മെസ്സേജ് ടൈപ്പ് ചെയ്ത് എന്റെ കൈ കഴച്ചു; ഫോണില്‍ സംസാരിച്ചും മടുത്തു! അടുത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ സുരക്ഷിതമായി കയറുന്നതിന് വേണ്ടിയായിരുന്നു ആ സാഹസം കാണിച്ചത്- ലംബോര്‍ഗിനി യാത്രയെന്ന തരത്തില്‍ പ്രചരിച്ച ട്രോളിനെതിരെ മല്ലിക സുകുമാരൻ
അപ്രതീക്ഷിതമായെത്തിയ പേമാരിക്ക് മുന്നില്‍ വിറുങ്ങലിച്ച് നിന്നവരില്‍ മലയാള സിനിമയിലെ താരങ്ങളുമുണ്ടായിരുന്നു. ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ജോജു ജോര്‍ജ്, സലീം കുമാര്‍, മുന്ന, മല്ലിക സുകുമാരന്‍ തുടങ്ങിയവരുടെ വീടുകളില്‍ വെള്ളം കയറിയിരുന്നു. പൃഥ്വിരാജിന്റെ തിരുവന്തപുരത്തെ വീട്ടില്‍ വെള്ളം കയറിയതിന് ശേഷം നടന്ന സംഭവങ്ങളെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്.
ബിരിയാണിചെമ്പിലിരുത്തി താരമാതാവിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന ചിത്രം സോഷ്യല്‍ മീഡിയയിലൂടെ ക്ഷണനേരം കൊണ്ടാണ് വൈറലായത്. ലംബോര്‍ഗിനി യാത്രയെന്ന തരത്തില്‍ താരത്തെ രൂക്ഷമായി വിമര്‍ശിച്ചും ചിലര്‍ രംഗത്തെത്തിയിരുന്നു. ഈ സംഭവത്തിന് ശേഷമുള്ള അനുഭവത്തെക്കുറിച്ച് മല്ലിക പറയുന്ന വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.
സുരക്ഷിതമായി അപ്പുറത്തേക്ക് നീങ്ങുന്നതിന് വേണ്ടിയായിരുന്നു ഈ സാഹസം. ചിത്രത്തില്‍ കാണാനില്ലെങ്കിലും അടുത്ത് തന്നെ നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ കയറുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന് അവര്‍ പറയുന്നു. ഈ ചിത്രത്തില്‍ കാണുന്നത്ര ഭീകര അന്തരീക്ഷമൊന്നും അവിടെയില്ലായിരുന്നുവെന്ന് അവര്‍ പറയുന്നു.
വീട്ടില്‍ വെള്ളം കയറിയിരുന്നുവെന്ന കാര്യം ശരിയാണ്. റോഡിലൊക്കെ നിറച്ചുവെള്ളമായിരുന്നു. പോര്‍ട്ടിക്കോ വരെ വെള്ളം കയറിയിരുന്നു. റോഡില്‍ നിന്നും കുറച്ച് പൊങ്ങിയാണ് വീട്. വീട്ടിനകത്തൊരു വാട്ടര്‍ബോഡിയുണ്ട്. കൊച്ചുമക്കള്‍ ഓണത്തിനെത്തുന്നത് പ്രമാണിച്ച് ഈ ടാങ്ക് ക്ലീന്‍ ചെയ്തിരുന്നു. സ്വിമ്മിങ് പൂളാണെന്ന് പറഞ്ഞ് പിള്ളേര്‍ മീനുകളോടൊപ്പം ചാടുന്ന പതിവുണ്ട്. ഇത് കൂടി കണക്കിലെടുത്തായിരുന്നു ഇത് വൃത്തിയാക്കിയത്.
ഈ ടാങ്കിനിടയില്‍ ഒരു കോണറില്‍ ഡ്രെയിനേജ് പോലൊരു സംവിധാനമുണ്ട്. റോഡും തൊട്ടടുത്ത കനാലുമൊക്കെ നിറഞ്ഞപ്പോള്‍ ആ വെള്ളം നേരെ ടാങ്കിലേക്ക് വന്നു. സ്വിമ്മിങ് പൂള് പോലെയുള്ള ടാങ്ക് നിറഞ്ഞതോടെ റൂമിലൊക്കെ വെള്ളം വന്ന് തുടങ്ങി. ഇതൊരിക്കലും പ്രതീക്ഷിക്കാത്തൊരു കാര്യമായിരുന്നുവെന്നും അവര്‍ പറയുന്നു. ഇതോടെയാണ് സ്ഥിതി മാറിമറിഞ്ഞത്.
