മമ്മൂട്ടിയെയും പൃഥ്വിരാജിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി വൈശാഖ് സംവിധാനം ചെയ്ത പോക്കിരിരാജയുടെ രണ്ടാംഭാഗം ഇല്ല, നിര്‍മാതാവും സംവിധായകനും അത്ര രസത്തിലല്ലെന്ന് സിനിമാവൃത്തങ്ങള്‍
മമ്മൂട്ടിയുടെ ബ്‌ളോക്ക്ബസ്റ്റര്‍ ചിത്രങ്ങളിലൊന്നായ പോക്കിരാജയുടെ രണ്ടാംഭാഗം പ്രഖ്യാപിച്ചിട്ട് ആറേഴ് മാസം പിന്നിട്ടിട്ടും ഇതുവരെ യാതൊരു അണിയറപ്രവര്‍ത്തനങ്ങളും നടന്നിട്ടില്ല. വൈശാഖ് സംവിധാനം ചെയ്യുന്ന രണ്ടാംഭാഗം ഉദയകൃഷ്ണ എഴുതി ടോമിച്ചന്‍ മുളക്പാടം നിര്‍മിക്കുന്നെന്നായിരുന്നു പ്രഖ്യാപനം. മമ്മൂട്ടിക്കും സന്തോഷമായിരുന്നു. പുലിമുരുകന്‍ പോലൊരു വമ്പന്‍ഹിറ്റ് അദ്ദേഹവും ആഗ്രഹിച്ചിരുന്നു. പൃഥ്വിരാജിന് ഡേറ്റില്ലാത്തതിനാല്‍ മമ്മൂട്ടിയെ മാത്രം കേന്ദ്രീകരിച്ച് കഥപറയാനാണ് തീരുമാനിച്ചിരുന്നത്. അതിനിടെ വൈശാഖും ഉദയകൃഷ്ണയും ചേര്‍ന്ന് ഇര എന്ന സിനിമ നിര്‍മിച്ചു. വൈശാഖിന്റെ അസോസിയേറ്റായിരുന്നു ഡയറക്ടര്‍.
ഇതിനിടെ മുളക്പാടനം രണ്ട് സിനിമകള്‍ നിര്‍മിച്ചു. രാമലീലയും മറ്റൊന്ന് പ്രണവ് മോഹന്‍ലാലിനെ നായകനാക്കിയുള്ള പുതിയ ചിത്രവും. അപ്പോഴും പലരും രാജാ ടുവിന്റെ കാര്യം പലരും തിരക്കി. ഒന്നും ആയില്ലെന്നായിരുന്നു അണിയറപ്രവര്‍ത്തകരുടെ മറുപടി. എന്നാല്‍ സംവിധായകനും നിര്‍മാതാവും തമ്മിലുള്ള അഭിപ്രായഭിന്നതയാണ് ചിത്രത്തിന് തടസമായെന്നാണ് സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്ന് കിട്ടുന്ന വിവരം. പുലിമുരുകന്‍ സാമ്പത്തിക ലാഭവും ജനശ്രദ്ധയും ടോമിച്ചന്‍ മുളക്പാടത്തിന് നല്‍കിയെങ്കിലും സിനിമ റിലീസാകും മുമ്പ് ഇരുവരും തമ്മില്‍ മാനസികമായി അത്ര രസത്തിലായിരുന്നില്ലെന്നാണ് അറിയുന്നത്.
തായ്‌ലന്റിലും മറ്റും മോഹന്‍ലാലിനെയും പീറ്റര്‍ഹെയ്‌നെയും കൊണ്ടു പോയുള്ള പരിശീലനവും അതിന് മുമ്പ് കടുവയെ തേടി പല വിദേശങ്ങളില്‍ പോയതിന്റെ ചെലവും അടക്കം വലിയ തുക ഷൂട്ടിംഗിന് മുമ്പ് ചെലവായിരുന്നു. അട്ടപ്പാടിയിലാണ് ആദ്യം ഷൂട്ടിംഗ് പ്ലാന്‍ ചെയ്തത്. ലക്ഷങ്ങള്‍ മുടക്കി അവിടെ സെറ്റുകളും ഇട്ടിരുന്നു. എന്നാല്‍ മഴയത്ത് എല്ലാം ഒലിച്ചുപോയി. ആ വകയിലും നഷ്ടം സംഭവിച്ചു. തുടര്‍ന്നാണ് കോതമംഗലത്തേക്ക് ചിത്രീകരണം മാറ്റിയത്. സാധാരണ സംവിധായകരെ പോലെയല്ല വൈശാഖ്. ഏറെ പണം മുടക്കിയാണ് ഓരോ ഷോട്ടും എടുക്കുന്നത്. വൈശാഖും ടോമിച്ചനും ആദ്യം ഒന്നിച്ച പോക്കിരിരാജയുടെ നിര്‍മാണച്ചെലവ് പറഞ്ഞതിലും ഏറെയായിരുന്നു. തുടര്‍ന്ന് നിര്‍മാതാക്കളുടെ സംഘടന വൈശാഖിനെ വിലക്കാന്‍ തീരുമാനിച്ചിരുന്നു. ബി.ജെ.പിയുടെ ഒരു നേതാവ് നിര്‍മാതാക്കളുടെ സംഘടനാ നേതാവായ സുരേഷ്‌കുമാറിനെ സ്വാധീനിച്ചാണത് ഒഴിവാക്കിയത്.
പോക്കിരിരാജ വലിയ വിജയമായിരുന്നു. പുലിമുരുകനില്‍ അനാവശ്യമായ ഒരുപാട് ചെലവുണ്ടായെന്നാണ് നിര്‍മാതാവ് പറയുന്നതെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറയുന്നു. ചിത്രം ഇറങ്ങും മുമ്പ് ഏഴ് കോടിയോളം രൂപ നഷ്ടം വരുമെന്നാണ് നിര്‍മാതാവ് കണക്ക്കൂട്ടിയിരുന്നത്. എന്തും സഹിച്ചും എല്ലാ പത്രങ്ങള്‍ക്കും ഫുള്‍ പേജ് പരസ്യം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. അത് ഇനീഷ്യല്‍ കളക്ഷന് ഗുണമായി. പിന്നീടാണ് മറ്റ് ഭാഷകളിലെ റൈറ്റും ഓവര്‍സീസ് അവകാശവും വിറ്റത്. ചിത്രം തിയേറ്ററുകളില്‍ വന്‍വിജയമായി മുന്നേറിയപ്പോഴും ആഘോഷപരിപാടികളിലും മറ്റും സംവിധായകന്റെ സാനിധ്യമില്ലായിരുന്നു. പുലിമുരുകന്റെ ത്രിഡി പതിപ്പിന്റെ ടീസറില്‍ സംവിധായകന്റെ പേരില്ലായിരുന്നു. അങ്കമാലിയില്‍ ഗിന്നസ് റെക്കോഡിട്ട പ്രദര്‍ശനം നടന്നപ്പോഴും സംവിധായകനില്ലായിരുന്നു. ഗിന്നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയത് നിര്‍മാതാവായിരുന്നു.
https://www.facebook.com/Malayalivartha