അവളുടെ വിതുമ്പലിൽ... സങ്കടം സഹിക്കാനാവാതെ വേദിയില്‍ പൊട്ടിക്കരഞ്ഞ് സൂര്യ; ഗായത്രിയെ ചേര്‍ത്ത് നിര്‍ത്തി അഭിനന്ദിച്ച് സൂര്യ

തമിഴ് സിനിമകളിലൂടെ മലയാളികളുടെ മനം കവർന്ന താരമാണ് സൂര്യ. സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നയാളാണ് സൂര്യ. പിതാവും നടനുമായ നടന്‍ ശിവകുമാര്‍ സ്ഥാപിച്ച സന്നദ്ധ സംഘടനയായ അഗരം ഫൗണ്ടേഷനിലൂടെ സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് സൂര്യകൂടി ചേര്‍ന്നാണ്. അഗരം ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പുസ്തക പ്രകാശന ചടങ്ങില്‍ സൂര്യ പൊട്ടിക്കരയുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രിയടക്കം പങ്കെടുത്ത വേദിയിലായിരുന്നു താരം പൊട്ടിക്കരഞ്ഞ്.
ഗായത്രി എന്ന പെണ്‍കുട്ടിയുടെ കഥ കേട്ടാണ് സൂര്യ പൊട്ടിക്കരഞ്ഞത്. ഗായത്രിയെ ചേര്‍ത്ത് നിര്‍ത്തി അഭിനന്ദിച്ച സൂര്യ ഈ പെണ്‍കുട്ടി എല്ലാവര്‍ക്കും പ്രചോദനമാണെന്നും ചടങ്ങില്‍ പറഞ്ഞു.
''അച്ഛന്‍ ക്യാന്‍സര്‍ വന്ന് മരിച്ചു. അമ്മ കൂലിപണിയെടുത്താണ് കുടുംബം പോറ്റിയത്. എന്നാല്‍ അച്ഛന്റെ മരണത്തോടെ എന്റെ വിദ്യാഭ്യാസവും മുടങ്ങി. അങ്ങനെയാണ് ഞാന്‍ അഗരം ഫൗണ്ടേഷനില്‍ എത്തുന്നത്. ഇംഗ്ളീഷ് പഠിക്കണമെന്നായിരുന്നു ആഗ്രഹം, പഠിച്ചു. ഇപ്പോള്‍ ഞാന്‍ അദ്ധ്യാപികയാണ്"" ഇങ്ങനെ നീളുന്നു ഗായത്രിയുടെ വാക്കുകള്‍.
'തഞ്ചാവൂരിലെ ഒരു ഗ്രാമത്തില്‍ നിന്നാണ് വരുന്നത്. എന്റെ അപ്പ കേരളത്തിലാണ് ജോലി ചെയ്തിരുന്നത്. വിറക് വെട്ടാനും കിണര്‍ കുഴിക്കാനും കല്ലുവെട്ടാനുമൊക്കെ പോകാറുണ്ട്. വളരെ കഷ്ടപ്പെട്ടാണ് എന്നെ പഠിപ്പിച്ചിരുന്നത്. അമ്മയും കൂലിപ്പണിക്കാരിയായിരുന്നു. ഞാന്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുകയായിരുന്നു. സഹോദരന്‍ ഒന്‍പതാം ക്ലാസിലും.
അതിനിടയിലാണ് അപ്പയ്ക്ക് അര്‍ബുദം വന്നത്. പിന്നീട് എങ്ങിനെ ജീവിക്കണമെന്ന് ഞങ്ങള്‍ക്ക് നിശ്ചയമില്ലാതെയായി. പഠിച്ച് വലിയ നിലയില്‍ എത്തണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ അതൊന്നും ഇനി സാധ്യമല്ലെന്ന് മനസ്സിലായപ്പോള്‍ എല്ലാ മോഹങ്ങളും കുഴിച്ചു മൂടി ഞാന്‍ പൊട്ടിക്കരഞ്ഞു. അപ്പോള്‍ അമ്മ പറഞ്ഞു, അപ്പയുടെയും എന്റെയും ആഗ്രഹം നീ പഠിച്ച് വലിയവളാകണമെന്നാണ്. എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും നിന്നെ ഞാന്‍പഠിപ്പിക്കും, പിച്ച എടുത്തിട്ടാണെങ്കില്‍ പോലും. അങ്ങനെയാണ് അമ്മ അഗരം ഫൗണ്ടേഷന് കത്തെഴുതിയത്. വയ്യാതിരുന്നിട്ടും അപ്പയാണ് എല്ലാം കാര്യങ്ങളും അന്വേഷിച്ച് എന്നെ അവിടെ കൊണ്ടാക്കിയത്. ഇടയ്ക്കിടെ കാണാന്‍ വരാമെന്ന് പറഞ്ഞ് അപ്പ പോയി, പിന്നീട് ഞാന്‍ കേള്‍ക്കുന്നത് അദ്ദേഹത്തിന്റെ മരണ വാര്‍ത്തയാണ്.
‘സമൂഹത്തിലെ പിന്നോക്ക വിഭാഗത്തില്‍ നിന്ന് വരുന്ന പെണ്‍കുട്ടിയാണ് ഞാൻ. ഞങ്ങളെ ആരും പരിഗണിക്കുകയോ ഞങ്ങളുടെ പ്രശ്‌നങ്ങള്‍ ആരും തിരക്കാറോ ഇല്ല. അഗരമാണ് എന്നെപ്പോലുള്ള പെണ്‍കുട്ടികള്‍ക്ക് മര്യാദ നല്‍കിയത്, പേടികൂടാതെ സംസാരിക്കാനും തല ഉയര്‍ത്തി നില്‍ക്കാനും തനിക്ക് സാധിച്ചു. ഗായത്രി പറഞ്ഞു. എന്റെ വലിയ ആഗ്രഹം ഇംഗ്ലിഷ് പഠിക്കണമെന്നതായിരുന്നു. അഗരത്തിന്റെ സഹായത്തോടെ ഞാന്‍ ബിഎ ഇംഗ്ലിഷിന് ചേര്‍ന്നുവെന്നും ഇന്ന് ഞാന്‍ കേരളത്തില്‍ അധ്യാപികയാണെന്നും ഗായത്രി പറഞ്ഞു.
ഗായത്രിയുടെ വാക്കുകള്‍ കേട്ട സൂര്യ പൊട്ടിക്കരയുകയായിരുന്നു. ഗായത്രിയെ ചേര്‍ന്ന് നിര്‍ത്തി സൂര്യ അഭിനന്ദിച്ചു, ഈ പെണ്‍കുട്ടി എല്ലാവര്‍ക്കും പ്രചോദനമാണെന്നാണ് സൂര്യ സദസ്സിനോടായി പറഞ്ഞത്.
https://www.facebook.com/Malayalivartha


























