30 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷം ദളപതിയുടെ മാസ്സ് എൻട്രി ; ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ രണ്ടു ദിവസം നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷം നടൻ വിജയ് സിനിമാ ലൊക്കേഷനിൽ തിരിച്ചെത്തി
ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ രണ്ടു ദിവസം നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷം നടൻ വിജയ് സിനിമാ ലൊക്കേഷനിൽ തിരിച്ചെത്തി. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്ററിന്റെ ലൊക്കേഷനിലാണ് അദ്ദേഹം എത്തിയത്. ഈ ലൊക്കേഷനിൽ വച്ചാണ് ആദായ നികുതി ഉദ്യോഗസ്ഥർ വിജയിയെ കസ്റ്റഡിയിലെടുത്തത്. നെയ്‌വേലിയിലെ സെറ്റിലേക്ക് തിരികെ എത്തിയ വിജയ്‌യെ വന്‍ സ്വീകരണമൊരുക്കിയാണ് ആരാധകരും സുഹൃത്തുക്കളും മറ്റ് അണിയറപ്രവര്‍ത്തകരും വരവേറ്റത്. വിജയ് ഒരു പത്രസമ്മേളനം നടത്തുമെന്ന പ്രതീക്ഷയില്‍ മാസ്റ്ററിന്റെ ഓഡിയോ ലോഞ്ചിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
മാസ്റ്ററില്‍ വിജയ് സേതുപതിയാണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറീമിയ, ഗൗരി ജി കിഷന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്നു. സേവ്യര്‍ ബ്രിട്ടോയുടെ എക്‌സ് ബി ഫിലിം ക്രിയേറ്റേഴ്‌സ് ആണ് നിര്‍മാണം.
വിജയ് ചിത്രങ്ങളുടെ രാഷ്ട്രീയ അഭിപ്രായങ്ങളാണ് ആദായനികുതി വകുപ്പിനെ ഉപയോഗിച്ചുള്ള കസ്റ്റഡിക്ക് പിന്നിലെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ജിഎസ്ടി ഉള്‍പ്പെടെയുള്ള കാര്യങ്ങളെ വിജയ് കഥാപാത്രങ്ങള്‍ സിനിമകളില്‍ വിമര്‍ശിച്ചിട്ടുണ്ട്. കസ്റ്റഡിക്ക് ശേഷം സിനിമ മേഖലയില്‍ നിന്നും വലിയ പിന്തുണയാണ് വിജയ്ക്ക് ലഭിക്കുന്നത്.
30 മണിക്കൂറോളം ചോദ്യം ചെയ്യലിന് ശേഷമാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ വിജയ്‍യുടെ വീട്ടില്‍ നിന്നും മടങ്ങിയത്. സ്വത്ത് വിവരങ്ങളിൽ ക്രമക്കേടുണ്ടെന്ന് സംശയിക്കുന്ന ചില രേഖകൾ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ഈ രേഖകൾ വിശദമായി വിലയിരുത്തിയ ശേഷമാകും ഏതെങ്കിലും രീതിയിലുള്ള ക്രമക്കേടുകളുണ്ടെങ്കില്‍ നടപടിയുമായി മുന്നോട്ട് പോകുക. ചോദ്യംചെയ്യല്‍ അവസാനിച്ചെങ്കിലും ഇപ്പോൾ പ്രതികരിക്കാൻ ഇല്ലെന്ന് വിജയ് വ്യക്തമാക്കി.
മാധ്യമങ്ങളെ കാണില്ലെന്നും താരം അറിയിച്ചു. വിജയ്ക്കൊപ്പം ഭാര്യ സംഗീതയെയും ആദായനികുതി വകുപ്പ് ഉദ്യാഗസ്ഥർ ചോദ്യം ചെയ്തിരുന്നു. വിജയ്‍യുടെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുക്കളും ഭൂമിയിടപാടുകളും സംബന്ധിച്ചുള്ള രേഖകളും പരിശോധിച്ചതായാണ് വിവരം.
വിജയ് നായകനായ 'ബിഗില്‍' എന്ന സിനിമയുടെ നിര്‍മാണത്തിന് പണം പലിശയ്ക്ക് നല്‍കിയയാളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതിവകുപ്പ് നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 77 കോടി രൂപ പിടിച്ചെടുത്തിരുന്നു. വിജയ് യുടെയും ചിത്രത്തിന്റെ നിര്‍മാതാക്കളുടെയും വീടുകളിലും ഓഫീസുകളിലും നടത്തിയ പരിശോധനകളില്‍ പണം കണ്ടെത്തിയിട്ടില്ല.
https://www.facebook.com/Malayalivartha