നടി ശ്രീദേവിയുടെ മരണത്തിൽ ദുരൂഹതകളേറുന്നു... രക്തസാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു! കാരണം പുറത്ത് വിടാതെ കുടുംബം!

ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത വിട്ടൊഴിയുന്നില്ല. ശനിയാഴ്ച രാത്രിയോടെയാണ് ശ്രീദേവിയുടെ മരണം സംഭവിച്ചത്. എന്നാല്‍ മൃതദേഹം ഇതുവരെ നാട്ടിലേക്ക് എത്തിക്കാനായിട്ടില്ല. ഫോറന്‍സിക് പരിശോധന ഉള്‍പ്പെടെയുള്ളവ പൂര്‍ത്തിയാകാത്തതാണ് മൃതദേഹം കൊണ്ടുവരുന്നത് വൈകുന്നതിന് കാരണം. ഇന്ന് മൃതദേഹം മുംബൈയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ശ്രീദേവിയുടെ മരണ കാരണം ഇതുവരെ പുറത്ത് വന്നിട്ടില്ല.
ദുബൈ ഖിസൈസിലെ പോലീസ് ഫോറന്‍സിക് ലബോറട്ടിയിലെ മോര്‍ച്ചറിയിലാണ് രണ്ടാം നാളിലെ ശ്രീദേവിയുടെ അന്ത്യവിശ്രമം. ഞായറാഴ്ച തന്നെ മൃതദേഹം മുംബൈയിലെക്ക് കൊണ്ടുവരാനാകും എന്നായിരുന്നു കരുതിയത്. എന്നാല്‍ മരണകാരണം സംബന്ധിച്ചുള്ള സംശയങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ എല്ലാവിധ പരിശോധനകളും പൂര്‍ത്തിയാക്കി മൃതദേഹം വിട്ട് നല്‍കാനാണ് ദുബൈ പോലീസും സര്‍ക്കാരും തീരുമാനിച്ചത്.
പരിശോധനകളും മറ്റ് ഔദ്യോഗിക നടപടികളും പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് വൈകിട്ടോടെ മാത്രമേ ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്തിക്കൂ എന്നാണ് അറിയുന്നത്. ശ്രീദേവിയുടെ രക്തസാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലങ്ങള്‍ ലഭിക്കുന്നത് വരെ ശ്രീദേവിയുടെ മൃതദേഹം സൂക്ഷിക്കാനാണ് തീരുമാനം.
ശ്രീദേവിയുടെ മരണത്തില്‍ ബര്‍ദുബൈ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രക്തപരിശോധനയ്ക്ക് ശേഷം ഫോറന്‍സിക് ലബോറട്ടറിയില്‍ നിന്നും അനുകൂല സര്‍ട്ടിഫിക്കറ്റ് ലഭിക്കേണ്ടതുണ്ട്. മരണത്തില്‍ പ്രശ്നങ്ങളൊന്നുമില്ല എങ്കില്‍ ബര്‍ദുബൈ പൊലീസ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കും. അതിന് ശേഷമേ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് പാസ്പോര്‍ട്ട് റദ്ദാക്കാനാവൂ.
ഫോറന്‍സിക് റിപ്പോര്‍ട്ട് അടക്കം ലഭിച്ച ശേഷം മൃതദേഹം എംബാമിങ്ങിനായി മുഹൈസിനിയിലെ മെഡിക്കല്‍ ഫിറ്റ്നെസ് സെന്ററിലേക്ക് കൊണ്ടുപോകും. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചാല്‍ മറ്റ് നടപടികളെല്ലാം വേഗത്തിലാക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി അനില്‍ അംബാനി ഏര്‍പ്പെടുത്തിയ സ്വകാര്യ വിമാനം ദുബൈയിലെത്തിയിട്ടുണ്ട്.
ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രത്യേക നിര്‍ദേശ പ്രകാരമാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ശ്രീദേവിയുടെ അപ്രതീക്ഷിതമായ മരണം സംബന്ധിച്ച് പല അഭ്യൂഹങ്ങളും പുറത്ത് പ്രചരിക്കുന്നുണ്ട്. ഹൃദയാഘാതം മൂലമാണ് മരണമെന്നും, ബാത്ത് റൂമില്‍ കുഴഞ്ഞ് വീണതാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
ശ്രീദേവിയുടെ യഥാര്‍ത്ഥ മരണ കാരണം എന്തെന്നത് സംബന്ധിച്ച് പ്രതികരിക്കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരോ കുടുംബാംഗങ്ങളോ ഇതുവരെ തയ്യാറായിട്ടില്ല. ബാത്ത് റൂമില്‍ കുഴഞ്ഞ് വീണത് മൂലമുണ്ടായ ആഘാതമാണോ മരണകാരണം അതോ ഹൃദയാഘാതം മൂലം കുഴഞ്ഞ് വീണതാണോ തുടങ്ങിയ കാര്യങ്ങള്‍ പുറത്ത് വരാനിരിക്കുന്നതേ ഉള്ളൂ.
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയെങ്കിലും റിപ്പോര്‍ട്ട് ഇതുവരെ പുറത്ത് വന്നിട്ടില്ല. ശ്രീദേവി താമസിച്ചിരുന്ന ഹോട്ടലില്‍ ബര്‍ദുബൈ പോലീസ് പരിശോധന നടത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. പോലീസിന്റെ കര്‍ശന നിയന്ത്രണത്തിലാണ് ശ്രീദേവിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹം കാണിക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ കര്‍ശന നിയന്ത്രണമുണ്ട്.
ശനിയാഴ്ച രാത്രിയാണ് ദുബായിലെ ജുമെയ്‌റ എമിറേറ്റ്‌സ് ടവര്‍ ഹോട്ടലില്‍ വച്ച് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ശ്രീദേവി അന്തരിച്ചത്. ശ്രീദേവിയുടെ കുടുംബത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ടുള്ള ഖലീജ് ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം, അത്താഴവിരുന്നിന് പോകാനുള്ള ഒരുക്കത്തിലായിരുന്നു മരണത്തിന്റെ തൊട്ടുമുന്‍പുള്ള നിമിഷങ്ങളില്‍ ശ്രീദേവിയും ഭര്‍ത്താവും. ശ്രീദേവിക്ക് സര്‍പ്രൈസ് ഡിന്നര്‍ നല്‍കാനാണ് മുംബൈയില്‍നിന്ന് ബോണി കപൂര്‍ വീണ്ടും ദുബായിലേക്ക് തിരികെയെത്തിയത്.
വൈകുന്നേരം 5.30 ( ദുബായ് സമയം )ഓടെയാണ് ബോണി കപൂര്‍ ജുമെയ്‌റ എമിറേറ്റ്‌സ് ടവര്‍ ഹോട്ടലില്‍ ശ്രീദേവി താമസിച്ചിരുന്ന മുറിയില്‍ എത്തിയത്. ശേഷം ഉറങ്ങുകയായിരുന്ന ശ്രീദേവിയെ വിളിച്ചുണര്‍ത്തി. തുടര്‍ന്ന് അത്താഴത്തിന് ക്ഷണിക്കുകയും 15 മിനുട്ടോളം ഇരുവരും സംസാരിച്ചിരിക്കുകയും ചെയ്തു. പിന്നീട് ശ്രീദേവി ശുചിമുറിയിലേക്ക് പോയി. 15 മിനുട്ടിന് ശേഷവും ശ്രീദേവി പുറത്തുവരാത്തതിനെ തുടര്‍ന്ന് ബോണി വാതിലില്‍ തട്ടി.
എന്നാല്‍ അകത്തുനിന്ന് മറുപടി ലഭിക്കാത്തതോടെ ബോണി വാതില്‍ ബലം പ്രയോഗിച്ച് തുറക്കുകയായിരുന്നു. ബാത് ടബ്ബിലെ വെള്ളത്തില്‍ ചലനമറ്റ് മുങ്ങിക്കിടക്കുന്ന നിലയിലാണ് ശ്രീദേവിയെ അവിടെ കാണാനായത്. തട്ടിവിളിച്ചു നോക്കിയെങ്കിലും പ്രതികരണമുണ്ടാകാത്തതിനെ തുടര്‍ന്ന് ബോണി തന്റെ സുഹൃത്തുക്കളില്‍ ഒരാളെ വിളിച്ചു വരുത്തി.
പിന്നീട് ഒമ്ബത് മണിയോടെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസും മെഡിക്കല്‍ സംഘവും എത്തിയെങ്കിലും അതിനു മുന്നേ മരണം സംഭവിച്ചിരുന്നു.
https://www.facebook.com/Malayalivartha


























