എച്ച്‌ഐവി രോഗബാധയുണ്ടാകാത്ത വിധം ജനിതക മാറ്റം വരുത്തിയ ഇരട്ടകളെ 'ജനിപ്പിച്ച' ചൈനീസ് ഗവേഷകനെ ചൈന വീട്ടുതടങ്കലിലാക്കി, ഗവേഷകന്‍ വധിക്കപ്പെടുമെന്ന് സുഹൃത്തുക്കള്‍ക്ക് ആശങ്ക, ലോക രാജ്യങ്ങളില്‍ നിരോധിച്ചിട്ടുള്ളതാണ് ഭ്രൂണത്തിലെ എഡിറ്റിങ്

മനുഷ്യന്റെ ഭാവിയെ തന്നെ തിരുത്തിക്കുറിക്കും വിധം ജീന്‍ എഡിറ്റിങ്ങിലൂടെ, ജനിതകമാറ്റം വരുത്തിയ ഇരട്ടക്കുട്ടികളെ 'ജനിപ്പിച്ച' ചൈനീസ് ഗവേഷകനെ കാത്തിരിക്കുന്നത് തൂക്കുമരം ആണെന്ന് സുഹൃത്തുക്കള്‍ ആശങ്കപ്പെടുന്നു. ഷെന്‍ചെനിയിലെ സതേണ്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ഗവേഷകനായ ഹി ജിയാന്‍കൂവിനെ ആണ് ആയുധധാരികളായ സൈനികരുടെ കാവലോടെ വീട്ടു തടങ്കലിലായിരിക്കുന്നത്.
കൈക്കൂലി, അഴിമതി തുടങ്ങിയ കുറ്റങ്ങളാണ് അദ്ദേഹത്തിനു മേല്‍ ചുമത്തിയിരിയ്ക്കുന്നത് എന്നതാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളേയും ബന്ധുക്കളേയും ഭീതിയിലാക്കുന്നത്. രണ്ടു കുറ്റവും ചൈനയില്‍ വധശിക്ഷ ലഭിക്കാവുന്നതാണ്. എന്നാല്‍ വളരെ കുറച്ചു മാത്രമേ ഈ വകുപ്പുകളില്‍ കൊലമരം ലഭിച്ചിട്ടുള്ളൂവെന്നത് സുഹൃത്തുക്കള്‍ക്ക് അല്‍പം ആശ്വസം നല്‍കുന്നുണ്ട്. പക്ഷേ ഹിയുടെ കാര്യത്തില്‍ ആശങ്ക പലതാണ്.
ലോകം ഇന്നേവരെ പരീക്ഷിച്ചിട്ടില്ലാത്ത കാര്യമാണ് 'ക്രിസ്പര്‍ കാസ് 9' എന്ന ജീന്‍ എഡിറ്റിങ് വിദ്യയിലൂടെ താന്‍ നടപ്പാക്കിയതായി ഹി അവകാശപ്പെട്ടത്. ഇക്കാര്യം യൂട്യൂബ് വിഡിയോയിലൂടെ അറിയിച്ചതിനു പിന്നാലെ രാജ്യാന്തരതലത്തില്‍ വൈദ്യശാസ്ത്രലോകം വന്‍ പ്രതിഷേധവുമായെത്തി. എച്ച്‌ഐവി രോഗബാധയുണ്ടാകാത്ത വിധം ജനിതക മാറ്റം വരുത്തിയ ഇരട്ടകള്‍ ജനിച്ചതായാണ് ഹി അവകാശപ്പെട്ടത്.
മനുഷ്യഭ്രൂണം ഉപയോഗിച്ചുള്ള പരീക്ഷണങ്ങളുടെ നൈതികതയെക്കുറിച്ച് തര്‍ക്കം തുടരുന്നതിനിടെയായിരുന്നു ഈ ചരിത്രനേട്ടം. രോഗമുള്ള കോശങ്ങളില്‍ ജീന്‍ എഡിറ്റിങ് നടത്തുന്ന രീതി വൈദ്യശാസ്ത്രരംഗത്തുണ്ട്. എന്നാല്‍ ജനിതകമാറ്റങ്ങള്‍ അടുത്ത തലമുറയിലേക്കു കൂടി പകരും എന്നതിനാല്‍ ഭ്രൂണത്തിലെ എഡിറ്റിംഗ് യുഎസ്, ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നിരോധിച്ചിരിക്കുകയാണ്. പ്രമുഖ വൈദ്യശാസ്ത്ര പ്രസിദ്ധീകരണങ്ങളൊന്നും ഈ ഗവേഷണ വിജയം പ്രസിദ്ധീകരിച്ചതുമില്ല.
