മലയാളികളുടെ വേദനയായി ബാലഭാസ്‌കര്‍... നമ്മുടെ ആരുമല്ലെങ്കിലും ബാലഭാസ്‌കര്‍ മടങ്ങിവരണമെന്ന് പ്രാര്‍ത്ഥിച്ചവരാണ് മലയാളികള്‍; ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് തോന്നിച്ച നാളുകള്‍; പക്ഷെ മലയാളികളെ ഉണര്‍ത്തിയത് ആ ഞെട്ടിക്കുന്ന വാര്‍ത്ത
മലയാളികളുടെ വേദനയായി ബാലഭാസ്‌കര്‍ മാറുകയാണ്. അത്രയേറെ ആ കലാകാരന്‍ തിരിച്ചു വരാന്‍ പ്രാര്‍ത്ഥിച്ചു. നമ്മുടെ ആരുമല്ലെങ്കിലും ബാലഭാസ്‌കര്‍ മടങ്ങിവരണമെന്ന് പ്രാര്‍ത്ഥിച്ചവരാണ് മലയാളികള്‍. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് തോന്നിച്ച നാളുകള്‍... പക്ഷെ മലയാളികളെ ഉണര്‍ത്തിയത് ആ ഞെട്ടിക്കുന്ന വാര്‍ത്ത. ബാലഭാസ്‌കര്‍ പറന്നകന്നു.
വയലിനില്‍ വിസ്മയം തീര്‍ത്ത്, ഒരു സിനിമാ ഗായകനോ സംഗീത സംവിധായകനോ ലഭിക്കുന്നതിലും പ്രശസ്തിയും ആരാധകരെയും നേടിയെടുക്കാന്‍ കഴിഞ്ഞ കലാകാരനാണ് ബാലഭാസ്‌കര്‍. ആസ്വാദകരെ കൈയിലെടുത്ത നൂറുകണക്കിന് സംഗീതപരിപാടികളും ആല്‍ബങ്ങളുമായിരുന്നു ബാലഭാസ്‌കറിലെ കലാകാരനെ ഉയര്‍ത്തിക്കൊണ്ടുവന്നത്.
ചെറുപ്രായത്തില്‍ തന്നെ വയലിനില്‍ മാന്ത്രികത തീര്‍ത്ത ബാലഭാസ്‌കര്‍ പതിനേഴാം വയസില്‍ മംഗല്യപ്പല്ലക്ക് എന്ന സിനിമയ്ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചു. കണ്ണാടിക്കടവത്ത് ആയിരുന്നു അദ്ദേഹം രണ്ടാമതായി സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രം. പിന്നീട് പത്ത് വര്‍ഷത്തിന് ശേഷം രാജീവ്‌നാഥിന്റെ 'മോക്ഷം', രാജീവ് അഞ്ചലിന്റെ 'പാട്ടിന്റെ പാലാഴി' എന്നീ സിനിമകളുമായും സഹകരിച്ചു. പാട്ടിന്റെ പാലാഴിയില്‍ പശ്ചാത്തല സംഗീതം ഒരുക്കിയതിനു പുറമെ അഭിനയിക്കുകയും ചെയ്തു.
യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിക്കുമ്പോള്‍ ബാലഭാസ്‌കര്‍ തുടങ്ങിയ 'കണ്‍ഫ്യൂഷന്‍' ആണ് ഒരുപക്ഷെ കേരളത്തിലെ കലാലയങ്ങളില്‍ ആദ്യത്തെ മ്യൂസിക് ബാന്‍ഡ്. 'കോണ്‍സണ്‍ട്രേറ്റഡ് ഇന്‍ ടു ഫ്യൂഷന്‍' എന്നതിന്റെ ചുരുക്കപ്പേരായി ബാന്റിന് പേരിട്ടതും ബാലുവാണ്. മൂന്ന് പാട്ടുകാര്‍ ഉള്‍പ്പെടെ എട്ട് സഹപാഠികളാണ് ബാന്‍ഡിലുണ്ടായിരുന്നത്.. 'നിനക്കായി', 'നീ അറിയാന്‍' തുടങ്ങി അന്ന് കലാലയങ്ങളില്‍ ഹിറ്റായ ആല്‍ബങ്ങളാണ് 'കണ്‍ഫ്യൂഷന്‍' പുറത്തിറക്കിയത്. ടെലിവിഷന്‍ ചാനലുകള്‍ ഈ ഗാനങ്ങള്‍ ആവര്‍ത്തിച്ച് പ്രക്ഷേപണം ചെയ്തു. പ്രണയിനി ലക്ഷ്മിക്കായി കമ്പോസ് ചെയ്ത 'ആരു നീ എന്നോമലേ...' എന്നു തുടങ്ങുന്ന പാട്ട് പ്രതീക്ഷകളെയെല്ലാം കടത്തിവെട്ടി അന്ന് കാമ്പസുകള്‍ ഏറ്റെടുത്തു. സുഹൃത്ത് ജോയ് തമലം എഴുതിയ വരികള്‍ ബാലു തന്നെയാണ് പാടിയത്.
പൂജപ്പുരയില്‍ വാടകവീട്ടില്‍ താമസിച്ചാണ് ഫ്യൂഷന്‍ ഷോകള്‍ നടത്തിയത്. രണ്ടുവര്‍ഷം പ്രായമുള്ള 'കണ്‍ഫ്യൂഷന്‍' ബാന്റ് ഇതിനിടെ പിരിഞ്ഞു. കുറച്ചു നാളത്തെ ഇടവേളക്കുശേഷം 'ദി ബിഗ് ബാന്റ്' പിറവിയെടുത്തു. ടെലിവിഷന്‍ ചാനലില്‍ ആദ്യമായി ഫ്യൂഷന്‍ പരമ്പരയോടെയാണ് ബാന്‍ഡ് തുടങ്ങിയത്. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, നെയ്യാറ്റിന്‍കര വാസുദേവന്‍, കലാമണ്ഡലം ഹൈദരലി തുടങ്ങിയ സംഗീതകാരന്‍മാരുമായി അഭിമുഖവും ഫ്യൂഷനുമായി ഓരോ ആഴ്ചയും പരിപാടിക്ക് പ്രേക്ഷകര്‍ കൂടുകയായിരുന്നു. അപ്പോഴേക്കും ഒട്ടേറെ മ്യൂസിക് ബാന്റുകളായി. ബാന്റിനെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകളാണ് ബാലഭാസ്‌കറിനെ പിന്നെ നയിച്ചത്. കുറേനാള്‍ ബാന്റില്ലാതെ 'ബാലലീല' എന്ന പേരില്‍ സ്വന്തം സംഗീത പരിപാടികളുമായി ലോകം ചുറ്റി. 'ക്വാബോന്‍ കെ പരിന്‍ഡെ' എന്ന പേരില്‍ ഹിന്ദി ആല്‍ബവും അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്.
അമ്മയുടെ സഹോദരന്‍ വിഖ്യാത വയലിന്‍ വാദകനായ ബി.ശശികുമാര്‍ ആണ് ബാലഭാസ്‌കറിന്റെ ഗുരുനാഥന്‍. അമ്മാവനില്‍ നിന്ന് മൂന്നു വയസു മുതല്‍ ബാലു വയലിന്‍ പഠിക്കുന്നു. 10ാം ക്ലാസു വരെ അമ്മാവനോടൊപ്പം ജഗതിയിലെ വീട്ടിലായിരുന്നു താമസവും പഠനവും. അമ്മയുടേത് സംഗീത കുടുംബമാണ്. അപ്പൂപ്പന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നാദസ്വര വിദ്വാനായിരുന്നു.
https://www.facebook.com/Malayalivartha