ശ്രീദേവി ഓർമയാകുമ്പോൾ...വേദനയോടെ സിനിമാലോകം...!

അഭിനയ മികവും സൗന്ദര്യം കൊണ്ടും ഇന്ത്യന്‍ സിനിമയെ അത്ഭുതപ്പെടുത്തിയ അപൂര്‍വം നടിമാരിൽ ഒരാളാണ് ശ്രീദേവി. എണ്‍പതുകളില്‍ കത്തുന്ന സ്ത്രീ സൗന്ദര്യത്തിന്റെ പര്യായമായിരുന്നു ശ്രീദേവി. പ്രായം അമ്പത് കഴിഞ്ഞിട്ടും മുഖശ്രീയ്ക്ക് ഇന്നും മങ്ങലേറ്റിട്ടിട്ടില്ല. ഗൗരവമുള്ള വേഷങ്ങളും ഹാസ്യരസപ്രധാനമായ വേഷങ്ങളും ആക്ഷനും അനായാസം കൈകാര്യം ചെയ്ത ശ്രീദേവി ബോളിവുഡിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പദവി ഇന്നും കാത്തുസൂക്ഷിക്കുന്നു. നാലാം വയസ്സില്‍ സിനിമാ ലോകത്തെത്തിയ ശ്രീദേവി വിവിധ ഭാഷകളില്‍ വിസ്മയം തീര്‍ത്തു.
1967-ൽ കന്ദൻ കരുണൈ എന്ന തമിഴ് ചിത്രത്തിൽ ഒരു ബാല താരമായിട്ടാണ് ശ്രീദേവി തന്റെ അഭിനയ ജീവിതം തുടങ്ങിയത്. ബാല താരമായി തന്നെ പിന്നീടും ചില തമിഴ് , തെലുഗു ചിത്രങ്ങളിൽ അഭിനയിച്ചു. ഒരു നായിക നടിയായി അഭിനയിച്ചത് 1967-ൽ കെ.ബാലചന്ദർ സംവിധാനം ചെയ്ത കമലഹാസൻ നായകനായി അഭിനയിച്ച മൂണ്ട്രു മുടിച്ചു എന്ന ചിത്രത്തിലാണ്. ഇതിൽ പ്രമുഖ നടൻ രജനികാന്തും അഭിനയിച്ചിരുന്നു. അതിനു ശേഷം കമലാഹാസന്റെ നായികയായി ഒരു പാട് വിജയ ചിത്രങ്ങളിൽ ശ്രീദേവി അഭിനയിച്ചു. 1979-83 കാലഘട്ടത്തിൽ തമിഴിലെ ഒരു മുൻ നിര നായികയായിരുന്നു ശ്രീദേവി. ഈ സമയത്ത് തന്നെ ശ്രീദേവി തെലുങ്കിലും അഭിനയിച്ചു. തെലുങ്കിലും ഈ സമയത്ത് ധാരാളം വിജയ ചിത്രങ്ങൾ ശ്രീദേവി നൽകി.
1978-ൽ തന്റെ ആദ്യ ഉർദു-ഹിന്ദി ചിത്രത്തിൽ അഭിനയിച്ചു. പക്ഷേ, ഈ ചിത്രം ഒരു പരാജയമായിരുന്നു. പക്ഷേ രണ്ടാമതായി അഭിനയിച്ച ചിത്രം ഹിമ്മത്ത്വാല ഒരു വൻ വിജയമായിരുന്നു. ഇതിലെ നായകനായിരുന്ന ജിതേന്ദ്രയുമായി പിന്നീടും ശ്രീദേവി പിന്നീടും ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു. 1986-ലെ നഗീന എന്ന ചിത്രം ശ്രീദേവിയുടെ അഭിനയ ജീവിതത്തിലെ വൻ വിജയങ്ങളിൽ ഒന്നാണ്. 1980-കളിലെ ഒരു മുൻ നിര ബോളിവുഡ് നായികയായി ശ്രീദേവി പിന്നീട് മാറുകയായിരുന്നു. തന്റെ വിജയ ചരിത്രം 90-കളിൽ ആദ്യവും ശ്രീദേവി തുടർന്നു.1990 കളിൽ ബോളിവുഡിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിയായി ശ്രീദേവി മാറി.

