പുറംവേദന, ക്ഷീണം, കൈകാലുകള്‍ക്ക് തരിപ്പ് തുടങ്ങിയവ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുമ്പോള്‍ ശ്രദ്ധിക്കുക. ഇവ വിഷാദരോഗത്തിന്റെ ലക്ഷണങ്ങളാകാം .
കൈകാലുകള്‍ക്ക് വേദനയും തരിപ്പും പുകച്ചിലും പുറംവേദന, തലയ്ക്കു പുകച്ചില്‍, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങലുമായി ഡോക്ടറെ കാണാൻ എത്തുന്നവർ ധാരാളമാണ് . എന്നാൽ ലബോറട്ടറി പരിശോധനയിലും ശാരീരിക പരിശോധനയിലും രോഗത്തിന് കാരണമാകുന്ന ഒന്നും കണ്ടെത്താനാവാതെ വേദന സംഹാരി ഗുളികകൾ മാത്രം ഡോക്ടർമാർ കുറിച്ച് നൽകും.
ഇത്തരം ലക്ഷണങ്ങളെ സൈക്കോ സോമാറ്റിക് ലക്ഷണങ്ങള്‍ എന്നാണ് വൈദ്യശാസ്ത്രത്തിൽ പറയുന്നത്.
ഒരു വ്യക്തിക്ക് തന്നത്താന്‍ തിരിച്ചറിയുവാന്‍ കഴിയാത്ത അവന്റെ ഉപബോധമനസ്സില്‍നിന്ന് മാനസിക സമ്മര്‍ദം നേരിട്ട് ശാരീരിക ലക്ഷണങ്ങളായ വേദനയും തരിപ്പായുമൊക്കെ പരിണമിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ അനുഭവിക്കുന്ന വ്യക്തിക്ക് നൂറുശതമാനം ശരിയായ വേദനയായും തരിപ്പായും തന്നെയാണ് ഇത് അനുഭവപ്പെടുന്നത്.ഉദാഹരണത്തിന് സ്ഥിരമായുണ്ടാകുന്ന പുറംവേദനകളില്‍ 70 ശതമാനത്തിലധികവും മനശ്ശാത്രപരമാണെന്ന് മിക്കവാറും എല്ലാ പഠനങ്ങളും തെളിയിക്കുന്നു. കൂടാതെ ശരീരത്തിന്റെ പല ഭാഗത്ത് മാറിമാറിവരുന്ന വേദനകള്‍ അതായത് ചില ദിവസങ്ങളില്‍ നെഞ്ചുവേദന, മറ്റു ചില ദിവസങ്ങളില്‍ തലവേദന, കൈകാലുകള്‍ക്ക് വേദന എന്നിങ്ങനെ ഉണ്ടാകുന്നതും മിക്കവാറും മാനസിക നിലയുമായി ബന്ധപ്പെട്ടതാണ്.
സാമൂഹികമോ , കുടുംബത്തിലെ അസ്വാസ്ഥ്യങ്ങളോ ,ഒറ്റപ്പെടുന്നു എന്ന തോന്നലോ ഒക്കെ സൈക്കോസോമാറ്റിക് ലക്ഷണങ്ങള്‍ക്ക് കാരണമാകാറുണ്ട്.
പ്രായമായവരിലാണ് ഇത്തരം ലക്ഷണങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. ശാരീരികാസുഖങ്ങളും അധികാരസ്ഥാനങ്ങള്‍ നഷ്ടപ്പെടുന്നതും ഉറ്റവരുടെ മരണങ്ങളുമൊക്കെ ഇതിനു കാരണമാകാറുണ്ട്.
കൗമാരക്കാരിലെ വിഷാദരോഗം പെട്ടെന്നു തിരിച്ചറിയാൻ പറ്റിയെന്നുവരില്ല. പക്ഷെ കുട്ടിയിൽ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നുകയോ ഇപ്പോഴും ഉറക്കം തൂങ്ങി ഇരിക്കുകയോ ഒന്നിലും ഉത്സാഹമില്ലാതെ കാണപ്പെടുകയോ ചെയ്‌താൽ അധ്യാപകരും അച്ഛനമ്മമാരും ശ്രദ്ധിക്കണം.
