"നയൻതാരയിൽ വീണുപോയെന്നു കേട്ട് അതിശയിക്കണ്ട. സത്യമാണ്. അല്ലെങ്കിലും സത്യൻ എന്ന പേരുംവെച്ച് കള്ളം പറയാൻ നിവൃത്തിയില്ലല്ലോ"..നയൻതാരയിൽ വീണുപ്പോയ സത്യൻ അന്തിക്കാടിന്റെ വെളിപ്പെടുത്തൽ
നയൻതാരയിൽ താൻ വീണുപോയെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. ഒരു തവണയൊന്നുമല്ല സംവിധായകൻ നടിയിൽ വീണുപോയത്. രണ്ടു തവണ. ആദ്യത്തെ വീഴ്ചയെപ്പോലെയായിരുന്നില്ല രണ്ടാമത്തേത്. അത് ആദ്യത്തേതിൽനിന്നും വ്യത്യസ്തവും ഒരല്പം വേദന നൽകുന്നതുമായിരുന്നു. സത്യന്‍ അന്തിക്കാടിന്റെ 'ആത്മാവിന്റെ അടിക്കുറിപ്പുകള്‍' എന്ന പുസ്തകത്തിലാണ് ഇക്കാര്യം സത്യൻ വിശദീകരിക്കുന്നത്. തന്റെ വീഴ്ചയെക്കുറിച്ച് സത്യൻ ഇങ്ങനെ പറഞ്ഞുതുടങ്ങുന്നു;
"നയൻതാരയിൽ വീണുപോയെന്നു കേട്ട് അതിശയിക്കണ്ട. സത്യമാണ്. അല്ലെങ്കിലും സത്യൻ എന്ന പേരുംവെച്ച് കള്ളം പറയാൻ നിവൃത്തിയില്ലല്ലോ. ആദ്യത്തെ വീഴ്ച പട്ടാമ്പിയിൽ വെച്ചായിരുന്നു. മനസ്സിനക്കരെ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയ്ക്ക്. കൊച്ചുത്രേസ്യയായി ഷീലയെയും ചാക്കോമാപ്പിളയായി ഇന്നസെന്റിനെയും മകനായി ജയറാമിനെയുമൊക്കെ നിശ്ചയിച്ചിരുന്നെങ്കിലും ഗൗരി എന്ന കഥാപാത്രത്തിന് ആളെ കിട്ടിയിട്ടില്ല. ഷീല മുഖ്യ ആകർഷണമായതുകൊണ്ട് ചെറുപ്പക്കാരിയായ നായിക പുതുമുഖം മതിയെന്നു തീരുമാനിച്ചു.
തീരുമാനിച്ചാൽ പോരല്ലോ. കഥാപാത്രത്തിനും മനസ്സിനും ഇണങ്ങിയ ആളെ കണ്ടെത്തണ്ടേ? ദൈവം കൈവിടില്ല എന്ന വിശ്വാസത്തിൽ രണ്ടുംകല്പിച്ച് ഷൂട്ടിങ് തുടങ്ങി. കൊച്ചുത്രേസ്യയുടെ വീടാണ് പ്രധാന ലൊക്കേഷൻ അവിടേക്ക് ഗൗരി അധികം വരുന്നില്ല. ആ രംഗങ്ങൾ ചിത്രീകരിച്ചു കഴിയുമ്പോഴേക്കും നല്ലൊരു കുട്ടിയെ കിട്ടും എന്ന പ്രതീക്ഷയിലായിരുന്നു നിർമാതാവ് സുബൈറും ഞാനും രഞ്ജൻ പ്രമോദുമൊക്കെ. പലരേയും കണ്ടു. ശരിയാവുന്നില്ല. ജയറാമിന്റെ സുഹൃത്ത് തമിഴ്നാട്ടുകാരനായ എഡിറ്റർ മോഹൻ എന്ന നിർമാതാവ് ജയറാമിനെ വിളിച്ചു പറഞ്ഞു. നല്ലൊരു കുട്ടിയുണ്ട്. എന്റെ തെലുങ്കുസിനിമയിൽ അഭിനയിച്ചു. വളരെ ഹോംലിയായ പെൺകുട്ടി. അപാരമായ ടാലന്റാണ്. മലയാളിയായതുകൊണ്ട് ഭാഷയും പ്രശ്നമല്ല.
