എല്ലാ തെളിവുകളും ഇത് തെളിവല്ല എന്ന് ആവര്‍ത്തിക്കുന്ന ജഡ്ജിമാരുണ്ടാകും.. ഇതിന് മുമ്പ് ഐസ്‌ക്രീം പാര്‍ലര്‍ കേസിലാണ് ഇങ്ങനെ കണ്ടിട്ടുള്ളത്.. നടിയെ ആക്രമിച്ച കേസ് വിജയിക്കുമെന്ന് തോന്നുന്നില്ലെന്ന് ഡബ്ല്യുസിസി അംഗം ദീദി ദാമോദരന്റെ വെളിപ്പെടുത്തൽ...

നടിയെ ആക്രമിച്ച കേസില്‍ ഇനി എങ്ങോട്ട് നീങ്ങുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ദിലീപിന്റെ അഭിഭാഷകരെ അടക്കം ഇനി ചോദ്യം ചെയ്യാനുണ്ട്. ഇനി അത് നടക്കുമോ എന്ന് പോലും ഉറപ്പില്ല. കേസിൽ തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിച്ചതിനാല്‍ വിചാരണ നിര്‍ത്തിവച്ചിരിക്കുകയാണ്. അന്വേഷണ സംഘം സമര്‍പ്പിച്ച പല തെളിവുകളും കേസിന് ബലം നല്‍കുന്നതല്ല എന്ന് കോടതി നിരീക്ഷിച്ചിരുന്നു. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്.
ഇപ്പോഴിതാ കേസ് വിജയിക്കുമെന്ന് തോന്നുന്നില്ലെന്ന് ഡബ്ല്യുസിസി അംഗം ദീദി ദാമോദരന്‍ പറയുകയാണ്. ആ വാക്കുകൾ ഇങ്ങനെയായിരുന്നു.. നടി ആക്രമിക്കപ്പെട്ട കേസ് ജയിക്കാന്‍ പോകുന്നില്ലെന്ന് തന്റെ അനുഭവങ്ങള്‍ പറയുന്നുവെന്ന് ദീദി ദാമോദരന്‍ പറഞ്ഞു. എല്ലാ തെളിവുകളും ഇത് തെളിവല്ല എന്ന് ആവര്‍ത്തിക്കുന്ന ജഡ്ജിമാരുണ്ടാകും. ഇതിന് മുമ്പ് ഐസ്‌ക്രീം പാര്‍ലര്‍ കേസിലാണ് ഇങ്ങനെ കണ്ടിട്ടുള്ളത്. കൊണ്ടുവരുന്ന തെളിവുകള്‍ പരിഗണിക്കപ്പെട്ടില്ലെന്നും ദീദി ദാമോദരന്‍ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസ് സംബന്ധിച്ച് ഡബ്ല്യുസിസി മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കിയിരുന്നു. ഈ കൂട്ടായ്മ നല്‍കിയ പരാതികളാണ് കേസ് ഏറെ ജനശ്രദ്ധ പിടിച്ചുപറ്റാന്‍ ഇടയാക്കിയത്. കഴിഞ്ഞ പിണറായി വിജയന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇതില്‍ മാറ്റം വന്നുവെന്ന് ദീദി ദാമോദരന്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന് പരാതി നല്‍കിയപ്പോള്‍ തുടക്കത്തില്‍ വിശദമായ മറുപടി ലഭിച്ചിരുന്നു. പിന്നീട് ഇതില്‍ മാറ്റം വന്നു. പരാതിക്ക് ലഭിക്കുന്ന മറുപടിയില്‍ വാക്കുകള്‍ കുറഞ്ഞു. പിന്നീട് പരാതി കിട്ടി ബോധിച്ചു എന്ന് മാത്രമുള്ള മറുപടിയായി ചുരുങ്ങി. ഇപ്പോള്‍ ഒരു മറുപടിയും ലഭിക്കാതായി.
മുഖ്യമന്ത്രിയുടെ ഓഫീസ് യുടേണ്‍ എടുക്കുന്നുവെന്ന സംശയവും ദീദി ദാമോദരന്‍ പങ്കുവച്ചു. നടിയുടെ കേസ് മാത്രമല്ല, സിനിമാ രംഗത്തെ ഒട്ടേറെ വനിതകളുടെ പരാതികള്‍ ഡബ്ല്യുസിസിക്ക് ലഭിക്കാറുണ്ട്. ആദ്യം ഇവ മുഖ്യമന്ത്രിയുടെ ഓഫീസിനാണ് ഇമെയില്‍ ചെയ്തിരുന്നത്. മറുപടി ലഭിക്കാതെ വന്നതോടെ വനിതാ കമ്മീഷനിലേക്ക് പരാതി അയക്കാന്‍ തുടങ്ങി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടപടികള്‍ ആശാവഹമായിരുന്നുവെന്നും ദീദി ദാമോദരന്‍ പറയുന്നു. ആദ്യ സര്‍ക്കാരിന്റെ കാലത്താണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രതികരണം ആശാവഹമല്ല. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പരാതികള്‍ അയക്കാറില്ല. സതീ ദേവി അധ്യക്ഷയായ ശേഷം ലഭിക്കുന്ന പരാതികള്‍ വനിതാ കമ്മീഷന് കൈമാറുകയാണ് ചെയ്യാറെന്നും ദീദി ദാമോദരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























