നിർത്തിട്ടിരുന്ന കാറിന്റെ പിൻസീറ്റിൽ ഗായിക കൊല്ലപ്പെട്ട നിലയിൽ: കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ഗുജറാത്തിലെ പ്രശസ്ത നാടോടി ഗായിക വൈശാലി ബൽസാരയുടെ മരണം കൊലപതാകാമെന്ന് പോലീസ്. കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. ശനിയാഴ്ച വീട്ടിൽ നിന്ന് ഇറങ്ങിയ വൈശാലി വൈകിയും വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് ഭർത്താവ് ഹരേഷ് മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.
ഇതിന് ശേഷം ഉച്ചയ്ക്ക് രണ്ട് മണിയോടെ ഹരേഷ് ബൽസാര വൈശാലിയെ കാണാനില്ലെന്ന് വൽസാദ് സിറ്റി പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ച പോലീസ് അടുത്ത ദിവസം വൽസാദിലെ പാർഡിയിലെ നദിയുടെ തീരത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ വൈശാലിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കൊലപാതകത്തിലേയ്ക്ക് നയിച്ച കാരണത്തെക്കുറിച്ച് പോലീസിന് ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ല. വൈശാലിയുടെ കൊലപാതകം അന്വേഷിക്കാൻ പോലീസ് എട്ട് സംഘങ്ങളെ രൂപീകരിച്ച് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് തുടങ്ങിയിട്ടുണ്ട്. 2021 ഡിസംബർ 31-ന് നടന്ന പാർട്ടിക്കിടെ പോലീസ് വൈശാലിയുടെ വീട് റെയ്ഡ് ചെയ്യുകയും സുഹൃത്തുക്കളോടൊപ്പം മദ്യപിച്ച നിലയിൽ ഗായികയെ പിടികൂടുകയും ചെയ്തിരുന്നു.
ഹരേഷിന്റെ രണ്ടാം ഭാര്യയാണ് വൈശാലി. 2011-ലാണ് വൈശാലി ഹരേഷുമായി വിവാഹിതയായത്. ഇരുവർക്കും ഒരു മകളുണ്ട്. അതേ സമയം ഹരേഷ് ബൽസാരയ്ക്ക് ആദ്യ ഭാര്യയിൽ നിന്ന് ഒരു മകളും ഉണ്ടായിരുന്നു. രണ്ട് പെൺമക്കൾക്കും മാതാപിതാക്കൾക്കുമൊപ്പമാണ് ഹരേഷും വൈശാലിയും താമസിച്ചിരുന്നത്. ഭർത്താവിനൊപ്പം ഗുജറാത്തിലും സമീപ നഗരങ്ങളിലും വൈശാലി ഷോകൾ ചെയ്യാറുണ്ടായിരുന്നു. വൽസദിൽ നിന്ന് 12 കിലോമീറ്റർ അകലെ പാർ നദിക്കരയിൽ കാറിന്റെ പിൻസീറ്റിൽ മരിച്ച നിലയിൽ വൈശാലിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha

























