രജത് കുമാറിനെ നമ്മള്‍ മറന്നോ? ജീന്‍സിന്റെ പേരില്‍ ബലിയാടായ സാത്വികന്‍

ഒരു വര്‍ഷം മുമ്പ് മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന ഒരു രജത് കുമാറിനെ വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാകും. തിരുവന്തപുരം വിമന്‍സ് കോളേജില്‍ നടന്ന ഒരു സമ്മേളനത്തില്‍ പെണ്‍കുട്ടികള്‍ ജീന്‍സിടരുതെന്ന് ഉപദേശിച്ചയാളാണ് രജത് കുമാര്‍. പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുമ്പോള്‍ പെണ്‍ ശരീരത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് രജത് കുമാര്‍ പ്രസംഗവിഷയമാക്കിയത്. പ്രസവിക്കാത്ത പെണ്‍കുട്ടികള്‍ ജീന്‍സിടുമ്പോള്‍ ഗര്‍ഭപാത്രത്തെ ബാധിക്കുമെന്ന് കാര്യകാരണ സഹിതം രജത് കുമാര്‍ വ്യക്തമാക്കി.
എന്തായിരുന്നു പുകില്‍! സമ്മേളനവേദിയില്‍ ഒരു പെണ്‍കുട്ടി രജത് കുമാറിനെ കൂവി. മറ്റൊരാള്‍ ആക്രമിച്ചു. രജത് കുമാറിനെ തൂക്കി കൊല്ലണമെന്നുവരെ ആക്രോശങ്ങള്‍ നീണ്ടു.
മുന്‍ എംഎല്‍എയും സര്‍വോപരി പൊതുപ്രവര്‍ത്തകയുമായ ശോഭനാ ജോര്‍ജ് രജത് കുമാറിനെതിരെ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. രജത് കുമാറിനെ വിലക്കാന്‍ കമ്മീഷന്‍ തയ്യാറായില്ലെങ്കിലും വര്‍ത്തമാനം പറയുമ്പോള്‍ സദസറിയണമെന്ന് ഉപദേശിച്ചു.
ഇപ്പോഴിതാ യേശുദാസും രജത് കുമാറിന്റെ കൈപിടിച്ചിരിക്കുന്നു. സ്ത്രീകള്‍ ജീന്‍സ് ധരിച്ച് മറ്റുള്ളവരെ വിഷമിപ്പിക്കരുതെന്നായിരുന്നു ദാസേട്ടന്റെ പ്രതികരണം. രജത് കുമാര്‍ ഇത്രയും കടത്തി പറഞ്ഞില്ല. മറച്ചുവയ്‌ക്കേണ്ടത് മറച്ചുതന്നെ വയ്ക്കണമെന്നും ദാസേട്ടന്‍ പറഞ്ഞു. സ്ത്രീകളില്‍ സൗമ്യതയ്ക്ക് വളരെയേറെ പ്രാധാന്യമുണ്ടെന്നും തങ്ങള്‍ക്ക് പറ്റിയ വസ്ത്രങ്ങള്‍ മാത്രം ധരിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു.
ശോഭനാ ജോര്‍ജിനെ ആ വഴിക്കൊന്നും കണ്ടതേയില്ല. എവിടെയായിരുന്നു ശോഭനാ മേഡം. രജത് കുമാറിനെ എന്തും പറയാം. ദാസേട്ടനെ അങ്ങനെ പറയാനൊക്കുമോ? ഇതിന്റെ പേരാണ് മലയാളി കാപട്യം.
ജീന്‍സ് മലയാളികളുടെ വേഷമല്ല. എന്നാല്‍ അത് ധരിക്കരുതെന്ന് പറയാന്‍ ആര്‍ക്കും കഴിയില്ല. ഓരോരുത്തരുടെയും സൗകര്യമാണത്. എന്നാല്‍ യേശുദാസും രജത് കുമാറും ഒരേ വിഷയത്തില്‍ പ്രതികരിക്കുമ്പോള്‍ ഇരുപരോടും രണ്ടു തരത്തിലുള്ള സമീപനം കാഴ്ചവയ്ക്കുന്നതാണ് തെറ്റ്. രജത് കുമാര്‍ പറയുന്നത് തെറ്റും യേശുദാസ് പറയുന്നത് ശരിയുമാകുന്നത് എങ്ങനെയാണ്? ഇതിനെയാണ് ഇരട്ടത്താപ്പെന്നു പറയുന്നത്.
യേശുദാസിനെതിരെ സംസാരിക്കാനും ഞെളിഞ്ഞു നിന്ന് നാലു വാക്ക് പറയാനും മലയാളികള്‍ക്ക് ധൈര്യമില്ല. രജത് കുമാര്‍ എന്ന സാധാരണക്കാരന്‍ സംസാരിക്കുമ്പോള്‍ അയാളെ കൊല്ലാന്‍ നില്‍ക്കും. ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്നൊരു ചൊല്ലുണ്ട്. അതുപോലെ ദീപസ്തംഭം മഹാത്ചര്യം, നമുക്കും കിട്ടണം പബ്ലിസിറ്റി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