വിഷാദരോഗത്തിന്റെ സാധാരണലക്ഷണങ്ങളായ അമിതമായ സങ്കടം, ഒന്നിനും താത്പര്യമില്ലായ്മ, തളര്‍ച്ച, നിരാശാബോധം, പ്രതീക്ഷയില്ലായ്മ, ആത്മഹത്യാപ്രവണത, ഉറക്കക്കുറവ്, ഓര്‍മക്കുറവ്, ദേഷ്യക്കൂടുതല്‍ എന്നിവയില്‍ പലതും ഇവരില്‍ മിക്കവാറും പേര്‍ക്ക് ഉണ്ടാകുമെങ്കിലും അതിനെപ്പറ്റി നേരിട്ടന്വേഷിക്കുമ്പോള്‍ മാത്രമേ പലരും അതൊക്കെ പറയാറുള്ളൂ. പൊതുവെ ഡോക്ടറെ കാണുമ്പോൾ പറയുന്ന ലക്ഷണങ്ങൾ തലവേദന,വയറുവേദന, നടുവേദന, കൈകാൽ തരിപ്പ് , നെഞ്ചുവേദന എന്നീ രോഗലക്ഷണങ്ങളായിരിക്കും. തുടർ ചികിത്സയിൽ പ്രത്യേക രോഗങ്ങളൊന്നും കണ്ടെത്താനാകാതെ രോഗിയെ തിരിച്ചയക്കും. ചികിൽസിച്ചാൽ പൂർണമായി മാറ്റാവുന്ന വിഷാദരോഗത്തിനാണ് ചികിത്സ നിഷേധിച്ചതെന്നു പലപ്പോഴും ഡോക്ടർമാർ പോലും അറിയാറില്ല. യഥാര്‍ഥ ചികിത്സ ലഭിക്കാതെ അസുഖം നീണ്ടുപോകുകയോ അല്ലെങ്കില്‍ ആത്മഹത്യയില്‍വരെ എത്തുകയോ ചെയ്യാറുണ്ട്. പ്രഷറും പ്രമേഹവുംപോലെ ശരീരത്തിന്റെ ഒരു അവസ്ഥയാണ് വിഷാദരോഗവും . അതിന്‍റെ പേരിൽ നാണക്കേടു വിചാരിക്കേണ്ട കാര്യമില്ല . ദീർഘകാലം വിഷാദരോഗത്തിന് അടിമയായിരുന്നവർ പോലും വൈദ്യസഹായത്താൽ മനസ്സിനെ തിരിച്ചുപിടിച്ച് സന്തോഷം വീണ്ടെടുത്തിട്ടുണ്ട്
കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളോടോ തുറന്നു സംസാരിക്കുകയും ഇടപഴകുകയും ചെയ്യുന്നത് മനസ്സിന് ഏറ്റവും ആശ്വാസം നൽകും.
കൗമാരക്കാർ എപ്പോഴും പറയുന്ന ഒന്നുണ്ട്. ‘എനിക്ക് ഇപ്പോൾ തോന്നുന്ന പ്രയാസം—അതൊന്നും പറഞ്ഞാൽ അച്ഛനും അമ്മയ്ക്കും മനസ്സിലാകില്ല.’ അവർക്കു മാത്രമേ ഒരു പക്ഷേ മക്കളെ മനസ്സിലാകൂ എന്നതാണ് സത്യം. നിങ്ങൾ ഇപ്പോൾ നേരിടുന്ന പ്രശ്നങ്ങളല്ല മാതാപിതാക്കൾ അവരുടെ കൗമാരത്തിൽ നേരിട്ടിട്ടുണ്ടാകുക എന്നിരുന്നാലും സമാന സംഭവങ്ങളിലൂടെ അവരോ അവരുടെ പരിചയക്കാരോ കടന്നു പോയിട്ടുണ്ടാകും.. നിങ്ങളെപ്പോലെ അവർക്കും അന്ന് വിഷാദവും നിരാശയും തോന്നിയിട്ടുണ്ടാകും. അതുകൊണ്ട് അവർക്ക് അതിനു പരിഹാരം കാണാൻ തീർച്ചയായും കഴിയും
മാതാപിതാക്കളുടെ അടുത്തോ നിങ്ങൾക്കു വിശ്വാസമുള്ള മുതിർന്ന ഒരാളുടെ അടുത്തോ കാര്യങ്ങൾ തുറന്നുപറയുന്നത് വിഷാദരോഗത്തിൽ നിന്നും നിരാശയിൽ നിന്നും നിങ്ങൾക്ക് ആശ്വാസമാകും. ആവശ്യമെങ്കിൽ ഒരു വിദഗ്ധനായ സൈക്കോളജിസ്റ്റിന്റെ സഹായം തേടുന്നതിൽ തെറ്റില്ല.
https://www.facebook.com/Malayalivartha