കോവിഡിനെ ഇത്രമാത്രം പേടിക്കുന്നത് എന്തിനാണെന്ന ചിന്തയിലേക്ക് കേരളത്തിലെ ജനങ്ങൾ എത്തി തുടങ്ങിയോ? ഈ കാര്യങ്ങൾ ശ്രദ്ധിച്ചേ മതിയാകൂ
മൂക്കൊലിപ്പ്, തുമ്മൽ, ചുമ, തൊണ്ട വേദന, തലവേദന, പനി… ഈ ലക്ഷണങ്ങളൊക്കെ സാധാരണ ജലദോഷപ്പനി വരുമ്പോഴും ഉണ്ടാകാറുള്ളതല്ലെ ...പിന്നെ ഈ കോവിഡിനെ ഇത്രമാത്രം പേടിക്കുന്നത് എന്തിനാണെന്ന ചിന്തയിലേക്ക് കേരളത്തിലെ ജനങ്ങൾ എത്തി തുടങ്ങിയോ എന്ന സംശയം ബലപ്പെട്ടുവരുകയാണ് . എത്ര വിലക്കിയിട്ടും കൂട്ടാക്കാതെ ആൾക്കൂട്ടങ്ങളും സമരങ്ങളും എല്ലാം ഉണ്ടാകുന്നത് ഈ തോന്നലിന്റെ ഫലമാണ് . എന്നാൽ അത്ര നിസ്സാരമാണോ കാര്യങ്ങൾ?
കോവിഡ് ബാധിച്ചവരിൽ മരണനിരക്ക് കൂടിക്കൂടി വരികയാണ്.. ഒരു പനി പോലെ വന്നു പൊയ്ക്കോളും എന്നു കരുതിയ ‘കോവിഡ്’ ഇതാ കൊലയാളിയായിക്കഴിഞ്ഞു.. ദിവസേന അഞ്ചും പത്തുംപേർ കോവിഡ് ബാധിച്ചു മരിക്കുമ്പോഴും അവർക്കെല്ലാം മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നു,അതുകൊണ്ടാണ് അവരൊക്കെ മരിച്ചത്, ഇതൊന്നും നമ്മൾക്ക് ബാധകമല്ല എന്നാണു ഓരോരുത്തരും ചിന്തിക്കുന്നത്
കോവിഡ് രോഗവ്യാപനം 20 നും 40 നും ഇടയിൽ പ്രായമുള്ളവരിൽ വർധിക്കുന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചുകഴിഞ്ഞു . ഇവരിൽ ബഹുഭൂരിപക്ഷവും തങ്ങൾ വൈറസ് ബാധിതരാണെന്ന കാര്യം അറിയുന്നില്ല. ഇത് പ്രശ്നം കൂടുതൽ വഷളാക്കുന്നു.
ഇവരിൽ നിന്നുള്ള വൈറസ് വ്യാപനം പ്രായമേറിയവർ , ദീർഘകാലമായി അസുഖം ബാധിച്ച് ചികിൽ സയിലുള്ളവർ തുടങ്ങിയവരിലേക്ക് പടരുന്നത് സ്ഥിതി സങ്കീർണമാക്കും. ചിലപ്പോൾ നമ്മളെയോ നമ്മുടെ പ്രിയപ്പെട്ടവരെയോ കോവിഡ് ഈ ലോകത്തു നിന്നു തുടച്ചു നീക്കിയേക്കാം. നമ്മുടെ പ്രിയപ്പെട്ടവരെ ജാഗ്രതക്കുറവുമൂലം നഷ്ടപ്പെട്ടാൽ ആ കുറ്റബോധം എന്നെങ്കിലും തീരുമോ?
