ചാനൽ കളിയെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ; ഉടന്‍ പണത്തില്‍ വീണ്ടും കളിക്കാന്‍ ഷാഹിന എത്തും
എടിഎം മെഷീന്‍ ആവശ്യപ്പെട്ട പ്രകാരം നന്നായി ഡാന്‍സ് കളിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മഴവില്‍ മനോരമ നടത്തുന്ന ഉടന്‍ പണം പരിപാടിയിൽ നിന്ന് പുറത്താക്കപ്പെട്ട പറവൂര്‍ സ്വദേശിയായ മത്സരാര്‍ത്ഥി ഷാഹിനയെ വീണ്ടും മത്സരിപ്പിക്കാന്‍ ചാനല്‍ അധികാരികള്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. സമൂഹമാധ്യമങ്ങളില്‍ നിന്നുയർന്ന ശക്തമായ പ്രധിഷേധം കാരണമാണ് ഈ തീരുമാനത്തിലേയ്ക്ക് അധികാരികൾ എത്തിയത്. കൂടാതെ അവതാരകരായ മാത്തുകുട്ടിയും കല്ലുവും മാപ്പു പറഞ്ഞേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ചാനല്‍ അധികൃതര്‍ ഇതുസംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
സംഭവം പുറത്തുവന്നതോടെ മാത്തുക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ ജനങ്ങള്‍ ‘പൊങ്കാല’യിട്ടതായാണ് വിവരം. മത്സരാര്‍ത്ഥി കൂടുതല്‍ പണം നേടുമെന്നായപ്പോള്‍ ഡാന്‍സ് കളിപ്പിച്ചു തോല്‍പിച്ചുവെന്നാണ് ഫെയ്സ്ബുക്കിലും മറ്റും ഉയര്‍ന്ന പ്രധാന ആക്ഷേപം. പെട്ടെന്നു പുറത്താകുമെന്ന് കരുതിയ പെണ്‍കുട്ടി ഒരു ലൈഫ് ലൈന്‍ പോലുമില്ലാതെ വിജയിച്ചു കയറിയപ്പോഴാണ് ചാനലധികൃതര്‍ ഇത്തരമൊരു നീക്കം നടത്തി പുറത്താക്കിയത്.
ലൈഫ് ലൈന്‍ എടുക്കാതെ അമ്പതിനായിരം രൂപ കിട്ടിയാല്‍ അടുത്ത രണ്ടു ചോദ്യങ്ങള്‍ക്ക് ലൈഫ് ലൈന്‍ എടുക്കുകയോ അവസാന ചോദ്യത്തില്‍ നിന്ന് പിന്മാറുകയോ ചെയ്താലും ഒരു ലക്ഷം രൂപ കിട്ടുമെന്നതാണ് ഇത്തരമൊരു കൃത്യത്തിന് ചാനല്‍ അധികാരികളെ പ്രേരിപ്പിച്ചത്.
ഓരോ എപ്പിസോഡിലും പരമാവധി സമ്മാന തുക സംബന്ധിച്ച് നേരത്തെ അവതാരകര്‍ക്ക് നിര്‍ദേശമുണ്ട്. സംഭവം ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശിനി ആന്‍സി കുര്യനാണ് ഫേസ്ബുക്കില്‍ ഇതുസംബന്ധിച്ച് പ്രതികരിച്ചത്.
ആന്‍സി കുര്യന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
ഉടന്‍ പണം അവതരിപ്പിക്കുന്ന മാത്തുക്കുട്ടിയെക്കുറിച്ച് അല്പം കൂടെ സത്യസന്ധത പ്രതീക്ഷിച്ചിരുന്നു. പറവൂര്‍കാരി കൊച്ചിനോട് ഇവര്‍ ചെയ്തത് വളരെ മോശമായിപ്പോയി.