സിനിമയുടെ സി.ഡി. കൊറിയർ ചെയ്യാം. കണ്ടുനോക്കി ഇഷ്ടപ്പെട്ടാൽ നിങ്ങൾക്കുവേണ്ടി അവരോടു ഞാൻ സംസാരിക്കാം. ഇതുവരെ സിനിമയിൽ മുഖം കാണിക്കാത്ത ആളാകണം എന്നായിരുന്നു ആഗ്രഹം. സാരമില്ല, തെലുങ്കിലല്ലേ അഭിനയിച്ചത്. മലയാളികൾ കണ്ടിട്ടില്ലല്ലോ. സി.ഡി. അയപ്പിക്കാനൊന്നും നേരമില്ല. പ്രൊഡക്ഷൻ കൺട്രോളർ സേതു മണ്ണാർക്കാട് പറഞ്ഞു. മദ്രാസിൽ നിന്ന് സി.ഡിയുമായി ഇന്നത്തെ ട്രെയിനിൽത്തന്നെ പുറപ്പെടാൻ എന്റെ സുഹൃത്ത് അഗസ്റ്റിനോടു പറയാം.
അഗസ്റ്റിൻ കൊണ്ടുവന്ന സി.ഡി. കാണാൻ മുറിയിൽ പ്രേമത്തിന് ടിക്കറ്റു വാങ്ങാൻ നില്ക്കുന്നവരെപ്പോലുള്ള തിരക്ക്. നായികയെ തിരഞ്ഞെടുക്കുകയല്ലേ? യൂണിറ്റു മുഴുവൻ ഹാജരുണ്ട്. ശരിയാവണേ എന്ന പ്രാർഥനയോടെ തെലുങ്കുസിനിമയുടെ സി.ഡി. ഇട്ടു. നായിക രംഗപ്രവേശം ചെയ്തതോടെ മുറിയിലാകെ കൂട്ടച്ചിരി. അത് നമ്മുടെ അസിൻ ആയിരുന്നു. ഏകദേശം ഇതുപോലൊരു സാഹചര്യത്തിൽ എറണാകുളത്തുനിന്ന് ഞാൻ നിർബന്ധിച്ച് പിടിച്ചുകൊണ്ടുവന്ന് ക്യാമറയ്ക്കു മുന്നിൽ നിർത്തിയ അസിൻ.
ജയറാം എഡിറ്റർ മോഹനനെ വിളിച്ചു പറഞ്ഞു. അസിനെ അവതരിപ്പിച്ച സംവിധായകനുവേണ്ടിയാണ് പുതുമുഖത്തെ അന്വേഷിക്കുന്നത്. അല്ലെങ്കിലും അസിനെ കിട്ടില്ല. അവർ അഭിനയിക്കുന്ന പുതിയ തമിഴ്പടം തുടങ്ങി. പുതുമുഖത്തിനു വേണ്ടി വാശിപിടിക്കണ്ട. പഴയ ആരെയെങ്കിലും നോക്കാം എന്നുതന്നെ ഒടുവിൽ തീരുമാനിച്ചു. ഷൂട്ടിങ്ങിന്റെ ഇടവേളയിൽ ആരോ കൊണ്ടുവന്ന വനിതാമാസിക വെറുതേ മറിച്ചുനോക്കുകയായിരുന്നു.
ഒരു പേജിൽ എന്റെ കണ്ണൊന്ന് ഉടക്കി. അതിൽ ശലഭസുന്ദരിയായി ആരെയും ആകർഷിക്കുന്ന ഒരു പെൺകുട്ടിയുടെ മുഖം. ഒരു സ്വർണക്കടയുടെ പരസ്യമാണ്. ക്യാമറാമാൻ അഴകപ്പനെ ഞാനാ ഫോട്ടോ കാണിച്ചു. കൊള്ളാം എന്ന് ആദ്യപ്രതികരണം. പിന്നെ ആ പ്രസിദ്ധീകരണത്തിന്റെ എഡിറ്ററെ വിളിക്കുന്നു, എഡിറ്റർ ആ ചിത്രമെടുത്ത ഫോട്ടോഗ്രാഫറെ വിളിക്കുന്നു, ഫോട്ടോഗ്രാഫർ പരസ്യ ഏജൻസിയെ വിളിച്ച് നമ്പർ എടുക്കുന്നു- വന്നുവന്ന് അത് നയൻതാരയിലേക്ക് എത്തുന്നു. അഭിനയിക്കാൻ തുടങ്ങിയപ്പോൾ ഞാൻ നയൻതാരയോടു പറഞ്ഞു. അന്നത്തെ പരസ്യത്തിലെ ശലഭസുന്ദരിയിലാണ് ഞാൻ വീണുപോയത്. എന്റെ ഭാഗ്യം എന്നു പറഞ്ഞു നയൻതാര.
