മൃഗീയതയുടെ അങ്ങേയറ്റത്തെ അവസ്ഥ; ജെ എന്‍ യു വിഷയത്തില്‍ പ്രതികരണവുമായി നിവിന്‍ പോളി

ജെ.എന്‍.യുവില്‍ ഇരുട്ടിന്റെ മറവിൽ വിദ്യാര്‍ഥികളേയും അധ്യാപകരേയും ആക്രമിച്ച സംഭവത്തില്‍ പ്രതികരിച്ച് നടന്‍ നിവിന്‍ പോളി. ജെ എന്‍ യുവിലെ സംഭവം മൃഗീയവും പേടിപ്പെടുത്തുന്നതുമാണെന്ന് നിവിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
മൃഗീയതയുടെ അങ്ങേയറ്റത്തെ അവസ്ഥയാണിത്. വിദ്യാര്‍ഥികളെയും അധ്യാപകരെയും ആക്രമിച്ചവരെ എത്രയും വേഗം ശിക്ഷിക്കണം. ഈ വിദ്വേഷത്തിനും അക്രമത്തിനുമെല്ലാമെതിരെ നമ്മള്‍ ഒന്നിച്ചു നില്‍ക്കണം. നിവിന്‍ പറയുന്നു. StandWithJNU, JNUViolence തുടങ്ങിയ ഹാഷ് ടാഗുകളും പോസ്റ്റിനൊപ്പം ചേര്‍ത്തിരിക്കുന്നു.
വിഷയത്തിൽ നടി മഞ്ജു വാരിയരും പ്രതികരിച്ചു. ജെ.എന്‍.യുവില്‍നിന്നുള്ള മുഖങ്ങള്‍ രാവിലെ ടിവിയില്‍ കണ്ടപ്പോള്‍ ഞെട്ടിപ്പോയി. ചോര ഒലിച്ചുകൊണ്ടുള്ള കുറെ മുഖങ്ങള്‍. രാത്രി അവരെ മൂന്നു മണിക്കൂറോളം പലരും ചേര്‍ന്ന് അക്രമിച്ചിരിക്കുന്നു. ജെഎന്‍യു എന്നതു ഈ രാജ്യത്തിന്റെ അറിവിന്റെ അടയാളമായിരുന്നു. അവിടെ പഠിക്കുക എന്നതു അറിവിന്റെ മാനദണ്ഡമായിരുന്നു.
അവിടെ പഠിച്ച പലരുമാണ് ഇന്നും നമ്മളെ നയിക്കുന്നതും ഭരിക്കുന്നതും. അവരുടെ രാഷ്ട്രീയം പലതായിരുന്നുവെങ്കിലും അവരുടെ രാജ്യസ്നേഹം ചോദ്യം ചെയ്യാനാകില്ല. രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിനിടയിലും അവര്‍ അവിടെ കലാപമുണ്ടാക്കുകയല്ല ചെയ്തത്. പുറത്തുനിന്നുള്ളവര്‍ കൂടി ചേര്‍ന്നു ഇരുളിന്റെ മറവില്‍ അക്രമം നടത്തുന്നുവെന്നു പറയുമ്ബോള്‍ അതിലെ രാഷ്ട്രീയം എന്തായാലും തുണയ്ക്കാനാകില്ല.
കുട്ടികളെ അവിടെ പഠിപ്പിക്കാന്‍ വിട്ട അമ്മമാരില്‍ ഭൂരിഭാഗവും സാധാരണക്കാരാകും. ടിവിയില്‍ ചോരയില്‍ കുതിര്‍ന്ന പലരുടെയും മുഖങ്ങള്‍ കാണുമ്ബോള്‍ ആ അമ്മമാരുടെ മനസ്സിന്റെ അവസ്ഥ എന്താകും. നമുക്ക് ആ കുട്ടികളുടെ കൂടെ നില്‍ക്കാതിരിക്കാനാകില്ല. ഞാനും കൂടെ നില്‍ക്കുന്നുവെന്ന് മഞ്ജു ഫേസ്ബുക്കിൽ കുറിച്ചു.
https://www.facebook.com/Malayalivartha


























