നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും... കേസിൽ വിചാരണ പൂർത്തിയാക്കി വിധി പറയുന്നതിന് കൂടുതൽ സമയം വേണ്ടതുണ്ടെന്ന് കാണിച്ച് വിചാരണ കോടതിയുടെ നീക്കം

നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. കേസിൽ വിചാരണ പൂർത്തിയാക്കാൻ വിധി പറയാൻ വിചാരണ കോടതിയെ ജഡ്ജിയെ തടസപ്പെടുന്നുവെന്ന ആരോപണവും ദിലീപ് ഹർജിയിൽ ഉയർത്തുന്നുണ്ട്. തന്റെ മുൻഭാര്യയും ഒരു പോലീസ് ഉന്നത ഉദ്യോഗസ്ഥയും ചേർന്നാണ് തനിക്കെതിരെ കേസ് ഉണ്ടാക്കിയതെന്നും സിനിമാ മേഖലയിലെ പലർക്കും തന്നോട് ശത്രുതയുണ്ടെന്നും ദിലീപ് ഹർജിയിൽ പറയുന്നുണ്ട്. കേസിൽ ഒരിക്കൽ വിസ്തരിച്ചവരെ വിസ്തരിക്കാൻ വീണ്ടും അനുവദിക്കരുതെന്ന ആവശ്യവും ദിലീപ് ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. എന്തുകൊണ്ടും നിർണായക ദിവസങ്ങൾ തന്നെയാണ് നടിയെ ആക്രമിച്ച കേസുമായി കടന്നുപോകുന്നത്. അതേസമയം കേസിലെ വിചാരണ കോടതി ജഡ്ജി ജസ്റ്റിസ് ഹണി എം വർഗീസ് കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ സമീപിച്ചു. വിചാരണ കോടതി ജഡ്ജിയെ കേസ് പരിഗണിക്കുന്നതിൽ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇത് സംബന്ധിച്ച് കേസിൽ ഹൈക്കോടതിയിൽ രഹസ്യവാദം തുടരുന്നതിനിടെയാണ് ഇപ്പോൾ വിചാരണ കോടതി സുപ്രീം കോടതിയെ സമീപിച്ചത്. കേസിൽ വിചാരണ പൂർത്തിയാക്കി വിധി പറയുന്നതിന് കൂടുതൽ സമയം വേണ്ടതുണ്ടെന്ന് കാണിച്ചാണ് വിചാരണ കോടതിയുടെ നീക്കം. ആറ് മാസം കൂടി അധിക സമയം വേണമെന്നാണ് ആവശ്യം. വിചാരണ കോടതിയുടെ ആവശ്യം ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് തിങ്കളാഴ്ച്ച പരിഗണിക്കും. നടി ആക്രമിക്കപ്പെട്ട കേസിൽ ആറ് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നായിരുന്നു 2019 ൽ ജസ്റ്റിസ് ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. എന്നാൽ പിന്നീട് കേസിൽ പുരോഗതി ഉണ്ടായ സാഹചര്യത്തിൽ വിചാരണ നീണ്ടുപോകുകയായിരുന്നു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ കടന്ന് വരവോടെ കേസിൽ തുടരന്വേഷണം നടന്നിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു ബാലചന്ദ്രകുമാർ കേസിൽ നിർണായക വെളിപ്പെടുത്തൽ നടത്തിയത്. തുടർന്ന് ആറ് മാസത്തെ അന്വേഷണത്തിനൊടുവിൽ കേസിൽ കുറ്റപത്രം സമർപ്പിച്ചു. തുടർവിചാരണയും ആരംഭിച്ചു. ഇതിനിടയിലാണ് വിചാരണ കോടതിയെ മാറ്റണമെന്ന ആവശ്യവുമായി അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. സി ബി ഐ സെപ്ഷ്യൽ കോടതിയിൽ ഉണ്ടായിരുന്ന കേസ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയതിനെ ചോദ്യം ചെയ്ത് കൊണ്ടായിരുന്നു അതിജീവിതയുടെ നീക്കം. സിബിഐ സ്പെഷ്യൽ കോടതി മൂന്നിന് പുതിയ ജഡ്ജിയെ നിയമിച്ച് ഉത്തരവിറക്കിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ഹൈക്കോടതി രജിസ്ട്രാർ കേസ് സെഷൻസ് കോടതിയിലേക്ക് മാറ്റിയത്. എന്നാൽ കോടതി മാറ്റം നിയമവിരുദ്ധമാണെന്നായിരുന്നു നടി ആരോപിച്ചത്. മാത്രമല്ല വിചാരണ കോടതി കേസ് പരിഗണിച്ചാൽ തനിക്ക് നീതി ലഭിക്കില്ലെന്നും വിചാരണ കോടതി ജഡ്ജിയുടെ ഭർത്താവിന് എട്ടാം പ്രതിയുമായി ബന്ധമുണ്ടെന്നും ഹർജിയിൽ അതിജീവിത ചൂണ്ടിക്കാട്ടിയിരുന്നു. താൻ നൽകിയ പല ഹർജികളിലും നീതിപൂർവ്വമായല്ല നടപടിയല്ല ജഡ്ജി സ്വീകരിച്ചതെന്നും നടി ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha

























