മാനസിക പ്രശ്നങ്ങൾ കാൻസറിന് കാരണമാകാം; പ്രത്യേകിച്ചും സ്ത്രീകളിൽ
ഒട്ടു മിക്ക ശാരീരിക പ്രശ്നങ്ങളുടെയും ഉത്ഭവം മാനസിക പ്രശ്നങ്ങളിൽ നിന്നാണെന്ന് വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ഭേദമാകാൻ ബുദ്ധിമുട്ടേന്നു വിധിഎഴുതിയ അസുഖങ്ങൾ പോലും രോഗിയുടെ വിൽ പവറിന് മുന്നിൽ മുട്ട് മടക്കിയ അനേകം ഉദാഹരണങ്ങൾ നമുക്ക് ചുറ്റുമുണ്ട് . മനുഷ്യ മനസും ശരീരവും തമ്മിലുള്ള ബന്ധമാണ് ഇവിടെ പ്രകടമാകുന്നത്.
നീണ്ടുനില്‍ക്കുന്ന മാനസികസമ്മര്‍ദം സ്തനാര്‍ബുദത്തിനു കരണമാകാമെന്നാണ് ചൈനയിലെ ഗവേഷകരുടെ പഠനറിപ്പോർട്ട് . ഒരു പക്ഷെ അര്‍ബുദ ചികിത്സയില്‍ തന്നെ നിര്‍ണായകമാവുന്നതാണീ പഠനം. കേരളത്തിലെ ഒരു ലക്ഷം സ്ത്രീകളില്‍ അമ്പതു പേര്‍ക്ക് സ്തനാര്‍ബുദമുണ്ടെന്നാണ് കണക്ക്. സ്തനകോശങ്ങളുടെ അമിത വളര്‍ച്ചമൂലമുണ്ടാകുന്ന രോഗമാണിത്
മാനസിക പ്രശ്നങ്ങൾ കാൻസറിന് കാരണമാകുന്നത് ഇങ്ങനെയാണ് . ഉയര്‍ന്ന മാനസികസമ്മര്‍ദം ശരീരത്തില്‍ അഡ്രിനാലിന്‍ എന്ന ഹോര്‍മോണ്‍ വര്‍ധിപ്പിക്കുന്നു. ഇത് ലാക്റ്റേറ്റ് ഡീഹൈഡ്രോജെനേസ് എ(എല്‍ഡിഎച്ച്എ) എന്ന രാസാഗ്നിയുടെയും സ്തനാര്‍ബുദ മൂലകോശങ്ങളുടെയും ഉത്പാദനം വര്‍ധിപ്പിക്കുമെന്നും ഗവേഷകര്‍ കണ്ടെത്തി.
അഡ്രിനാലിന്‍ എന്നത് വളരെ അത്യാവശ്യം സന്ദര്‍ഭങ്ങളില്‍ മാത്രം ശരീരത്തിന് വേണ്ടതും, നിരന്തരം സ്രവിച്ചാല്‍ ഡയബറ്റിസ്, അവയവനാശം എന്നീ അവസ്ഥകള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതുമായ ഹോര്‍മോണ്‍ ആണ്. അതിനാല്‍ നിരന്തരമായ മനസ്സമര്‍ദ്ദം അനുഭവിക്കുന്നയാള്‍ ശരീരത്തിന്റെ സന്തുലനാവസ്ഥ നഷ്ടപ്പെട്ട് കാലക്രമത്തില്‍ കാൻസർ പോലെ മാരകമായ പല രോഗങ്ങള്‍ക്കും അടിമയായിത്തീരുന്നു.
അര്‍ബുദം ബാധിച്ചവരില്‍ ഭൂരിഭാഗവും ഉത്കണ്ഠ, നൈരാശ്യം, ഭയം തുടങ്ങിയ വികാരങ്ങളിലൂടെ കടന്നുപോകുന്നവരായിരിക്കും. ഇത്തരം വികാരങ്ങള്‍ അര്‍ബുദമുഴകള്‍ വളരുന്നതിനും രോഗം ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് അതിവേഗം വ്യാപിക്കുന്നതിനും കാരണമാകും.
എന്നാല്‍, ദീര്‍ഘകാലമായുള്ള മാനസികസമ്മര്‍ദം അര്‍ബുദരോഗമുണ്ടാക്കുന്നതെങ്ങനെയെന്ന് ശാസ്ത്രലോകത്തിന് കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ലായിരുന്നു. ചൈനയിലെ ഡാലിയന്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇപ്പോള്‍ ഈ പഠനവുമായി രംഗത്തെത്തിയിരിക്കുന്നത്.
എല്‍ഡിഎച്ച്എ ലക്ഷ്യമിട്ടുള്ള മരുന്നു പരീക്ഷണത്തില്‍ അതിയായ മാനസിക സമ്മര്‍ദത്തിന്റെ ഫലമായുണ്ടാകുന്ന അര്‍ബുദമൂലകോശങ്ങളെ വിറ്റാമിന്‍ സി ദുര്‍ബലപ്പെടുത്തുന്നതായും കണ്ടെത്താന്‍ കഴിഞ്ഞു. മാനസികസമ്മര്‍ദവുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന സ്തനാര്‍ബുദത്തിന്റെ ചികിത്സയ്ക്ക് ഈ കണ്ടുപിടിത്തം ഫലപ്രദമാകുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha