കൊട്ടാരക്കര ഗണപതിയെ തൊഴുത് പ്രാർത്ഥിച്ച് ദിലീപും തമന്നയും! രാമലീലയ്ക്കു ശേഷം ദിലീപും അരുൺ ഗോപിയും ഒന്നിക്കുന്നു... കൊട്ടാരക്കരയെ ഇളക്കി മറിച്ച് താരങ്ങൾ! ചിത്രങ്ങൾ വൈറൽ

തെന്നിന്ത്യന്‍ നായികനിരയിലെ സൂപ്പര്‍താരം തമന്ന ഭാട്ടിയ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. ദിലീപ് നായകനാവുന്ന പുതിയ ചിത്രത്തിലൂടെയാണ് നടി തമന്ന നായികയായി എത്തുന്നത്. രാമലീലയ്ക്കു ശേഷം ദിലീപും അരുൺ ഗോപിയും വീണ്ടും ഒന്നിക്കുകയാണ്. ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പൂജയും സ്വിച്ചോണും കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ വച്ച് ഇന്ന് നടന്നു. സ്വിച്ചോണിന് ദിലീപ്, തമന്ന, ഉദയകൃഷ്ണ, നടന്‍ സിദ്ദിഖ് തുടങ്ങിവര്‍ എത്തിയിരുന്നു. ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ദിലീപ് നായകനായ രാമലീല എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് അരുണ്‍ ഗോപി. 2017ല്‍ പുറത്തെത്തിയ ചിത്രത്തിന്‍റെ തിരക്കഥ സച്ചിയുടേത് ആയിരുന്നു. ബോക്സ് ഓഫീസില്‍ വലിയ വിജയവുമായിരുന്നു ഈ ചിത്രം.
നേരെത്തെ കമ്മാരസംഭവം എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയാകാൻ തമന്നയ്ക്ക് ക്ഷണം ലഭിച്ചിരുന്നു. ആ ചിത്രം നിരസിക്കേണ്ടി വന്നതില്‍ തനിക്ക് അതിയായ ദുഖമുണ്ടായിരുന്നുവെന്നും തമന്ന പിന്നീട് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് നിർമാണം. ദിലീപിന്റെ സിനിമാ ജീവിതത്തിലെ 147ാമത്തെ ചിത്രമാണിത്. ഛായാഗ്രഹണം ഷാജി കുമാർ. സംഗീതം സാം സി.എസ്. എഡിറ്റിങ് വിവേക് ഹർഷൻ. പ്രൊഡക്‌ഷൻ ഡിസൈനർ നോബിൾ ജേക്കബ്. ആർട് സുബാഷ് കരുൺ. സൗണ്ട് ഡിസൈൻ രംഗനാഥ് രവി. കോസ്റ്റ്യൂം പ്രവീൺ വർമ. അതേസമയം, വോയ്‌സ് ഓഫ് സത്യനാഥൻ എന്ന ചിത്രമാണ് ദിലീപിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. റാഫി- ദിലീപ് കൂട്ടു കെട്ട് വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ദിലീപിനൊപ്പം ജോജു ജോർജും പ്രധാന വേഷത്തിൽ എത്തുന്നു. സിദ്ദീഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങൾ. റാഫി തന്നെയാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത്. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. ഛായാഗ്രഹണം ജിതിൻ സ്റ്റാനിലസ്.
അതേസമയം ഇന്ന് ദിലീപിനെ സംബന്ധിച്ച് ഏറെ നിർണായകം തന്നെയാണ്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് ഹൈക്കോടതിയും, എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയും പരിഗണിക്കും. വിചാരണക്കോടതി മാറ്റണം, വിചാരണ സ്റ്റേ ചെയ്യണം തുടങ്ങിയ അതിജീവിതയുടെ ആവശ്യങ്ങളാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മുപ്പതിന് അടച്ചിട്ട കോടതി മുറിയിലാണ് രഹസ്യ വാദംകേൾക്കൽ നിശ്ചയിച്ചിരിക്കുന്നത്. അതിജീവിതയുടെ ആവശ്യപ്രകാരമാണ് രഹസ്യ വാദം കേൾക്കാൻ ജസ്റ്റിസ് എ.എ സിയാദ് റഹ്മാൻ തീരുമാനിച്ചത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ കൈമാറാൻ കഴിഞ്ഞതവണ കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകിയിരുന്നു. കേസിലെ പ്രതിയും നടനുമായ ദിലീപിന്റെ ആക്ഷേപവും ഹൈക്കോടതി ഇന്ന് കേൾക്കും.
https://www.facebook.com/Malayalivartha

























