പിസി ജോര്‍ജിന്റെ മകനും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോണ്‍ ജോര്‍ജിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയ്ക്ക് പിന്നാലെ ചോദ്യം ചെയ്യലിനായി ഇന്ന് വിളിച്ച് വരുത്തും... കോട്ടയം ക്രൈംബ്രാഞ്ച് ഓഫിസിൽ ഹാജരാകാനാണ് നോട്ടിസ് നൽകി ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസ് സംബന്ധിച്ച് നിർണായക ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന്റെ നിര്‍ണായക നീക്കമായിരുന്നു കഴിഞ്ഞ ദിവസം കണ്ടത്. പിസി ജോര്‍ജിന്റെ മകനും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോണ്‍ ജോര്‍ജിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയ്ക്ക് പിന്നാലെ ചോദ്യം ചെയ്യലിനായി ഇന്ന് വിളിച്ച് വരുത്തും. ഇന്ന് കോട്ടയം ക്രൈംബ്രാഞ്ച് ഓഫിസിൽ ഹാജരാകാനാണ് നോട്ടിസ് നൽകിയിരിക്കുന്നത്. നടൻ ദിലീപിനെതിരെ ഗൂഡാലോചനയുണ്ടെന്ന് വരുത്തി തീർക്കാനായി ഉണ്ടായിക്കിയ വ്യാജ വാട്സ് ആപ്പ് സ്ക്രീൻ ഷോട്ട് ദിലീപിന്റെ അനിയന്‍ ദിലീപിന്റെ ഫോണിലേക്ക് എത്തിയത് ഷോണ്‍ ജോർജിന്റെ ഫോണില്‍ നിന്നാണെന്നും കണ്ടെത്തിയിരുന്നു. അനൂപിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിന്നും പിടിച്ചെടുത്ത ഫോണ്‍ പരിശോധിച്ചപ്പോഴായിരുന്നു ഷോണിന്റെ ബന്ധവും മനസ്സിലായത്. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം ഷോണ്‍ ജോർജിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഷോണിനെ ചോദ്യം ചെയ്യാനായി നോട്ടീസ് കൊടുത്തുവെന്ന വിവരവും കഴിഞ്ഞ ദിവസം വൈകീട്ട് പുറത്ത് വരുന്നത്. എന്നാല്‍ ചോദ്യം ചെയ്യല്‍ അവസാന നിമിഷം മാറ്റിവെക്കുകയായിരുന്നു. ഇന്നലെ 11 മണിക്ക് കോട്ടയം ക്രൈം ബ്രാഞ്ച് എസ്പി ഓഫിസിൽ എത്താനായിരുന്നു ഷോണ്‍ ജോർജിന് ആദ്യം ലഭിച്ച നിർദേശം. എന്നാല്‍ പിന്നീട് ഹാജരാകേണ്ടെന്ന് ക്രൈം ബ്രാഞ്ച് ഓഫീസിൽ നിന്നും അറിയിച്ചതായി ഷോൺ ജോർജ് അറിയിച്ചു.
നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തിൽ കേസിന്റെ വഴി തിരിച്ചുവിടാൻ ദിലീപിന്റെ അനിയൻ അനൂപിന് വ്യാജമായ സ്‌ക്രീൻഷോട്ട് ഷോണ്‍ ജോർജ് അയച്ചുകൊടുത്തുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം. സിനിമാ പ്രവർത്തരും വക്കീലും പൊലീസുകാരും അടങ്ങിയ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലെ സ്‌ക്രീൻഷോട്ടായിരുന്നു നൽകിയത്. ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിക്കാനായിരുന്നു ഇത്. എന്നാൽ ഈ സ്‌ക്രീൻഷോട്ട് വ്യജമായി നിർമിച്ചതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തുകയായിരുന്നു. അനൂപിന് ഷോണ്‍ ജോർജ് സ്ക്രീന്‍ ഷോട്ട് അയച്ചുകൊടുത്ത ഐ ഫോണ്‍ കണ്ടെത്താനായിരുന്നു ഓഗസ്റ്റ് 25ന് രാവിലെ എട്ടരയോടെ പൂഞ്ഞാറില പിസി ജോർജിന്റെ കുടുംബ വീട്ടില്‍ ക്രൈം ബ്രാഞ്ച് സംഘം പരിശോധന നടത്തിയത്. കോട്ടയം ക്രൈംബ്രാഞ്ച് എസ്പി അമ്മിണിക്കുട്ടൻ തൃശ്ശൂർ ക്രൈംബ്രാഞ്ച് എസ്പി ഉല്ലാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. എന്നാല്‍ പരിശോധനയില്‍ ഫോണ്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചില്ല. മറ്റൊരു ഗ്രൂപ്പില്‍ നിന്ന് കിട്ടിയ സ്ക്രീന്‍ഷോട്ട് അനൂപിന് ഫോർവേഡ് ചെയ്യുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ഇത് നിർമ്മിച്ചത് താനല്ലെന്നുമാണ് ഷോണ്‍ ജോർജിന്റെ വാദം.
അന്ന് ഉപയോഗിച്ചിരുന്ന ഫോണ്‍ 2019 ല്‍ നഷ്ടമായെന്നും ഇത് സംബന്ധിച്ച് അന്ന് തന്നെ പരാതി നല്‍കിയിരുന്നുവെന്നും അദ്ദേഹം അവകാശപ്പെടുന്നുണ്ട്. ഈരാട്ടുപേട്ടയിലെ വീട്ടിലും പി സി ജോർജിന്‍റെ ഓഫീസിലും പരിശോധന നടന്നിരുന്നു. റെയ്ഡിൽ പോലീസ് അന്വേഷിക്കുന്ന ഫോണ്‍ കണ്ടെത്താന്‍ സാധിച്ചില്ലെങ്കിലും മറ്റ് ചില ഫോണുകളും, ഐപാഡും സംഘം കസ്റ്റഡിയിലെടുത്തു. അതേസമയം, പൊലീസ് അന്വേഷണം അനാവശ്യമാണെന്നും കുട്ടികള്‍ക്ക് പഠിക്കാനുള്ള ടാബ് വരെ എടുത്തുകൊണ്ടുപോയി എന്നുമായിരുന്നു പിസി ജോർജിന്റെ പ്രതികരണം. ദിലീപിനെ പൂട്ടണം എന്ന പേരിൽ നിർമ്മിച്ചിട്ടുള്ള വാട്സ് ആപ്പ് ഗ്രൂപ്പ് സംബന്ധിച്ച് സംവിധായകന്‍ ബൈജു കൊട്ടാരക്കര പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പേരും ഈ ഗ്രൂപ്പില്‍ വ്യാജമായി ചേർത്തിരുന്നു. ബൈജു കൊട്ടാരക്കരയുടെ പരാതയിൽ വ്യാജരേഖ നിർമ്മിക്കൽ, അപകീർത്തിപ്പെടുത്തൽ അടക്കമുള്ള വകുപ്പ് ചേർത്ത് പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























