ബാലഭാസ്‌കറിന്റെയും ഭാര്യയുടെയും ആരോഗ്യ നിലയില്‍ നേരിയ പുരോഗതി... ന്യൂറോ സര്‍ജറിയ്ക്കും നട്ടെല്ല് സര്‍ജറിയ്ക്കും ശേഷം ചെറുതായി കണ്ണുകള്‍ തുറന്നപ്പോഴും ഉള്ളിൽ തിരഞ്ഞത് ഭാര്യയെയും ജാനിമോളെയും ആകാം; മകളുടെ വിയോഗം ഇരുവരെയും അറിയിക്കാനാകാതെ ബന്ധുക്കൾ
കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനായ വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്റെയും ഭാര്യയുടെയും ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. ഇന്നലെ വെന്റിലേറ്ററില്‍ നിന്നും ഡോക്ടര്‍മാരുടെ പ്രത്യേക നിരീക്ഷണത്തില്‍ മാറ്റിയിരുന്നു. ബാലഭാസ്‌കര്‍ ചെറുതായി കണ്ണുകള്‍ തുറന്നു. ബാലഭാസ്‌കറിന് ന്യൂറോ സര്‍ജറിയും നട്ടെല്ലിന് സര്‍ജറിയും കഴിഞ്ഞു. രണ്ടും വിജയമായിരുന്നു. ചൊവ്വാഴ്ച തൃശ്ശൂരില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞു തിരുവനന്തപുരത്തേ വീട്ടിലേക്ക് മടങ്ങിവരവെ പള്ളിപ്പുറത്തുവച്ചാണ് അപകടമുണ്ടായത്.
ബന്ധുക്കളെ തിരിച്ചറിയുന്നുണ്ടെന്നാണ് സൂചനകള്‍. നിലവില്‍ ശരീരം മരുന്നുകളോട് പ്രതികരിച്ചു വരികയാണെന്നും അടുത്തവൃത്തങ്ങള്‍ അറിയിച്ചു. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയിലും പുരോഗതിയുണ്ട്. ലക്ഷ്മിയും മരുന്നിനോട് പ്രതികരിക്കുന്നുണ്ട്. ഇവരുടെ കണ്ണില്‍ നിന്നും വെള്ളം വരുന്നുണ്ടെന്നും ആരോഗ്യനില പുരോഗമിക്കുന്നതിന്റെ ലക്ഷണമാണെന്നുമാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്.
എന്നാല്‍, മകളുടെ വിയോഗം ഇരുവരോടും ഇതുവരെ അറിയിച്ചിട്ടില്ല. ഇന്ന് തന്നെ ബന്ധുക്കൾ ഇവരെ അറിയിക്കുമെന്നാണ് സൂചന. മകള്‍ തേജ്വസിനി ബാലയുടെ മൃതദേഹം എംബാം ചെയ്തു സൂക്ഷിക്കുകയാണ്.
https://www.facebook.com/Malayalivartha