കാർ അപകടത്തിൽ പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌ക്കറുടെ മകൾ തേജസ്വിനി ബാല മരണമടഞ്ഞു; ബാലഭാസ്‌ക്കറുടെ ഭാര്യയ്ക്കും, ഡ്രൈവർ അർജ്ജുനും, ഗുരുതര പരിക്ക്: ബാലഭാസ്‌ക്കർ തീവ്രപരിചരണ വിഭാഗത്തിൽ
വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ട് രണ്ട് വയസുള്ള മകൾ തേജസ്വിനി ബാല മരിച്ചു. ബാലഭാസ്‌ക്കറുടെ, ഭാര്യയും, ഡ്രൈവറും ഗുരുതരാവസ്ഥയിൽ. ബാലഭാസ്‌ക്കർ തീവ്രപരിചരണ വിഭാഗത്തിൽ . തിരുവനന്തപുരം കഴക്കൂട്ടം താമരക്കുളത്ത് പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. തൃശ്ശൂര്‍ വടക്കുംനാഥക്ഷേത്ര ദര്‍ശനത്തിനു ശേഷമുള്ള മടക്കയാത്രയ്ക്കിടെയാണ് അപകടം. കാര്‍ പൂര്‍ണമായും തകര്‍ന്നു. കാര്‍ പൊളിച്ചാണ് ഇവരെ പൊലീസ് പുറത്തെടുത്ത് ആശുപത്രിയിലാക്കിയത്.
നിയന്ത്രണം വിട്ട കാര്‍ സമീപത്തെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. മരത്തിലിടിച്ച് കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. മലയാളത്തിലെ യുവ സംഗീതജ്ഞരില്‍ ഏറ്റവും ശ്രദ്ധേയനാണ് ബാലഭാസ്‌കര്‍. പഠനകാലത്ത് തന്നെ വയലിന് മികവ് കാട്ടിയ പ്രതിഭയാണ് ബാലഭാസ്‌കര്‍. എആര്‍ റഹ്മാനെ പോലുള്ള സംഗീതജ്ഞരും ബാലഭാസ്‌കറിന്റെ മികവുകളെ അംഗീകരിച്ചിട്ടുണ്ട്.
മൂന്ന് വയസ് മുതല്‍ വയലിനിസ്റ്റായ അമ്മാവന്‍ ബി.ശശികുമാറിന്റെ ശിക്ഷണത്തില്‍ ചിട്ടയായി സംഗീതം അഭ്യസിച്ച ബാലഭാസ്‌കര്‍ ആദ്യമായി വയലിനുമായി സ്റ്റേജില്‍ എത്തിയത് പന്ത്രണ്ടാം വയസിലാണ്. അഞ്ച് വര്‍ഷം അടുപ്പിച്ച് കേരള യൂണിവേഴ്സിറ്റിയില്‍ വയലിനില്‍ ഒന്നാം സ്ഥാനം നേടിയ ബാലഭാസ്‌കര്‍ 17ാം വയസില്‍ 'മംഗല്യപ്പല്ലക്ക്' എന്ന സിനിമയ്ക്ക് സംഗീതം ചെയ്തു കൊണ്ട് മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീതസംവിധായകനായി. മൂന്ന് സിനിമകള്‍ക്കും നിരവധി ആല്‍ബങ്ങള്‍ക്കും സംഗീതമൊരുക്കിയ ബാലഭാസ്‌കര്‍ കോളജ് കാലത്ത് തന്നെ കണ്‍ഫ്യൂഷന്‍ എന്ന പ്രൊഫഷണല്‍ ബാന്‍ഡ് ഒരുക്കിയിരുന്നു. പിന്നീട് ബിഗ് ഇന്ത്യന്‍ ബാന്‍ഡ് ക്രിയേറ്റ് ചെയ്തു. ഇപ്പോഴത്തെ ബാന്‍ഡിന്റെ പേര് ബാലലീല.
കര്‍ണാടക സംഗീതത്തിലെ ലിറിക്സ് മനസിലാക്കി പാടുക എന്ന ലക്ഷ്യത്തോടെയാണ് ബാലഭാസ്‌കര്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് സംസ്‌കൃതത്തില്‍ എം എ എടുത്തത്. രണ്ടാം റാങ്കോടെ എം എ പാസായി. കേരളത്തില്‍ ആദ്യമായി ഇലക്‌ട്രിക് വയലിന്‍ പരിചയപ്പെടുത്തിയതും ഇന്റോ വെസ്റ്റേണ്‍ ഫ്യൂഷന്‍ മലയാളത്തിന് പരിചയപ്പെടുത്തിയതും ബാലഭാസ്‌കറായിരുന്നു.
https://www.facebook.com/Malayalivartha