രജനികാന്ത് എന്ന വിസ്മയം പിറന്നാൾ നിറവിൽ ..!
തലൈവരേ പുറന്തനാള്‍ വാഴ്ത്തുക്കള്‍. സ്റ്റൈല്‍ മന്നന്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന് ഇന്ന് പിറന്നാള്‍ മധുരത്തിലാണ്. ഉത്സവലഹരിയിലാണ് ലോകമെബാടുംമുള്ള രജനി ഫാൻസ്.തമിഴ് സിനിമാ ലോകത്തെ ഇതിഹാസതാരം എന്നു വിശേഷിപ്പിക്കാവുന്ന രജനി കാന്ത് ,സിനിമ പ്രേമികൾക്ക് ഒരു വികാരം തന്നെയാണ്. കര്‍ണ്ണാടക-തമിഴ്നാട് അതിര്‍ത്തിയിലുള്ള നാച്ചിക്കുപ്പം എന്ന ചെറുഗ്രാമത്തിലേക്ക് കുടിയേറിയ മാറാഠ കുടുംബങ്ങളുടെ വംശത്തിലാണ് രജനീകാന്ത് ജനിച്ചത്. പിന്നീടാണ് തമിഴ്നാട്ടിലേക്ക് അദ്ദേഹം വരുന്നത്. അഭിനയ മോഹം ചെറുപ്പത്തിലേ രജനിയുടെ മനസില്‍ ഉണ്ടായിരുന്നു എന്ന് തന്നെ പറയാം .
കര്‍ണ്ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനില്‍ കണ്ടക്ടറായി ജോലി ചെയ്യുമ്പോഴും നാടകങ്ങളില്‍ അഭിനയിക്കാനായിരുന്നു രജനി എന്ന ശിവാജി റാവുവിന് ഒത്തിരി താല്‍പര്യം. പിന്നീട് മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഭിനയം പഠിക്കാന്‍ ചേരുമ്പോഴും രജനിയിലെ അഭിനേതാവിനെ ആരും അംഗീകരിച്ചിരുന്നില്ല എന്നതാണ് സത്യം. ഒരു നടന് യോജിച്ച മുഖവും സൌന്ദര്യവും ഇല്ലാത്തതായിരുന്നു അതിന് കാരണം. പലരും രജനിയെ നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും തോറ്റു പിന്‍മാറാന്‍ രജനി തയ്യാറായില്ല. കബാലി ഡാ,അങ്ങനെ ഉച്ചത്തിൽ അദ്ദേഹം പറഞ്ഞു കാണും തിരുമ്പി വന്നിട്ടെന്ന് സോല്. കാരണം നടനാവുക എന്നത് അയാളുടെ നിയോഗമായിരുന്നു.
പിന്നീട് ശിവാജിയ്ക്കായി കാലം കരുതിവെച്ച സിംഹാസനത്തിലേക്ക് നടന്നു കയറുകയായിരുന്നു. കെ. ബാലചന്ദ്രന്‍ സംവിധാനം ചെയ്ത്, 1975 ആഗസ്റ്റ് 18ന് റിലീസായ അപൂര്‍വരാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു കന്നഡിഗനായ ശിവാജി റാവു ഗേക്‌വാദ് തമിഴരുടെ രജനികാന്തായി അരങ്ങേറ്റം കുറിച്ചത്. കമല്‍ഹാസന്‍, ജയസുധ, ശ്രീവിദ്യ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. തുടക്കത്തില്‍ വില്ലന്‍ വേഷങ്ങളായിരുന്നു രജനിക്ക് ലഭിച്ചിരുന്നത്. 1980കളാണ് ഒരു അഭിനേതാവ് എന്ന നിലയില്‍ രജനിയുടെ ഉയര്‍ച്ചക്ക് കാരണമായത്. ഗുരു കൂടിയായ ബാലചന്ദര്‍ നിര്‍മ്മിച്ച നെട്രികന്‍ എന്ന സിനിമ രജനിയുടെ അഭിനയജീവിതത്തില്‍ വഴിത്തിരിവായി. പിന്നീട് സ്റ്റൈല്‍ മന്നന്‍ സ്റ്റൈലായി തിളങ്ങിയ ഒരു കാലഘട്ടത്തിനാണ് തമിഴകം സാക്ഷ്യം വഹിച്ചത്.
1990കളിലാണ് രജനിയുടെ എക്കാലത്തേയും ഹിറ്റുകളായ ദളപതി, മന്നന്‍,പാണ്ഡ്യന്‍, ബാഷ, മുത്തു, പടയപ്പ, അരണാചലം എന്നീ ചിത്രങ്ങള്‍ പുറത്തിറങ്ങിയത്. 1991ല്‍ പുറത്തിറങ്ങിയ ദളപതി എന്ന മണിരത്നം ചിത്രം മമ്മൂട്ടി, അരവിന്ദ് സ്വാമി, ശോഭന തുടങ്ങിയവരുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി. മികച്ച സംവിധായകനുള്ള പരസ്കാരം മണിരത്നത്തിനും സംഗീത സംവിധായകനുള്ള അവാര്‍ഡ് ഇളയരാജക്കും നേടിക്കൊടുത്ത ചിത്രമായിരുന്നു ദളപതി. ദളപതി ഹിന്ദി, തമിഴ് ഭാഷകളിലേക്കും റിലീസ് ചെയ്തിരുന്നു. തലൈവരെ എന്ന തമിഴ് ജനതയുടെ ഉൾനിറഞ്ഞ വിളി ...രജനിയോടുള്ള സ്നേഹം കരുതൽ ഒക്കെയും സൂചിപ്പിക്കുന്നത് സ്റ്റൈൽ മന്നൻ എന്നത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വികാരമമാണെന്നത് തന്നെയാണ്. ആരും അനുകരിക്കാനാഗ്രഹിക്കുന്ന, എന്നാല്‍ ആരെക്കൊണ്ടും അനുകരിക്കാന്‍ കഴിയാത്ത സ്റ്റൈല്‍ കണ്ടു തന്നെയാണ് ഈ മനുഷ്യനെ ആരാധകര്‍ സ്റ്റൈല്‍ മന്നന്‍ എന്ന് വിളിച്ച് കൂടെ കൂടിയത് നെഞ്ചേറ്റി ഇങ്ങനെ സ്നേഹിക്കുന്നതും.
https://www.facebook.com/Malayalivartha