ഇവൾ സ്വർഗത്തിൽ നിന്നും എനിക്ക് ലഭിച്ച സമ്മാനം ; കിലുക്കത്തിലെ കിലുക്കാം പെട്ടിയുടെ അമ്മജീവിതം വെല്ലുവിളി നിറഞ്ഞത്

കിലുക്കം എന്ന മലയാള സിനിമയിൽ അങ്കമാലിയിലെ പ്രധാനമന്ത്രി അമ്മാവനാണെന്ന ഡയലോഗിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ചേക്കേറിയ കുറുമ്പിയായ നന്ദിനി... രേവതി എന്ന നടിയെ പറ്റി ഓർക്കുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ ഓടിയെത്തുന്ന ആദ്യ ചിത്രം അതുതന്നെയാണ്. ഒരേ സമയം കിലുകത്തിൽ കുറുമ്പിയായ നന്ദിനിയായും ദേവാസുരത്തിലെ കരുത്തയായ ഭാനുമതിയായും മലയാളികളുടെ മനസ്സിൽ ഇടം നേടിയ രേവതി ഇന്ന് നാലര വയസ്സുകാരിയായ മകൾ മാഹിമക്കൊപ്പം തന്റെ ജീവിതം ആഘോഷിക്കുകയാണ്.
ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിനിടെയാണ് രേവതി സ്വർഗത്തിൽ നിന്നു ലഭിച്ച സമ്മാനമാണ് തന്റെ മകൾ എന്ന് പറഞ്ഞുകൊണ്ട് തന്റെ മാതൃ സ്നേഹത്തിൽ വാചാലയായത്. ആദ്യമൊക്കെ കുഞ്ഞുങ്ങളെ ദത്തെടുക്കാൻ ശ്രമിച്ചിരുന്നെങ്കിലും നവജാതശിശുവിനെ ദത്ത് നല്‍കില്ലെന്നു തിരിച്ചറിഞ്ഞപ്പോൾ ഐവിഎഫ് ചികിൽസയിലൂടെ കുഞ്ഞിനു ജന്മം നൽകുകയായിരുന്നു. ഇക്കാര്യം മകൾ വളരുമ്പോൾ അവളോട് പറയുമെന്നും രേവതി പറയുന്നു.
സിനിമയിൽ അമ്മവേഷം കെട്ടുന്നതും ജീവിതത്തിൽ യഥാർഥത്തിൽ അമ്മയായതും തമ്മിൽ ഏറെ അന്തരമുണ്ടെന്ന് രേവതി പറയുന്നു. ജീവിതത്തിൽ അൽപം വൈകിയാണ് താൻ അമ്മയാകാൻ തീരുമാനിക്കുന്നത്. ഈ പ്രായത്തിൽ കുഞ്ഞുണ്ടാകുന്നതിൽ പ്രശ്നമുണ്ടാകുമോ എന്നും ഭാവിയിൽ പ്രായമായ അമ്മയെ മകൾ എങ്ങനെയായിരിക്കും നോക്കിക്കാണുക എന്നൊക്കെ ആശങ്കപ്പെട്ടിരുന്നു എന്നും താരം പറയുന്നു.
തിരക്കുകൾക്കിടയിലും നല്ല ശീലങ്ങൾ പകർന്ന് നൽകിയാണ് താരം മകളെ വളർത്തുന്നത്. ക്രിയേറ്റീവായ കാര്യങ്ങളിലാണ് കുട്ടി മാഹിമക്ക് താൽപര്യം. ചെടികൾ നടാനും സാലഡുണ്ടാക്കാനുമെല്ലാം അവളും അമ്മക്കൊപ്പം കൂടും. മൊബൈൽ മുതിർന്നവർക്കുള്ളതാണെന്ന് അവളെ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്. ടിവി കാണാൻ അൽപസമയം നൽകാറുണ്ട്.
എന്നാൽ സിംഗിൾ പാരന്റ് ആയി മകളെ വളർത്തുന്നതിന്റെ വെല്ലുവിളികളെക്കുറിച്ചു രേവതി പറയുന്നു. മാഹിയോട് അവളുടെ അച്ഛനെക്കുറിച്ചു കൂട്ടുകാർ ചോദിക്കുമ്പോൾ തനിക്കു ഡാഡി താത്തയുണ്ടല്ലോ എന്നാണ് തിരിച്ചു പറയാറുള്ളത്. തന്റെ അച്ഛനെയാണ് മാഹി അങ്ങനെ വിളിക്കുന്നതെന്നും രേവതി പറയുന്നു. ചിലപ്പോഴൊക്കെ മകളെ സംബന്ധിച്ചുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്നതിനു മുമ്പ് തനിക്കും തുറന്നു സംസാരിക്കാൻ ഒരാളുണ്ടായിരുന്നെങ്കിലെന്നു തോന്നിയിട്ടുണ്ടെന്നും രേവതി പറയുന്നു. എങ്കിലും താനില്ലാത്ത സമയത്തും മാതാപിതാക്കൾ അവളെ പൊന്നുപോലെയാണ് നോക്കുന്നത്, ഒപ്പം സഹോദരിയുടെയും സർവ പിന്തുണയുമുണ്ട്.
മക്കൾ വളർന്നു കഴിഞ്ഞാൽ അവരെ അകറ്റി നിർത്തരുതെന്നും പകരം സ്നേഹത്തോടെ വാരിപുണരണമെന്നും രേവതി പറയുന്നു. ഒപ്പം അവനവനുവേണ്ടി സമയം കണ്ടെത്തേണ്ടതും നിർബന്ധമാണ്. സ്വന്തമായി സമയം വേണമെന്നുതോന്നുമ്പോൾ മക്കളെ ഏൽപിക്കാന്‍ സുരക്ഷിത ഇടങ്ങൾ കണ്ടെത്തിയിരിക്കണം, അതൊരു കാപ്പി കുടിക്കാനുള്ള സമയമാണെങ്കിൽ പോലും, നിങ്ങൾക്കു മാത്രമായി അങ്ങനെ ഒരു സമയം വേണം-രേവതി പറയുന്നു.
സിനിമയിൽ സജീവമായിരുന്ന കാലത്തായിരുന്നു ക്യാമറാമാനും സംവിധായകനുമായ സുരേഷ് മേനോനുമായി രേവതിയുടെ വിവാഹം കഴിഞ്ഞത്. എന്നാൽ ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ കാരണം 1986ൽ വിവാഹിതരായ രേവതിയും സുരേഷ് മേനോനും 2002ൽ വിവാഹ മോചിതരായി.
https://www.facebook.com/Malayalivartha























