ഒളിഞ്ഞിരുന്ന് കല്ലെറിഞ്ഞ് യുദ്ധം ചെയ്തവരെപ്പറ്റി....

തങ്ങള്‍ക്കെതിരെ ഒളിഞ്ഞിരുന്ന് യുദ്ധം ചെയ്യുന്നെന്ന് നിവിന്‍ പോളിയും സംവിധായകന്‍ എബ്രിഡ് ഷൈനും. ഒരു ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. രാവിലെ 8.30നു സിനിമ തുടങ്ങി. ഒന്‍പതു മണിയാകുമ്പോഴേക്കും സിനിമ പൊട്ടിയെന്നു കമന്റുകള്‍ വന്നു തുടങ്ങി. അപ്പോള്‍ മനസ്സിലായി ആരോ ഒളിച്ചിരുന്നു യുദ്ധം ചെയ്യുകയാണെന്ന്. അതില്‍ തോറ്റുപോകുമെന്നുപോലും തോന്നി. നിവിന്റെ ഫോട്ടോകള്‍ക്കു കീഴെ ഇട്ടിരിക്കുന്ന കമന്റുകള്‍ സഭ്യതയുടെ എല്ലാ അതിരുകളും ലംഘിക്കുന്നതായിരുന്നു. ഇവര്‍ക്കാര്‍ക്കും ഞങ്ങള്‍ ഒരു ദ്രോഹവും ചെയ്തിട്ടില്ല. ഇവര്‍ സ്‌നേഹിക്കുന്നവര്‍ക്ക് എതിരെയും ദ്രോഹം ചെയ്തിട്ടില്ല. ഞങ്ങള്‍ ഞങ്ങളുടെതായ ഒരു സിനിമ എടുത്തു എന്നതായിരുന്നു തെറ്റ്.ആ സിനിമയില്‍പ്പോലും ആര്‍ക്കെതിരെയും കമന്റുകളില്ല. സാമൂഹ്യ മാധ്യമം ഉപയോഗിച്ചു ഒരാളെ കൊല്ലാന്‍ ശ്രമിക്കുന്നതിന്റെ വേദന അതില്‍ ഇരയായി പിടയുമ്പോഴെ മനസ്സിലാകൂ. ഓടിച്ചിട്ടു വേട്ടായാടുന്നതുപോലെയാണ്. സിനിമയെക്കുറിച്ചു നല്ല കമന്റ് ഇട്ടവരെപ്പോലും അക്രമിച്ചു. അക്രമം നടന്നത് വ്യാജ െ്രെപഫൈലുകളില്‍ നിന്നാണ്. ഇപ്പോഴും ഇവരോടു ഞങ്ങള്‍ ചെയ്ത തെറ്റ് എന്താണ് എന്നറിയില്ല. ഞങ്ങള്‍ രണ്ടു പേരും കോടിക്കണക്കിനു രൂപയുമായി സിനിമ എടുക്കാന്‍ വന്നവരല്ല. ഇടത്തരം കുടുംബത്തില്‍നിന്നു വന്നവരാണ്. കുറെ സ്വപ്നങ്ങളുമായി വന്നവര്‍. ഞങ്ങള്‍ തകര്‍ന്നാല്‍ ആ കുടുംബങ്ങളും തകരും.
ശരിക്കും ഗുണ്ടാ അക്രമണം പോലെയായിരുന്നു. തകര്‍ക്കാന്‍ ശ്രമിച്ചവരോടു ഒരു ദേഷ്യവുമില്ല. അവരുടെ സന്തോഷത്തിനു വേണ്ടിയാണല്ലോ അവരതു ചെയ്തത്. ഞങ്ങളുടെ നെഞ്ചിലെ ചോര കണ്ടു അവര്‍ക്കു സന്തോഷമായെങ്കില്‍ സന്തോഷിക്കട്ടെ. ചിലര്‍ സിനിമ കണ്ടു സന്തോഷിച്ചു, ഞങ്ങള്‍ അതു ഉണ്ടാക്കി സന്തോഷിച്ചു എന്നു മാത്രം. ജെറി അമല്‍ദേവ്, യേശുദാസ് എന്നീ ദൈവതുല്യരായ രണ്ടുപേര്‍ ഈ സിനിമയ്കകു വേണ്ടി തയ്യാറാക്കിയ പാട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ ഇട്ടപ്പോള്‍ പോലും അതിനടിയില്‍ കൂട്ടത്തോടെ അസഭ്യമെഴുതി.
ഇതു ചെയ്തതു ആരായാലും അവരോട് ഒരു അപേക്ഷയുണ്ട്. ഇങ്ങിനെ ആരെയും തകര്‍ക്കാന്‍ നോക്കരുത്. എല്ലാവരും ചെറിയ ചെറിയ മോഹങ്ങളുമായി വരുന്നവരാണ്. ലോകത്തിന്റെ ഒരു കോണില്‍ അവരും ജീവിക്കട്ടെ. ഞങ്ങളാരും താരങ്ങളല്ല. ജീവിക്കാന്‍ മോഹിക്കുന്നവരാണ്്. സിനിമ മാത്രമാണു ജീവിതത്തില്‍ ഉള്ളത്. വളരെ കഷ്ടപ്പെട്ടാണു ഇവിടെവരെ എത്തിയത്. ഇരുട്ടില്‍ പതുങ്ങിനിന്ന് അടിക്കരുത്. ഞങ്ങളെ മാത്രമല്ല, ആരെയും.
സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ ഫോണ്‍വിളിയാണ് ആശ്വാസമായത്. വളരെ വ്യത്യസ്തമായി ഒരു സിനിമയ്ക്കുവേണ്ടി ശ്രമിച്ചതില്‍ അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ സിനിമകള്‍ പല തിയറ്ററുകളും നിര്‍ത്തിയ ശേഷം തുടങ്ങിയിട്ടുണ്ടെന്നും സത്യമായ സിനിമയാണെങ്കില്‍ എല്ലാവരും തിരിച്ചുവരുമെന്നും പറഞ്ഞു സമാധാനിപ്പിച്ചു. അത് വലിയൊരു ആശ്വാസമായിരുന്നു. ഒരു ജേഷ്ഠന്‍ കൂടെ നില്‍ക്കുന്ന സന്തോഷം. അതിനു ശേഷം ജയസൂര്യ, രാജേഷ്പിള്ള, ശങ്കര്‍ രാമകൃഷ്ണന്‍,അന്‍വര്‍ റഷീദ്, മാര്‍ട്ടിന്‍ പ്രാക്കാട്ട്, വിനീത് ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ് തുടങ്ങിയ പലരും വിളിച്ചു. അവരില്‍ പലരും തുടര്‍ച്ചായി സാമൂഹ്യ മാധ്യമങ്ങളില്‍ എഴുതി. സിനിമ നിര്‍ത്തുമെന്നു പറഞ്ഞ പല തിയറ്റുകളില്‍നിന്നും നാലാം ദിവസം മുതല്‍ സിനിമയ്ക്ക് ആളുകള്‍ നിറഞ്ഞു തുടങ്ങിയെന്ന വിളി വന്നു തുടങ്ങി. മൂന്നു ദിവസത്തെ നരകത്തില്‍നിന്നും ഞങ്ങളും സിനിമയും പതുക്കെ കരകയറി. എതിര്‍ത്തവരില്‍ പലരും ഖേദം രേഖപ്പെടുത്തി. സാമൂഹ്യ മാധ്യമങ്ങള്‍ തണലായി പുറകെ നിന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