1997 ൽ അഭിനയ രംഗത്ത് നിന്ന് താത്കാലികമായി വിടപറഞ്ഞ ശ്രീദേവി 15 വർഷത്തിന് ശേഷം 2012 ൽ ഇംഗ്ലീഷ് വിംഗ്ലിഷ് എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് തിരികെ എത്തിയത്.1992-ലെ ഖുദാ ഗവ, 1994-ലെ ലാഡ്‌ല, 1997-ലെ ജുദായി എന്നിവയും ശ്രദ്ധേയമായ ചിത്രങ്ങളായിരുന്നു. തന്റെ അഭിനയ ജീവിതത്തിൽ തമിഴ് നടനായ കമലഹാസനുമൊത്ത് 25 ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്ര രംഗത്ത് നിന്ന് വിടവാങ്ങിയ ശേഷം കുറച്ചു കാലം ടെലിവിഷൻ പരമ്പരകളിലും ശ്രീദേവി അഭിനയിച്ചിട്ടുണ്ട്. പൂമ്പാറ്റയെപ്പോലെയാണ് മലയാളചലച്ചിത്രവേദിയിലേക്ക് ശ്രീദേവി പാറിപ്പറന്നെത്തിയത്. 1967ല്‍ പുറത്തിറങ്ങിയ 'കുമാരസംഭവ'ത്തിലൂടെയാണ് രംഗപ്രവേശമെങ്കിലും ഭാവിവാഗ്ദാനമെന്ന് വിലയിരുത്തപ്പെട്ടത് സംസ്ഥാന പുരസ്കാരം സമ്പാദിച്ച 'പൂമ്പാറ്റ'യിലൂടെ. കാരൂരിന്റെ ചെറുകഥയെ അടിസ്ഥാനപ്പെടുത്തി ബി കെ പൊറ്റക്കാട് സംവിധാനംചെയ്ത അതില്‍ ടി ആര്‍ ഓമനയും രാഗിണിയുമടക്കമുള്ള മുതിര്‍ന്ന നടിമാരെക്കാളും ശ്രദ്ധിക്കപ്പെട്ടത് കുസൃതിക്കണ്ണുകളുള്ള 'ബേബി ശ്രീദേവി'യെന്ന കൊച്ചുമിടുക്കി. 'ശാരദ'യെന്ന ബാലികയെയാണ് അവള്‍ അവതരിപ്പിച്ചത്. താരകേന്ദ്രീകൃത ചിത്രമല്ലായിരുന്നിട്ടും പ്രസരിപ്പോടെയുള്ള അഭിനയംകൊണ്ട് മുതിര്‍ന്ന നടീനടന്മാരെപ്പോലും ശ്രീദേവി മറികടന്നതായി സംവിധായകന്‍ ബി കെ പൊറ്റക്കാട് രേഖപ്പെടുത്തിയിട്ടുണ്ട്.

1971ല്‍ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരമാണ് പൂമ്പാറ്റയിലെ പ്രതിഭാമികവിന് സമ്മാനിക്കപ്പെട്ടത്. തമിഴില്‍ ഹിറ്റായ 'കന്തന്‍ കരുണ'യെ പിന്‍പറ്റി ഒരുക്കിയ 'കുമാരസംഭവ'ത്തില്‍ ബാലമുരുകന്റെ വേഷമായിരുന്നു ശ്രീദേവിക്ക്. ജമിനി ഗണേശന്‍, തിക്കുറിശ്ശി, പത്മിനി, ഗുരു ഗോപിനാഥ്, നാഗവള്ളി ആര്‍ എസ് കുറുപ്പ്, വയലാര്‍, ദേവരാജന്‍, ഒ എന്‍ വി എന്നിങ്ങനെ പ്രതിഭകളുടെ സംഗമമായ അതിലെ തുടക്കം മലയാളത്തില്‍ ശ്രീദേവിയുടെ പിച്ചവെപ്പ് സമ്പന്നമാക്കി. കുസൃതിക്കണ്ണുളുള്ള ബാലികയില്‍നിന്ന് നക്ഷത്രമിഴിയുള്ള നായികയായി അവര്‍ മലയാളത്തിന്റെ അഭ്രപാളികളില്‍ വളര്‍ന്നു. 26 മലയാള ചിത്രങ്ങളിലാണ് ശ്രീദേവി വേഷമിട്ടത്. കൂടുതല്‍ ചിത്രങ്ങള്‍ ഐ വി ശശിക്കൊപ്പം. അദ്ദേഹത്തിന്റെ എട്ടുചിത്രങ്ങളിലാണ് അവര്‍ അഭിനയിച്ചത്. പതിനാല് വയസ്സുള്ളപ്പോഴാണ് ശശിയുടെ ചിത്രത്തില്‍ എത്തുന്നത്.

