അത്യാസന്ന നിലയിൽ കിടക്കുമ്പോഴും അഭിനയിക്കാൻ നിർബന്ധം പിടിച്ചു...

ബോളിവുഡിലെ സൂപ്പര്‍താരമായി വിലസുന്ന കാലത്തായിരുന്നു 'ദേവരാഗ'ത്തില്‍ അഭിനയിക്കാന്‍ ശ്രീദേവി മലയാളത്തിലേക്കു മടങ്ങിയത്. അക്കാലത്ത് തമിഴില്‍പോലും വളരെക്കുറച്ചു ചിത്രങ്ങളില്‍ മാത്രമാണ് അവര്‍ അഭിനയിച്ചിരുന്നത്. സൂപ്പര്‍താര സിനിമകള്‍ക്കായി വമ്പൻ പ്രതിഫലവുമായി ബോളിവുഡ് നിര്‍മാതാക്കള്‍ കാത്തുനില്‍ക്കുന്നതിനിടെയാണ് അവര്‍ മലയാളത്തിലെത്തിയത്. ഇതേക്കുറിച്ച് ഒരു ദേശീയ മാധ്യമത്തോട് ഭരതന്റെ ഭാര്യ കെ.പി.എ.സി. ലളിത പറഞ്ഞതിങ്ങനെ...
''ആദ്യമായി ശ്രീദേവി ക്യാമറയ്ക്കു പോസ്ചെയ്തത് ഭരതേട്ടനു മുന്നിലായിരുന്നു. ഒരു പരസ്യത്തിന് വേണ്ടി മൂന്നര വയസുള്ളപ്പോഴായിരുന്നു തുടക്കം. പിന്നീട് അക്കാര്യം മറന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞ് ദേവരാഗത്തെക്കുറിച്ച് ആലോചിക്കുന്ന സമയത്ത് ദേവരാഗത്തിലെ കഥാപാത്രം ശ്രീദേവിക്കു ചേരുമെന്നു ഭരതേട്ടനു തോന്നി. ചേട്ടന്‍ അവരെ വീട്ടില്‍ പോയി കണ്ടു. അമ്മ രാജേശ്വരിക്ക് എല്ലാം ഓര്‍മയുണ്ടായിരുന്നു. അവളെത്ര തിരക്കിലാണെങ്കിലും നിങ്ങളുടെ ചിത്രത്തില്‍ അഭിനയിച്ചിരിക്കും - അതായിരുന്നു രാജേശ്വരിയുടെ മറുപടി.
ദേവരാഗത്തിന്റെ തിരക്കിലേക്ക് ശ്രീദേവി നീങ്ങിയപ്പോഴാണ് അമ്മയ്ക്ക് ബ്രെയിന്‍ ട്യൂമര്‍ വന്നതും അവര്‍ അമേരിക്കയില്‍ ശസ്ത്രക്രിയയ്ക്കായി പോയതും. ഷൂട്ടിങ് നിര്‍ത്തിവച്ച് ശ്രീദേവിയും അമ്മയുടെ പരിചരണത്തിനായി പോയി. ഇടയ്ക്ക് വച്ച് ബോധം തെളിഞ്ഞപ്പോള്‍ ഭരതേട്ടന്റെ ചിത്രത്തില്‍ അഭിനയിച്ചേ തീരൂ എന്ന് അമ്മ നിര്‍ബന്ധിച്ചതായി ശ്രീദേവി ഞങ്ങളെ അറിയിച്ചു. ആ പടം പൂര്‍ത്തിയാക്കാന്‍ അവര്‍ തിരിച്ചു വന്നു. അമ്മ ഇത്ര അത്യാസന്ന നിലയില്‍ കിടക്കുന്ന സമയത്തായിരുന്നു തുടര്‍ന്നുള്ള അഭിനയം''.
ശ്രീദേവി ഹോളിവുഡിലെ സാക്ഷാല്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ ചിത്രത്തിലേക്കുള്ള ക്ഷണം നിരസിച്ച് അമ്ബരപ്പിച്ചിട്ടുണ്ട്. 1993 ലായിരുന്നു സംഭവം. ജുറാസിക് പാര്‍ക്കെന്ന അദ്ഭുത ചിത്രത്തിലേക്കുള്ള ക്ഷണമാണു നിരസിച്ചത്. ഹോളിവുഡിലെ ചെറിയ വേഷത്തെക്കാള്‍ ബോളിവുഡിലെ നായിക വേഷങ്ങള്‍ മതിയെന്നായിരുന്നു ഒട്ടും കൂസാതെയുള്ള മറുപടി. ശ്രീദേവിയുടെ ക്ഷണം നിരസിക്കല്‍ മൂലം ബോളിവുഡില്‍നിന്നു ഹോളിവുഡിലെത്തുന്ന ആദ്യ നടിയെന്ന നേട്ടം കുറിക്കപ്പെടാതെ പോയി.
ഐശ്വര്യ റായിയാണ് ഈ നേട്ടം സ്വന്തമാക്കിയ നടി. ഹോളിവുഡിലെ എക്കാലത്തെയും മികച്ച ഹിറ്റായിരുന്നു ജുറാസിക് പാര്‍ക്ക്. എസ്.എസ്. രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയില്‍ അഭിനയിക്കാനുള്ള ക്ഷണവും ശ്രീദേവി നിരസിച്ചിരുന്നു. ബാഹുബലിയില്‍ അഭിനയിക്കാന്‍ വിളിച്ചെങ്കിലും കടുത്ത നിബന്ധനകള്‍ മൂലം ഒഴിവാക്കിയെന്ന് ഒരു വിരുന്നു സത്കാരത്തിനിടെയാണു രാജമൗലി വെളിപ്പെടുത്തിയത്.
ശിവഗാമിയുടെ റോളിലേക്കായിരുന്നു ശ്രീദേവിയെ ക്ഷണിച്ചത്. പഞ്ചനക്ഷത്ര ഹോട്ടലിലെ ഒരു നില മുഴുവന്‍ തനിക്കായി വേണം, മുംെബെയില്‍നിന്നു െഹെദരാബാദിലേക്ക് ബിസിനസ് ക്ലാസ് ടിക്കറ്റുകള്‍ നല്‍കണം തുടങ്ങിയ ശ്രീദേവിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ലെന്നു രാജമൗലി പറഞ്ഞു. അതേസമയം തന്നെക്കുറിച്ചുള്ള രാജമൗലിയുടെ അപഖ്യാതികളാണു ശിവഗാമിയുടെ വേഷത്തില്‍നിന്നു പിന്മാറാന്‍ കാരണമെന്നു ശ്രീദേവി പിന്നീടു വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