പരീക്ഷണത്തിനു തിരഞ്ഞെടുത്ത 8 ദമ്പതികളില്‍ പുരുഷന്മാരെല്ലാം എച്ച്‌ഐവി ബാധിതരും സ്ത്രീകള്‍ രോഗബാധ ഇല്ലാത്തവരുമായിരുന്നു. ഇവരുടെ 3-5 ദിവസം പ്രായമായ ഭ്രൂണത്തില്‍നിന്ന് ഏതാനും കോശങ്ങള്‍ പുറത്തെടുത്താണ് ജീന്‍ എഡിറ്റിങ് നടത്തിയത്. എഡിറ്റിങ് നടത്തിയ ഭ്രൂണം ഏഴു ദമ്പതികളില്‍ പരീക്ഷിച്ചു. ഇതില്‍ നിന്ന് ജനിതകമാറ്റം വരുത്തിയ ആദ്യ ഇരട്ടകള്‍ പിറക്കുകയായിരുന്നു. പരീക്ഷണത്തിനു മുന്‍പ് എല്ലാവരുടെയും സമ്മതപത്രം വാങ്ങിയിരുന്നെന്നും ഹി പറഞ്ഞു. 'ക്രിസ്പര്‍ കാസ് 9' എന്ന നൂതന ജീന്‍ എഡിറ്റിങ് രീതി ഉപയോഗിച്ച് ഡിഎന്‍എയിലെ ജനിതക കോഡുകളില്‍ എഡിറ്റിംഗ് നടത്താം. ജനിതക കോഡുകള്‍ നീക്കം ചെയ്യുകയും പുതിയ കോഡുകള്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്യാം. ഹി നടത്തിയ പരീക്ഷണത്തില്‍ എച്ച്‌ഐവി വൈറസിനെ അനുവദിക്കുന്ന CCR5 എന്ന ജീനിലാണ് മാറ്റം വരുത്തിയത്.
മൂന്നാമതൊരു വനിത കൂടി ഇത്തരത്തില്‍ ഗര്‍ഭിണിയായെന്ന് പറഞ്ഞെങ്കിലും കൂടുതല്‍ ചോദ്യങ്ങളെത്തിയപ്പോള്‍ 'അവരുടെ ഗര്‍ഭം അലസി' എന്നായിരുന്നു ഹി മറുപടി നല്‍കിയത്.
എച്ച്‌ഐവി പ്രതിരോധ ശേഷിയുമായി ഇക്കഴിഞ്ഞ ഒക്ടോബറില്‍ ലുലു, നാന എന്നീ കുട്ടികളാണ് ജനിച്ചതെന്നാണ് സര്‍ക്കാര്‍ നിഗമനം. ജനിതകമാറ്റം തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നതാണ്. ജീന്‍ എഡിറ്റിംഗിന് എന്തെങ്കിലും പാര്‍ശ്വഫലങ്ങളുണ്ടോ എന്നും അത് അടുത്ത തലമുറകളിലേക്കു പകരുമ്പോള്‍ എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമോ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഇന്നേവരെ പഠനവിധേയമാക്കിയിട്ടില്ല. ജനിച്ച ഇരട്ടകള്‍ ആരുടെ മക്കളാണെന്നോ എവിടെയാണ് വളര്‍ത്തപ്പെടുന്നതെന്നോ തുടങ്ങിയ വിവരങ്ങള്‍ ഒന്നും അദ്ദേഹം പുറത്തുവിട്ടില്ല. അതിനാല്‍ത്തന്നെ ചൈനയില്‍ ഹി പറഞ്ഞ കാലയളവില്‍ ജനിച്ച എല്ലാ നവജാതശിശുക്കളെയും, അടുത്ത 18 വര്‍ഷത്തേക്ക് നിരീക്ഷിക്കാനാണ് അധികൃതരുടെ തീരുമാനം.
