര്‍ക്കാറുണ്ടായിരുന്നു. ഞാന്‍ ആരാണെന്നറിയാന്‍ ഗൂഗിളില്‍ തിരയേണ്ട.
മറിച്ച് ഈ പിടിച്ച് നോക്കിയാല്‍ മതിയെന്ന് മണി എപ്പോഴും പറയുമായിരുന്നു.ചുമട്ട് തൊഴിലാളിയായും മരം കയറ്റക്കാരനായും ചാലക്കുടിപ്പുഴയില്‍ പൂഴി വാരിയുമൊക്കെയാണ് മണി ആദ്യം ജീവിച്ചിരുന്നത്. തമിഴ്, തെലുങ്ക്, കന്നട സിനിമകളിലെ തിരക്കുകള്‍ക്കിടയിലെ ഇടവേളകളില്‍ മണി ചാലക്കുടിയിലെത്തും.കാവി മുണ്ടും ഷര്‍ട്ടും ധരിച്ച് ടൗണിലിറങ്ങും. അവിടെ താരം നാട്ടുകാരിലൊരാളാകും.
നാടന്‍ പാട്ട് ഏറെ ഇഷ്ടപ്പെട്ടിരുന്ന മണി വ്യത്യസ്തമായ രീതിയില്‍ ഫോക്ക്‌ലോര്‍ സംഗീതത്തില് കഴിവ് തെളിയിച്ചു. നാടന്‍പാട്ടിനെ ജനകീയമാക്കിയതില്‍ മണിക്കുള്ള പങ്ക് വലുതാണ്. കഷ്ടപ്പാടില്‍ നിന്നും പ്രശസ്തിയിലെത്തിയ മണിയുടെ ജീവിതം തുറന്ന് നോക്കിയാല്‍ നാം എല്ലാവരും അതിശയിക്കും. ശരിക്കും മാതൃകാക്കേണ്ട വ്യക്തിത്വം.
സിനിമയില്‍ കാണുന്ന ഈ ശരീരം സിനിമ തന്ന സമ്പത്തല്ല, പൊരി വെയിലത്ത് പണി ചെയ്ത് ഉണ്ടാക്കിയതാണെന്ന് മണി ചങ്കൂറ്റത്തോടെ പറയാറുണ്ട്.സിനിമയില്‍ വരുന്നതിന് മുമ്പ് മണി ജീവിതം പഠിച്ചത് ചാലക്കുടിയില്‍ നിന്നായിരുന്നു. കേരളത്തിലെ നാടന്‍ പാട്ടുകളും രസമുള്ള ഈണങ്ങളും കണ്ടെടുത്ത് പുനരാവിഷ്‌കരിക്കാന്‍ ഒട്ടേറെ ശ്രമങ്ങള്‍ മണിനടത്തിയിട്ടുണ്ട്.ഓരോ സിനിമയുടെ സെറ്റില്‍ പോകുമ്‌ബോഴും അവിടുത്തെ നാടന്‍ പാട്ടുകാരെ, വൈകുന്നേരം മുറിയിലെത്തിക്കും.
ചാലക്കുടി ചേന്നത്തുനാട് കുന്നിശ്ശേരി വീട്ടില്‍ പരേതരായ രാമന്റെയും അമ്മിണിയുടെയും മകനായി 1971ലെ പുതുവത്സരദിനത്തിലായിരുന്നു മണിയുടെ ജനനം. രാമന്‍അമ്മിണി ദമ്പതികളുടെ ഏഴ് മക്കളില്‍ ആറാമനായിരുന്നു മണി. പരേതനായ വേലായുധന്‍, രാമകൃഷ്ണന്‍, ശാന്ത, തങ്കമണി, ലീല, അമ്മിണി എന്നിവരായിരുന്നു സഹോദരങ്ങള്‍.