രണ്ടാമത്തെ വീഴ്ച പക്ഷേ തികച്ചും വ്യത്യസ്തമായിരുന്നു, അല്പം വേദനിപ്പിക്കുന്നതും. മനസ്സിനക്കരെ പുറത്തിറങ്ങി ഒന്നുരണ്ടു വർഷങ്ങൾക്കു ശേഷമാണ്.നയൻതാര തമിഴിലും തെലുങ്കിലും നിറഞ്ഞ സാന്നിധ്യമായിത്തുടങ്ങിയ കാലം. നയൻതാരയുടെ മുഖചിത്രമുള്ള മാസികകൾപോലും യുവാക്കൾ നെഞ്ചോടു ചേർത്തുതുടങ്ങിയ കാലം. പുതിയ സിനിമയുടെ കഥ ആലോചിക്കാൻ വേണ്ടി ഞാൻ അപ്പോഴും ഷൊറണൂർ റെസ്റ്റ്ഹൗസിലുണ്ട്. കഥയുണ്ടാവണം, കഥയ്ക്കു പറ്റിയ അഭിനേതാക്കളെ കിട്ടണം -വി.കെ.എന്റെ ഭാഷയിൽ പറഞ്ഞാൽ ഓൾഡ് ചങ്കരൻ സ്റ്റിൽഓൺ ദ കോക്കനട്ട് ട്രീ. നല്ല വേനൽക്കാലമാണ്.
ഭാരതപ്പുഴ മെലിഞ്ഞുമെലിഞ്ഞ് വെറുമൊരു തോടായി മാറുന്ന മെയ്മാസം. സൂര്യനുദിക്കുംമുൻപേ നട്ടുച്ചയായോ എന്നു തോന്നിപ്പിച്ച ചൂടുള്ള ഒരു പ്രഭാതം. റെസ്റ്റ്ഹൗസിന്റെ ചുമതലയുള്ള ഉണ്ണി വന്നു പറഞ്ഞു. കുളിയും പല്ലുതേപ്പുമൊക്കെ വേഗം കഴിച്ചോളൂ. മുകളിൽ എന്തോ റിപ്പയർ നടക്കുന്നുണ്ട്. വെള്ളം ഇപ്പൊ നില്ക്കും. ഞാൻ തിരക്കുപിടിച്ച് കുളിക്കാനുള്ള ഒരുക്കം തുടങ്ങി. ഷൊറണൂർ റെസ്റ്റ്ഹൗസിൽ പോയിട്ടുള്ളവർക്കറിയാം- ബാത്റൂം വിശാലമാണ്. വേണമെങ്കിൽ ഒരു ബെഡ്റൂമാക്കാവുന്ന വലുപ്പം. മൂന്നു ബക്കറ്റുകളുണ്ട്.
ആദ്യം അവയിൽ വെള്ളം നിറച്ചതിനു ശേഷം മതി കുളി എന്നു തീരുമാനിച്ചു. ഇല്ലെങ്കിൽ പകുതിക്കു വെച്ച് വെള്ളം തീർന്നുപോയാലോ! സന്മനസ്സുള്ളവർക്ക് സമാധാനത്തിൽ സോപ്പും തേച്ച് കുളിക്കാൻ പറ്റാതെ നിന്നുപോയ ഗോപാലകൃഷ്ണപ്പണിക്കരെ ഓർമവന്നു. രണ്ടു ബക്കറ്റുകൾ നിറഞ്ഞു. മൂന്നാമത്തെ ബക്കറ്റിൽ വെള്ളം വീണുതുടങ്ങിയപ്പോൾ ഒരു തോർത്തുമുണ്ടും ചുറ്റി ഇനി കുളിക്കാം എന്ന തയ്യാറെടുപ്പോടെ ഞാൻ നിന്നു. അപ്പോൾ മൊബൈൽ റിങ് ചെയ്യുന്നു. ഈ മൊബൈൽ ഫോണിനുള്ള കുഴപ്പം എന്താണെന്നോ? ഓഫ് ചെയ്തോ, സൈലന്റാക്കിയോ വെച്ചാൽ നമ്മളതു ശ്രദ്ധിക്കുകയേയില്ല. റിങ് ചെയ്താൽ എടുത്തില്ലെങ്കിലും ആരാണ് വിളിക്കുന്നത് എന്നറിയണം. ഇല്ലെങ്കിൽ ഒരു അസ്വസ്ഥതയാണ്.