ഹിയുടെ ഗവേഷണങ്ങള്‍ക്ക് വേദിയായ ഷെന്‍ചെന്‍ ഹാര്‍മണികെയര്‍ മെഡിക്കല്‍ ഹോള്‍ഡിംഗ്സിനോട് ജീന്‍ എഡിറ്റിംഗ് ഉള്‍പ്പെടെയുള്ള പരീക്ഷണങ്ങളില്‍നിന്നു വിട്ടുനില്‍ക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നിര്‍ദേശമുണ്ട്. ഷെന്‍ചെന്‍ സിറ്റി അധികൃതരും ഹെല്‍ത്ത് കമ്മിഷനും ശാസ്ത്ര-ആരോഗ്യ വകുപ്പുതലത്തിലും സംഭവം അന്വേഷിക്കുന്നതിനിടെയാണ് ഹിയെ വീട്ടുതടങ്കലിലാക്കിയത്. ഡിസംബര്‍ വരെ വീടുവിട്ടു പുറത്തുപോകാനാകില്ല. അതിനിടെ ഇദ്ദേഹത്തിന് ഒട്ടേറെ വധഭീഷണികളും ലഭിച്ചു. നിയമനടപടി നേരിടേണ്ടി വരുമെന്ന് ഉറപ്പായതോടെയാണ് വീടിനു കാവല്‍ ഏര്‍പ്പെടുത്തിയത്.
ലോകത്തില്‍ ഏറ്റവുമധികം വധശിക്ഷ നടപ്പാക്കുന്ന രാജ്യങ്ങളിലൊന്നു ചൈനയാണ്. പലതും അതീവരഹസ്യമായിട്ടാണ്. അതിനാല്‍ത്തന്നെ ഹിയുടെ കാര്യത്തില്‍ പ്രതീക്ഷയ്ക്കു നേരിയ സാധ്യതയേ ഉള്ളൂവെന്ന് ആംനസ്റ്റി ഇന്റര്‍നാഷണലിലെ ചൈനീസ് റിസര്‍ച്ചര്‍ വില്യം നീ പറയുന്നു. പലപ്പോഴും അഭിഭാഷകനെ നിയോഗിക്കാന്‍ പോലും അനുവദിക്കില്ല. തെറ്റു ചെയ്തില്ലെങ്കിലും ചെയ്‌തെന്നു മൊഴി നല്‍കിപ്പോകും വിധം അതികഠിനമായ പീഡനമുറകളുമുണ്ട്.
ഹിയാകട്ടെ ബയോളജിസ്റ്റല്ല, മറിച്ച് ഫിസിസിസ്റ്റാണ്. അതിനാല്‍ത്തന്നെ ജീന്‍ എഡിറ്റിങ് പോലുള്ള ഗവേഷണം നടത്താനുള്ള യോഗ്യതയുമില്ല. ഗവേഷണത്തിനാവശ്യമായ ഏകദേശം നാലു കോടി യൂറോ ഹി തന്നെയാണ് ചെലവിട്ടതെന്നാണ് കരുതുന്നത്. പിന്നീട് ഗവേഷണത്തിനു വേണ്ടി ഒരു ശാസ്ത്ര സംഘത്തെ നിയോഗിച്ചു. ജനിതക ശാസ്ത്രത്തിന്റെ എല്ലാ നൈതികതയെയും ഭേദിച്ചു കൊണ്ടായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. അതിനാല്‍ത്തന്നെ പുറംലോകത്തിന് ഗവേഷണത്തെപ്പറ്റി അധികം അറിവുമില്ല. ഹിയ്‌ക്കൊപ്പം ഗവേഷണത്തില്‍ പങ്കാളികളായവരും ഭയത്തിലാണ്. അവരില്‍ പലരും സര്‍ക്കാരിന്റെ നിരീക്ഷണത്തിലായിക്കഴിഞ്ഞു. മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് 'ഭീകരരൂപിയെ' സൃഷ്ടിച്ച ഫ്രാങ്കന്‍സ്റ്റീന്‍ കഥയെ അനുസ്മരിപ്പിക്കും വിധം 'മിസ്റ്റര്‍ ഫ്രാങ്കന്‍സ്റ്റീന്‍' എന്നാണ് ഇപ്പോള്‍ ചൈനയില്‍ ഹിയുടെ വിളിപ്പേര്.
https://www.facebook.com/Malayalivartha