കടുത്ത ദാരിദ്ര്യത്തിലാണ് മണി തന്റെ ബാല്യകാലം ചെലവഴിച്ചത്. കൂലിപ്പണിക്കാരനായിരുന്ന അച്ഛന് 13 രൂപ ശമ്പളം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ഒന്നുമാകുമായിരുന്നില്ല. സ്‌കുള്‍ പഠനകാലത്ത് പഠനമൊഴികെ എല്ലാ വിഷയത്തിലും മണി മുന്നിലായിരുന്നു. പഠനവൈകല്യത്തെത്തുടര്‍ന്ന് അദ്ദേഹം പത്താം ക്ലാസില്‍ പഠനം നിര്‍ത്തി. തുടര്‍ന്ന് തെങ്ങുകയറ്റക്കാരനായും മണല്‍വാരല്‍ തൊഴിലാളിയായും അദ്ദേഹം ഉപജീവനമാര്‍ഗ്ഗം കണ്ടെത്തി. ഇടയ്ക്ക് പൊതുപ്രവര്‍ത്തകനായും അദ്ദേഹം കടന്നുവന്നു.
പിന്നീട്, ചാലക്കുടി ടൗണില്‍ ഒരു ഓട്ടോറിക്ഷ െ്രെഡവറായി മണി ജോലി നോക്കി. ഇതിനിടയിലാണ് അദ്ദേഹം കലാഭവന്‍ മിമിക്‌സ് ട്രൂപ്പില്‍ ചേരുന്നത്. ജയറാം, ദിലീപ്, നാദിര്‍ഷാ, സലിം കുമാര്‍ തുടങ്ങിയ പില്‍ക്കാലത്തെ പ്രശസ്തര്‍ പലരും കലാഭവനില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായിരുന്നു.
ഇന്ത്യയ്ക്കകത്തും പുറത്തും ഇവര്‍ ഒരുപാട് വേദികളില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. 1995ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത 'അക്ഷരം' എന്ന ചിത്രത്തില്‍ ഓട്ടോറിക്ഷ െ്രെഡവറുടെ വേഷം ചെയ്തുകൊണ്ടാണ് മണി ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്. തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ 'സല്ലാപത്തിലാണ്' അദ്ദേഹത്തിന് ബ്രേക്ക് കിട്ടുന്നത്. തുടര്‍ന്ന്, നായകനായും വില്ലനായും സഹനടനായും ഹാസ്യതാരമായുമെല്ലാം അദ്ദേഹം ചിത്രങ്ങളില്‍ തിളങ്ങി.
ചലച്ചിത്രരംഗത്തും മറ്റും സജീവമായി നില്‍ക്കുമ്പോഴാണ് 2016 മാര്‍ച്ച് 6ന് തികച്ചും അപ്രതീക്ഷിതമായി മണി മരണത്തിന് കീഴടങ്ങിയത്. മരിയ്ക്കുമ്പോള്‍ 45 വയസ്സേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. കരള്‍ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലിരിയ്‌ക്കേ ആയിരുന്നു അന്ത്യം. അതേ സമയം അദ്ദേഹത്തിന്റെ ശരീരത്തില്‍ മാരകമായ വിഷാംശം കണ്ടെത്തുകയും ചെയ്തു. തന്മൂലം വിഷമദ്യം കുടിച്ചിട്ടാകാം അദ്ദേഹം മരിച്ചതെന്ന് ചിലര്‍ സംശയം പ്രകടിപ്പിയ്ക്കുന്നു.
അതേ സമയം, മണിയെ സുഹൃത്തുക്കള്‍ കൊന്നതാണെന്ന് അദ്ദേഹത്തിന്റെ അനുജനും നര്‍ത്തകനുമായ രാമകൃഷ്ണന്‍ പറയുകയുണ്ടായി. തുടര്‍ന്ന് ചാലക്കുടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മണിയുടെ മൃതദേഹം തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം ചാലക്കുടിയിലെ വീട്ടുവളപ്പില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. മണിയോടുള്ള ആദരസൂചകമായി ചാലക്കുടിയില്‍ അന്ന് ഹര്‍ത്താല്‍ ആചരിച്ചു.
https://www.facebook.com/Malayalivartha