ആലപ്പി ഷെറീഫിന്റെ തിരക്കഥയില്‍ 1976ല്‍ ഒരുക്കിയ 'ആലിംഗന'ത്തില്‍. തുടര്‍ന്ന് അഭിനന്ദനം, അംഗീകാരം, അന്തര്‍ദാഹം, അഭിനിവേശം, ആശിര്‍വാദം, അകലെ ആകാശം തുടങ്ങി പടങ്ങളുടെ നിരനീളുന്നു. മിക്കതിലും വിന്‍സെന്റും രാഘവനുമാണ് നായകന്മാര്‍. ഐ വി ശശിയുടെ സംവിധാനത്തില്‍ രണ്ട് തമിഴ് സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. വിജയകുമാര്‍, കമല്‍ഹാസന്‍ എന്നിവരായിരുന്നു നായകന്മാര്‍. പത്ത് ചിത്രങ്ങളില്‍ ഒരുമിച്ച സംവിധായകന്റെ വിയോഗത്തിന്റെ നാല് മാസങ്ങള്‍ക്കിപ്പുറം നായികയും മടങ്ങിയത് മലയാളത്തിന്റെ നഷ്ടം. സ്വപ്നങ്ങള്‍, ശബരിമല ശ്രീധര്‍മശാസ്ത തുടങ്ങിയ സിനിമകളിലും ശ്രീദേവി ബാലതാരമായിരുന്നു. 1971ല്‍ 'ആന വളര്‍ത്തിയ വാനമ്പാടിയുടെ മകനും' അടുത്തവര്‍ഷം 'തീര്‍ഥയാത്ര'യും തീയറ്ററിലെത്തി. 1976ല്‍ അഭിനന്ദനം, കുറ്റവും ശിക്ഷയും, ആലിംഗനം, തുലാവര്‍ഷം എന്നിവ പുറത്തിറങ്ങി.

1977ലാണ് ഏറ്റവും കൂടുതല്‍ ചിത്രങ്ങളിറങ്ങിയത്. ആശിര്‍വാദം, ആദ്യപാഠം, ആ നിമിഷം, അന്തര്‍ദാഹം, അകലെ ആകാശം, ആ നിമിഷം, അമ്മേ അനുപമേ, നിറകുടം, ഊഞ്ഞാല്‍, വേഴാമ്പല്‍ എന്നിവ. 1977ല്‍ ശ്രീദേവി ഇരട്ടവേഷത്തില്‍ അഭിനയിച്ച 'സത്യവാന്‍ സാവിത്രി'യും പ്രേക്ഷകരെ തേടിയെത്തി. 1978ല്‍ നാലുമണിപ്പൂക്കളും പുറത്തിറങ്ങി. 1982ല്‍ കമല്‍ഹാസനൊപ്പം വേഷമിട്ട പ്രേമാഭിഷേകം, ബാലനാഗമ്മ എന്നീ മൊഴിമാറ്റചിത്രങ്ങളും മലയാളത്തിലെത്തി. 1995ല്‍ ഹേ സുന്ദരിയും. അരവിന്ദ് സ്വാമിക്കൊപ്പം വിസ്മയാനുഭവം സമ്മാനിച്ച ഭരതന്റെ 'ദേവരാഗ'മാണ് മലയാളത്തില്‍ ശ്രീദേവിയുടെ അവസാനചിത്രം. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച പ്രണയ സിനിമകളിലൊന്നായിരുന്നു ദേവരാഗം. ബാലതാരമായും നായികയായും ശ്രീദേവി നേരത്തെ സിനിമയിലുണ്ടെങ്കിലും ദേവരാഗത്തിലൂടെ ലഭിച്ച ജനപ്രീതി വളരെ വലുതായിരുന്നു.



https://www.facebook.com/Malayalivartha


