വൈകുന്നേരമാവുന്നതിനിടയില്‍ത്തന്നെ വെള്ളം വറ്റിയിരുന്നു. വീട്ടിനകത്തെ ചളിയൊക്കെ മാറ്റി വൃത്തിയാക്കുകയും ചെയ്തു. ഇപ്പോ വെയിലൊക്കെ വന്ന് തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ എല്ലാം പഴയത് പോലെയായിട്ടുണ്ട്. പേടിക്കാനും മാത്രമുള്ള കാര്യമൊന്നുമില്ലായിരുന്നു. തന്റെ കാര്യങ്ങള്‍ അന്വേഷിച്ച് നിരവധി പേരാണ് വിളിച്ചതും സന്ദേശം അയച്ചതുമെന്നും താരം പറയുന്നു.
സോഷ്യല്‍ മീഡിയയിലൂടെയും ഫോണിലൂടെയുമൊക്കെയായി നിരവധി പേരാണ് തന്റെ കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ചത്. മെസ്സേജ് ടൈപ്പ് ചെയ്ത് തന്റെ കൈ കഴച്ചുവെന്നും വയസ്സൊക്കെയായില്ലേയെന്നും താരം പറയുന്നു. ഫോണില്‍ സംസാരിച്ചും മടുത്തു. വിദേശത്തുനിന്നും സ്വദേശത്തുനിന്നുമൊക്കെയായി നിരവധി പേരാണ് തന്നെ വിളിച്ചത്. ഇനി ഒരക്ഷരമെഴുതാന്‍ കൈ വയ്യെന്നും താരം പറയുന്നു.
താന്‍ കാണിച്ച അബദ്ധമെന്താണെന്ന് വെച്ചാല്‍ വീട്ടില്‍ നിന്നും പുറത്തേക്ക് പോവുന്നതിനായി കാറിനരികിലെത്താനായി ആ ചെമ്ബിലിരുന്നു. അയല്‍പക്കത്തുള്ളവര്‍ ഇങ്ങനെ ചെയ്തപ്പോഴാണ് താനും ഇങ്ങനെ ചെയ്തത്. എന്നാല്‍ ഇതിനിടയില്‍ ആരോ ഒരു ഫോട്ടോ ഒരു ഫോട്ടോയെടുത്തിരുന്നു. ഇതാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. ക്ഷണനേരം കൊണ്ടാണ് ഈ ചിത്രം പ്രചരിച്ചതും തന്റെ വീട്ടിലെ ഭീകര അന്തരീക്ഷത്തെക്കുറിച്ച് പലരും തെറ്റിദ്ധരിച്ചതും.
നിലവിലെ ആശങ്കകളൊക്കെ മാറിയിരുന്നുവെന്നും ഇപ്പോള്‍ എല്ലാം മാറിയെന്നും താന്‍ സുരക്ഷിതയാണെന്നും മക്കളെല്ലാം ഒപ്പമുണ്ടെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. അന്‍പോട് കൊച്ചിയുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു ഇന്ദ്രജിത്തും കുടുംബവും. പൂര്‍ണ്ണിമയും മക്കളുമൊക്കെ ഈ ദൗത്യത്തില്‍ പങ്കുചേര്‍ന്നിരുന്നു. പാക്കിങ്ങില്‍ ഏര്‍പ്പെട്ടിരിക്കുന്ന താരകുടുംബത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. വീഡിയോയും പുറത്തുവന്നിരുന്നു.
നേരത്തെ പൃഥ്വിരാജ് ലംബോര്‍ഗിനി വാങ്ങിയപ്പോള്‍ അത് വീട്ടിലേക്ക് കൊണ്ടുവരാനാവാത്തതിന് പിന്നിലെ കാരണത്തെക്കുറിച്ച് താരമാതാവ് തുറന്നുപറഞ്ഞിരുന്നു. തലസ്ഥാന നഗരിയിലെ റോഡിന്റെ മോശം അവസ്ഥയെക്കുറിച്ച് അവര്‍ തുറന്നടിച്ചിരുന്നു. ഈ സംഭവത്തെയും കൂടി ചേര്‍ത്തുള്ള ട്രോളുകളും പുറത്തുവന്നിരുന്നു. ഇക്കാര്യത്തെക്കുറിച്ച് താന്‍ അറിഞ്ഞിരുന്നുവെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് താന്‍ വിശദമായി തുറന്നെഴുതുന്നുണ്ടെന്നും താരം പറയുന്നു.
https://www.facebook.com/Malayalivartha