ചേട്ടന്റെ ജീവിതത്തിൽ സംഭവിച്ചത്...; മധു വാര്യരെക്കുറിച്ച് മഞ്ജു വാര്യരുടെ തുറന്നുപറച്ചില്‍

മലയാളികളുടെ എക്കാലത്തെയും പ്രിയ താരമാണ് മഞ്ജു വാര്യർ. തന്റെ രണ്ടാം വരവോടുകൂടി മലയാള സിനിമാ ലോകത്ത് ലേഡി സൂപ്പർസ്റ്റാർ എന്ന വിളിപ്പേരും താരം സ്വന്തമാക്കി. ഒന്നിനൊന്ന് വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിക്കാറുള്ളത്. എല്ലാതരത്തിലുമുള്ള കഥാപാത്രങ്ങളെയും അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്നും താരം തെളിയിച്ചിരുന്നു. സാക്ഷ്യം എന്ന മലയാള സിനിമയിലൂടെ തുടങ്ങിയ സിനിമാജീവിതം പ്രതി പൂവന്‍കോഴിയിലെത്തി നില്‍ക്കുകയാണ്.
മഞ്ജുുവിനെ പോലെ തന്നെ മലയാളികൾക്ക് പരിചിതനാണ് സഹോദരൻ മധു വാര്യരും പക്ഷെ മഞ്ജുവിനു ലഭിച്ച സ്വീകാര്യത മലയാള സിനിമയിൽ ഉണ്ടാക്കിയെടുക്കാൻ മധു വാര്യർക്ക് കഴിഞ്ഞിട്ടില്ല . എന്നാൽ അഭിനയരംഗത്തു നിന്നും സംവിധായകന്റെ കുപ്പായമിട്ട് പുതിയ ചുവടുകൾ ഉറപ്പിക്കുന്ന സഹോദരന്റെ കഠിന പ്രയത്നങ്ങളെ കുറിച്ചും അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ചും തുറന്ന് പറയുകയാണ് മഞ്ജു .
ചേട്ടൻ ഒരുപാട് വർഷമായി ഇതിന്റെ പിന്നാലെയാണ്. ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ചതു തന്നെ സിനിമ ചെയ്യാനായിരുന്നു. അത്രമാത്രം സിനിമയോട് ഇഷ്‌ടവും പാഷനുമാണ് തന്റെ സഹോദരനെന്ന് മഞ്ജു പറയുന്നു. എന്നാൽ എങ്ങുമെത്താതെ സ്ട്രഗിൾ ചെയ്യുന്ന ചേട്ടനെ താൻ നേരിട്ടു കണ്ടിട്ടുണ്ടെന്നും ചേട്ടന്റെ പല പ്രോജക്‌ടും അവസാന ഘട്ടത്തിൽ എത്തിയ ശേഷം നഷ്‌ടപ്പെടുന്നതും കണേണ്ടി വന്നു. ഇപ്പോൾ എല്ലാം ഒത്തുവന്നതിൽ സന്തോഷമുണ്ടെന്നും ചേട്ടൻ നന്നായി ചെയ്യണമേയെന്ന ആഗ്രഹമാണ് മനസിലുള്ളതെന്നും താരം പറഞ്ഞു.
ബിജു മേനോനും മഞ്ജു വാരിയരുമാണ് മധുവിന്റെ ആദ്യ ചിത്രത്തിൽ നായിക നായകൻമാരാകുന്നത്. ചേട്ടന്റെ സിനിമയിൽ ഞാനും ഭാഗമാണെന്നത് സന്തോഷം തരുന്നു എന്നും ബിജുവേട്ടനുമൊക്കെ കഥ കേട്ടശേഷമാണ് ചേട്ടൻ എന്നോടു പറയുന്നതെന്നു തോന്നുന്നു. ആ സിനിമയുടെ പല ഘട്ടങ്ങളും കഴിഞ്ഞ ശേഷമാണ് ഞാൻ കഥ കേൾക്കുന്നത് എന്നും മഞ്ജു വെളിപ്പെടുത്തി.
ദി ക്യാംപസ് എന്ന ചിത്രത്തിലൂടെയായിരുന്നു മധു വാര്യര്‍ തുടക്കം കുറിച്ചത്. നേരറിയാന്‍ സിബി ഐ, ഭരത്ചന്ദ്രന്‍ ഐപിഎസ്, ഇമ്മിണി നല്ലൊരാള്‍, ഇരുവട്ടം മണവാട്ടി, പൊന്മുടിപ്പുഴയോരത്ത്, പറയാം തുടങ്ങി ഇരുപതോളം ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. അഭിനേതാവിന് പുറമെ നിര്‍മ്മാണത്തിലും മധു വാര്യര്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സ്വലേ, മായാമോഹിനി എന്നീ ചിത്രങ്ങളുടെ നിര്‍മ്മാണപങ്കാളി കൂടിയാണ് മധു വാര്യർ.
https://www.facebook.com/Malayalivartha


