M80ല്‍ സഞ്ചരിക്കുന്ന ആസ്മ രോഗിയായ പിതാവുള്ള വളരെ സാധാരണക്കാരായ കുടുംബത്തിലെ ഈ കുട്ടി, തന്റെ അച്ഛന്റെ ജോലി ലോകത്തിനുമുന്നില്‍ അഭിമാനത്തോടെ പറവൂര്‍ ശൈലിയില്‍ വിളിച്ചു പറഞ്ഞു ചങ്കൂറ്റവും കലര്‍പ്പില്ലാത്ത പിതൃസ്‌നേഹവും തെളിയിച്ചിരുന്നു. എളുപ്പം പുറത്താകുമെന്ന് കരുതിയ ഇവള്‍ ഒരു ലൈഫ് ലൈന്‍ പോലും എടുക്കാതെ മുന്നേറിയപ്പോള്‍, വളരെ നീചമായ മാര്‍ഗ്ഗത്തിലൂടെ ഡാന്‍സ് കളിപ്പിച്ചു ശരിയായില്ലെന്ന് വരുത്തി, പുറത്താക്കുകയായിരുന്നു മാത്തുകുട്ടി.
ലൈഫ് ലൈന്‍ എടുക്കാതെ അമ്പതിനായിരം കിട്ടിയാല്‍ , അടുത്ത രണ്ടു ചോദ്യങ്ങള്‍ക്ക് ലൈഫ് എടുക്കുകയും അവസാന ചോദ്യത്തില്‍ പിന്മാറിയാല്‍ പോലും ഒരു ലക്ഷം കിട്ടുകയും ചെയ്യും .. എന്നാല്‍ ഓരോ എപ്പിസോഡിലും പരമാവധി ചെലവഴിക്കേണ്ട തുക ആദ്യമേ അവതാരകര്‍ക്ക് നിര്‍ദേശമുണ്ട്. അതിനുപ്പുറമെന്നു പോകുമെന്നു പേടിച്ചാണ് ഈ പിതൃശൂന്യ പ്രവര്‍ത്തനം മാത്തുകുട്ടി ആന്‍ഡ് ടീം നടത്തിയത്.
ഇവരുടെ താളത്തിന് അനുസരിച്ച് തുള്ളിയിട്ടും അതി സാധാരണക്കാരിയായ പതിനാറു കാരിയോട് റേറ്റിങ്ങിന് പരമാവധി അവളെ ഉപയോഗിച്ച ശേഷം രണ്ടു മുക്കാല്‍ ലാഭിക്കാന്‍ വേണ്ടി നൈസായി ഒഴിവാക്കിയത് ഒറ്റ അര്‍ത്ഥത്തില്‍ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ ഇല്ല. അവള്‍ കറക്റ്റ് ആയി ഉത്തരം പറഞ്ഞ മുന്‍ ചോദ്യങ്ങളില്‍ പോലും ലൈഫ് എടുത്തു തീര്‍ക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ട് മാത്തുകുട്ടി എന്നതില്‍ നിന്ന് തന്നെ കാര്യങ്ങള്‍ വ്യക്തം.. ഡാന്‍സ് ആകട്ടെ ലൈഫ് എടുക്കാമെന്ന് പുറത്താക്കിയ ശേഷമാണ് പറയുന്നത് പോലും.
മാത്തുകുട്ടി താങ്കള്‍ മാന്യനെങ്കില്‍ നിഷ്‌കളങ്കയായ ആ കുട്ടിയോടു മാപ്പ് പറയുക. അല്ലെങ്കില്‍ ഇനിയും ഇത്തരം മഴവില്‍ വൃത്തികേടുകള്‍ തുടരുക. പ്രേക്ഷകര്‍ വിഡ്ഢികളല്ല എന്ന് ചാനല്‍ പ്രവര്‍ത്തകര്‍ ഓര്‍ക്കാന്‍ വേണ്ടിയെങ്കിലും ദയവായി ഈ പോസ്റ്റ് സപ്പോട്ട് ചെയ്യുക ..
https://www.facebook.com/Malayalivartha