കമലഹാസനും ഗൗതമിയും പിരിഞ്ഞതിന്റെ കാരണം ശ്രുതി ഹാസനോ...? സത്യാവസ്ഥ തുറന്നു പറഞ്ഞ് ഗൗതമി

പതിമൂന്ന് വര്‍ഷക്കാലം ഒരുമിച്ച് ജീവിച്ചശേഷമാണ് കമലഹാസനും ഗൗതമിയും വേർപിരിയുന്നത്. 2005ലാണ് വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കാൻ കമൽ ഹാസനും ഗൗതമിയും തീരുമാനിച്ചത്.1998ൽ വ്യവസായിയായ സന്ദീപ് ഭാട്ടിയയെ ഗൗതമി വിവാഹം കഴിച്ചെങ്കിലും ഒരു വർഷത്തിനകം വേർപിരിഞ്ഞു.
മുപ്പത്തിഞ്ചാം വയസിൽ അർബുദം ബാധിച്ച ഗൗതമി കമൽ ഹാസന്‍റെ പിന്തുണയോടെ ജീവിതത്തിലേക്കും സിനിമയിലേക്കും തിരിച്ചുവരുകയും ചെയ്തിരുന്നു. കമലും ഗൗതമിയും 2016 ഒക്ടോബറിലാണ് പിരിഞ്ഞത്. ബന്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് അന്ന് കൂടുതല്‍ പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. എന്നാൽ ഇപ്പോൾ തനിക്ക് നിലവില്‍ കമലുമായി വ്യക്തിപരമായോ തൊഴില്‍പരമായോ യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയ ഗൗതമി ഇരുവരും ബന്ധം അവസാനിപ്പിച്ചതിനെപ്പറ്റിയും വിശദീകരിച്ചു. രാഷ്ട്രീയപ്പാര്‍ട്ടി രൂപവത്കരിച്ച കമലിനു പിന്നില്‍ ഗൗതമിയുണ്ടെന്ന പ്രചാരണത്തെത്തുടര്‍ന്നാണ് തന്റെ ബ്ലോഗിലൂടെ അവര്‍ പ്രതികരിച്ചത്. എ.ഐ.എ.ഡി.എം.കെ. നേതാക്കളാണ് കമലും ഗൗതമിയും തമ്മില്‍ ഇപ്പോഴും ബന്ധമുണ്ടെന്നും കമലിന്റെ പാര്‍ട്ടിക്ക് പണമെത്തുന്നത് ഗൗതമി വഴിയാണെന്നും ആരോപിച്ചത്.
പരസ്പര ബഹുമാനവും ആത്മാര്‍ഥതയും നിലനിര്‍ത്താന്‍ കഴിയാതെ വന്നതും ആത്മാഭിമാനം കളഞ്ഞ് ബന്ധം തുടരാന്‍ തനിക്ക് താത്പര്യമില്ലാതിരുന്നതിനാലുമാണ് പിരിഞ്ഞത്. കമലിന്റെ മകള്‍ ശ്രുതിഹാസനാണ് തങ്ങളുടെ ബന്ധം തകരാനുള്ള കാരണമെന്ന അഭ്യൂഹങ്ങള്‍ ഗൗതമി നിഷേധിച്ചു. കമലിന്റെ മക്കളായ ശ്രുതിയും അക്ഷരയും താന്‍ കണ്ടിട്ടുള്ള ഏറ്റവും നല്ല പെണ്‍കുട്ടികളാണ്. ശ്രുതിയ്ക്കോ മൂന്നാമത് മറ്റൊരാള്‍ക്കോ തങ്ങളുടെ ബന്ധം തകര്‍ന്നതില്‍ പങ്കില്ല. അര്‍ബുദത്തെ അതിജീവിക്കാന്‍ സാധിച്ചത് കുടുംബത്തിന്റെയും ബന്ധുക്കളുടെയും സഹായത്താലാണെന്നും ഗൗതമി പറഞ്ഞു. കമലിനൊപ്പം ജീവിതം തുടങ്ങിയതോടെ സിനിമാഭിനയം നിര്‍ത്തിയെന്ന് ഗൗതമി പറഞ്ഞു.പിന്നീട് കമലിന്റെ നേതൃത്വത്തിലുള്ള നിര്‍മാണക്കമ്ബനിയായ രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ നിര്‍മിച്ച സിനിമകള്‍ക്കുവേണ്ടി വസ്ത്രലാങ്കാരം നിര്‍വഹിച്ചു.
മറ്റ് നിര്‍മാണക്കമ്പനികള്‍ക്കുവേണ്ടി കമല്‍ അഭിനയിച്ച സിനിമകളിലും വസ്ത്രാലങ്കാരം ചെയ്തു. വിശ്വരൂപം അടക്കമുള്ള സിനിമകളില്‍ താന്‍ നല്‍കിയ സേവനത്തിന് പ്രതിഫലം ലഭിച്ചില്ല. ബന്ധം അവസാനിപ്പിച്ചതിനുശേഷം പലതവണ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഇനിയും വലിയൊരു തുക കിട്ടാനുണ്ട്. 2010-ല്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഡയറക്ടറായി തന്നെ നിയമിച്ചിരുന്നു. ഇതിനുവേണ്ടി കുറേ ജോലികള്‍ ചെയ്യേണ്ടിവന്നു. എന്നാല്‍, പദ്ധതി കമല്‍ ഇടയ്ക്കുവെച്ച് ഉപേക്ഷിച്ചു. ജോലിചെയ്തിരുന്ന കാലയളവിലും പ്രതിഫലം തരാന്‍ തയ്യാറായില്ല- ഗൗതമി പറയുന്നു.
https://www.facebook.com/Malayalivartha


























