പല്ലും ഹൃദയവും തമ്മിലെന്ത് ബന്ധം എന്ന് കരുതേണ്ട ...മോണരോഗങ്ങൾ ഉള്ളവരിൽ ഹൃദ്രോഗത്തിനുള്ള സാധ്യത ഇരട്ടി
ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങളുടെ ഒരു 'അപായമണി'യായി ദന്തക്ഷയത്തെയും മോണരോഗത്തെയും കണക്കാക്കാം . മോണരോഗമുണ്ടെണ്ടെങ്കിൽ കൃത്യസമയത്ത് ആവശ്യമായ ട്രീറ്റ്മെന്റ് എടുക്കാൻ മടിക്കരുത്.
മോണരോഗങ്ങൾ ഉള്ളവരിൽ ഹൃദ്രോഗത്തിനുള്ള സാധ്യത ഇരട്ടിയാണെന്നാണ് വൈദ്യശാസ്ത്രം പറയുന്നത് . പല്ലും ഹൃദയവും തമ്മിലെന്ത് ബന്ധം എന്ന് കരുതേണ്ട . മോണരോഗങ്ങൾ ഉള്ളവരിൽ മോണയിൽ നിന്ന് രക്തം വരാറുണ്ട്. തുറന്നിരിക്കുന്ന രക്തക്കുഴലുകൾ വഴി പ്രധാന രക്തധമനികളിൽ രോഗാണുക്കൾ എത്താനുള്ള സാധ്യത കൂടുതലാണ്.
രക്തക്കുഴലുകളിൽ പ്ലാക്കുകൾ ( കൊളസ്ട്രോൾ, ഫാറ്റ്, ക്യാൽസിയം, മറ്റു മെറ്റീരിയൽസ്) അടിയുന്നത് രക്തത്തിന്റെ സുഗമമായ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു. ഇത് രക്തക്കുഴലിന്റെ വ്യാസം കുറയ്ക്കുന്നു. ഇതിനോടൊപ്പം മോണയിൽ നിന്നുള്ള രോഗാണുക്കൾ ഇവിടെ വരുന്നത് കൂടിയാകുമ്പോൾ രക്തം കട്ടപിടിക്കുവാനുള്ള സാധ്യത കൂടുന്നു.
നിലവിൽ ഹൃദ്രോഗമുള്ളവർ സാധാരണ ആളുകളെക്കാൾ കൂടുതൽ ദന്ത ശുചീകരണത്തിനു ശ്രദ്ധ നൽകണം. ഹൃദയധമനികളിൽ രോഗാണുബാധ ഉണ്ടാകാതിരിക്കാൻ പ്രത്യേക മുൻകരുതലുകൾ എടുക്കണം.ഹൃദ്രോഗം ഉണ്ടെന്നുള്ള കാര്യം മറച്ചുവച്ച് ചികിൽസ ലഭ്യമാക്കുവാൻ ശ്രമിക്കരുത്.
അതുപോലെ പരസ്പരം സ്വാധീനം ചെലുത്താൻ പ്രാപ്തിയുള്ള രോഗങ്ങളാണ് പ്രമേഹവും മോണരോഗവും..പ്രമേഹമുള്ളവരിൽ ഹൃദ്രോഗ സാധ്യതയും കൂടുതലാണെന്ന് പറയേണ്ടതില്ലല്ലോ?
പ്രമേഹം പൊതുവേ രക്തയോട്ടത്തെ കുറയ്ക്കുന്നതിനൊപ്പം മോണയിലേക്കുള്ള രക്തപ്രവാഹത്തേയും കുറയ്ക്കുന്നു. ഇത് മോണയ്ക്ക് രോഗാണുബാധ ഉണ്ടാകുവാനുള്ള സാദ്ധ്യത കൂട്ടുന്നു.
കൂടാതെ മോണരോഗം വന്നിട്ടുള്ള സ്ത്രീകളില്‍ അര്‍ബുദം ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുമാത്രമല്ല മോണരോഗം ബാധിക്കുന്നവരില്‍ അന്നനാള അര്‍ബുദത്തിനുള്ള സാധ്യത ഇരട്ടിയാണ്. പുകവലി, ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ , ചില മരുന്നുകളുടെ അമിതമായ ഉപയോഗം ഇവയും മാരകരോഗത്തിന് കാരണമാകുന്നു
പ്രമേഹരോഗികളിൽ മോണരോഗത്തെ പ്രതിരോധിക്കലാണ് ഏറ്റവും അനുയോജ്യമായ രീതി. മോണരോഗം നമ്മുടെ ഭക്ഷണരീതികളെയും അളവിനെയും സാരമായി ബാധിക്കുന്നു. പ്രതിരോധത്തിന്റെ ആദ്യഘട്ടത്തിൽ ഉൗന്നൽ കൊടുക്കേണ്ടത് പല്ല് ക്ലീനിംഗും രക്ത-പഞ്ചസാര അളവ് നിയന്ത്രണവുമാണ്.
പ്രമേഹരോഗികൾ ആറുമാസത്തിലൊരിക്കൽ ഒരു ദന്തരോഗവിദഗ്ധനെ സന്ദർശിച്ച് പല്ലിന്റെയും മോണയുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനാവശ്യമായ കാര്യങ്ങൾ ചെയ്യണം. ആഴത്തിലുള്ള പല്ല് ക്ലീനിംഗ് ആണ് പ്രാഥമിക ദന്തചികിത്സ. എന്നിട്ടും അഴുക്കോ മറ്റും അവശേഷിച്ചാൽ സർജിക്കൽ രീതികളും ഉപയോഗിക്കാം.
മോണരോഗ ചികിത്സയ്ക്കൊപ്പം മൂന്നുമാസത്തിലൊരിക്കൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിച്ച് നിയന്ത്രണവിധേയമാക്കണം. പ്രമേഹരോഗികൾ പതിവായി വ്യായാമം ചെയ്യേണ്ടത് പ്രാധാന്യമർഹിക്കുന്നു. കൂടാതെ ഭക്ഷണരീതികളിൽ മാറ്റം വരുത്തേണ്ടതും അത്യാവശ്യമാണ്.
രോഗികളെ ബോധവത്കരിക്കുക, ഭക്ഷണം ക്രമീകരിക്കുക, സന്തുലിതമായ ഭക്ഷണരീതികൾ പരിശീലിപ്പിക്കുക, കൂടുതലും വൈറ്റമിൻസ് അടങ്ങിയ ഭക്ഷണം കഴിക്കുക. കലോറി കൂടിയതും പഞ്ചസാരയുടെ അളവ് കൂടിയതുമായ ഭക്ഷണം ഒഴിവാക്കുക. അതേസമയം രോഗികൾ ഇടയ്ക്കിടെ ചെറിയതോതിൽ ന്യൂട്രീഷനടങ്ങിയതും നാര് അടങ്ങിയതുമായ ഭക്ഷണം കഴിക്കുന്നതിനും ശ്രദ്ധിക്കണം.
ഏതായാലും പല്ലു വേദനയോ മോണ പഴുപ്പോ വരുമ്പോൾ സ്വയം ചികിത്സക്ക് നിൽക്കാതെ വേണ്ട ചികിത്സകൾ നടത്താൻ ശ്രദ്ധിക്കണം
https://www.facebook.com/Malayalivartha