ഞാൻ ഉടുത്ത തോർത്തുമുണ്ടോടെ മുറിയിൽ വന്ന് ഫോണെടുത്തു. അപ്പുറത്ത് നയൻതാരയാണ്.കുറെ നാളുകൾക്കു ശേഷമാണ് നയൻതാര വിളിക്കുന്നത്. പറയാൻ വിശേഷങ്ങൾ ഒരുപാടുണ്ടായിരുന്നു. തെലുങ്കിൽ പുറത്തിറങ്ങിയ സിനിമ സൂപ്പർ ഹിറ്റായതും തമിഴ് ആരാധകരുടെ സ്നേഹവും ചേട്ടന് കുഞ്ഞ് ജനിച്ചതും ആ കുഞ്ഞിനെ കാണാൻ ദുബായിൽ പോയി വന്നതുമെല്ലാം. എനിക്കും സന്തോഷമായി. സംസാരത്തിനിടയിലാണ് ഞാൻ ശ്രദ്ധിച്ചത്. ബാത്റൂമിൽ നിന്ന് ബക്കറ്റ് നിറഞ്ഞ് വെള്ളം ഒഴുകിപ്പോകുന്ന ശബ്ദം. പെട്ടെന്ന് പൈപ്പ് ഓഫാക്കാനായി ഞാൻ ബാത്റൂമിലേക്കോടി.
അകത്ത് കാലെടുത്തുവെച്ചതേയുള്ളൂ, ഒരു സ്കൈറ്റിംഗ് അഭ്യാസിയെപ്പോലെ തെന്നിയൊരു പോക്കാണ്. മലർന്നടിച്ചു ഞാൻ വീണു. ബക്കറ്റു നിറഞ്ഞ് ബാത്റൂം മുഴുവൻ വെള്ളം ഒഴുകിപ്പടർന്നിരുന്നു. ഫോൺ അപ്പോഴും ചെവിയിൽ ത്തന്നെയുണ്ട്. എന്താ സാർ ഒരു ശബ്ദം കേട്ടത്? നയൻതാരയുടെ ചോദ്യം. ഏയ്, ഒന്നുമില്ല. നയൻതാര പറഞ്ഞോളൂ. വീണു എന്നു പറയാനൊരു ചമ്മൽ. നയൻതാര വിളിക്കുന്നത് ചെന്നൈയിലെ ഫൈവ്സ്റ്റാർ ഹോട്ടലിൽ നിന്നാണ്. നമ്മളിവിടെ സർക്കാർ റെസ്റ്റ്ഹൗസിലെ പുരാതനമായ ബാത്റൂമിൽ ഒരു നാടൻ തോർത്തും ചുറ്റി വീണുകിടക്കുകയാണെന്ന് അവരറിഞ്ഞിട്ട് പ്രത്യേകിച്ചു കാര്യമൊന്നുമില്ലല്ലോ. നയൻതാരയുടെ പുതിയ തമിഴ് സിനിമ അന്ന് ആരംഭിക്കുകയാണ്.
ക്യാമറയുടെ മുന്നിലേക്ക് പോകുംമുൻപ് അനുഗ്രഹം വാങ്ങാനാണ് വിളിക്കുന്നത്. ഞാൻ പറഞ്ഞു. നയൻതാരയ്ക്ക് ഇനി തുടങ്ങാൻപോകുന്ന എല്ലാ സിനിമകൾക്കുമുള്ള അനുഗ്രഹം ഞാനിതാ ഒരുമിച്ചു ഡെപ്പോസിറ്റ് ചെയ്യുന്നു. ആവശ്യമുള്ളപ്പോൾ എ.ടി.എം. കൗണ്ടറിൽ നിന്നെടുക്കുംപോലെ എപ്പോൾ വേണമെങ്കിലും എടുക്കാം. നയൻതാര ചിരിച്ചു. എനിക്കു ചിരി വന്നില്ല. നടുവൊടിഞ്ഞോ, തല പൊട്ടിയോ എന്നൊന്നും ഞാൻ നോക്കിയിട്ടില്ലല്ലോ.
ആ കിടന്ന കിടപ്പിൽ എല്ലാ ഭാവുകങ്ങളും നേർന്നു സംസാരം നിർത്തിയപ്പോൾ ഫോൺ ഓഫ് ചെയ്ത് കുറച്ചു നേരംകൂടി അങ്ങനെത്തന്നെ ഞാൻ കിടന്നു. പിന്നെ കൈയും കാലുമൊക്കെ അനക്കിനോക്കി. തലയൊന്നു കുടഞ്ഞുനോക്കി. പതുക്കെ എഴുന്നേറ്റു. ഭാഗ്യവാനാണെന്ന് പലരും പറയുന്നതു സത്യമാണെന്നെനിക്കു ബോധ്യമായി. ഒന്നും പറ്റിയിട്ടില്ല. രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. അപ്പോൾ മനസ്സിൽ ചിരിവന്നു. നയൻതാരയിൽ ഞാൻ ശരിക്കും വീണുപോയിരിക്കുന്നു".
https://www.facebook.com/Malayalivartha