ഇനി കോവിഡ് നമ്മെ കൊണ്ടുപോയില്ലെങ്കിലും വെറും ഒരു ജലദോഷപ്പനി വന്നു പോയതുപോലെ നിസ്സാരമായിരിക്കല്ല പലപ്പോഴും കാര്യങ്ങൾ.. . ചിലപ്പോൾ നമ്മെ തീരാത്ത രോഗങ്ങൾക്ക് അടിമയാക്കിയാവും കോവിഡ് പോവുക. കോവിഡ് ‘മുക്തനായ’ ഒരാൾ എഴുതിയ കുറിപ്പ് വായിക്കുക:
‘‘കോവിഡ് മുക്തിയെന്ന മിഥ്യാധാരണ മാറ്റിവയ്ക്കുക. അസ്വസ്ഥതകൾ നമ്മെ വിട്ടുമാറില്ല. തൊണ്ട ദുർബലമായി മാറിയതു പോലെ. ഇടയ്ക്കിടെ വരുന്ന ചുമയും ശ്വാസം മുട്ടും. ന്യുമോണിയ പോലുള്ള രോഗങ്ങൾ പിന്നീട് എളുപ്പത്തിൽ പിടിപ്പെടാം. ചിക്കുൻഗുനിയ ബാധിച്ചവർക്ക് പിന്നീട് കാലങ്ങളോളം സന്ധിവേദന നിലനിൽക്കുന്നതായി കണ്ടിട്ടില്ലേ ... അതിനും മീതെയാണു കൊറോണ വൈറസ് സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ’’.
ഇതുവരെ ലഭ്യമായ വിവരങ്ങൾ അനുസരിച്ചു സാധാരണ ജലദോഷപ്പനികളെ അപേക്ഷിച്ചു തീവ്രതയേറിയ ലക്ഷണങ്ങളുള്ളവരുടെ നിരക്കും മരണ നിരക്കും കൊവിഡിന് കൂടുതലാണ്. കൊവിഡ് 80% രോഗികളിൽ വളരെ തീവ്രത കുറഞ്ഞ ലക്ഷണങ്ങളോടെയോ ചിലപ്പോൾ ഒരു ലക്ഷണങ്ങളും ഇല്ലാതെയോ വരുന്നുണ്ട്..
അതേസമയം 15% തീവ്രമായ ലക്ഷണങ്ങളോട് കൂടിയും, 5% രോഗികളിൽ വെന്റിലേറ്റർ ഉൾപ്പടെയുള്ള ക്രിട്ടിക്കൽ കെയർ വേണ്ടി വരുന്ന സ്ഥിതിയും വരാം
ചെറിയ ലക്ഷണങ്ങൾ കാണിക്കുന്നവരും കടയിൽ പോക്ക്, ആശുപത്രിയിൽ പോക്ക്, ഒഴിവാക്കാനാകാത്ത ഒരു കല്യാണം ഇവിടെയൊക്കെയുള്ള തിക്കും തിരക്കും ഇവയൊന്നും ഒഴിവാക്കാറില്ല. പലപ്പോഴും മാസ്ക്കും സാനിട്ടയ്‌സറും ഉപയോഗിക്കാൻ പോലും മടി കാണിക്കുന്നവരും നമ്മുടെ കൂട്ടത്തിൽ ഉണ്ട്. ഇത് രോഗവ്യാപനം വർധിപ്പിക്കുന്നു .
ഒരു രോഗിയിൽ നിന്നും സമ്പർക്കത്തിൽ വരുന്ന ശരാശരി 2-3 ആളുകൾക്ക് കൊവിഡ് പകരുന്നു. സാധാരണ വൈറൽ പനികളേക്കാൾ കൂടുതലാണിത്.. ഇതിനിടയിൽ ആസ്ത്മ, പ്രമേഹം, തുടങ്ങിയ അസുഖമുള്ളവരിലും പ്രായാധിക്യമുള്ളവരിലും കോവിഡ് പിടിമുറുക്കുകയും ചെയ്യും..
കൊവിഡിനെതിരെയുള്ള വാക്‌സിൻ പരീക്ഷണഘട്ടത്തിലാണ്, ഒരു കാരണവശാലും റിസ്ക് എടുകാത്തിരിക്കുക എന്ന് മാത്രമാണ് ഈ കോവിഡ് കാലം തരണം ചെയ്യാൻ നമുക്ക് ചെയ്യാനുള്ളത്
നിർബന്ധമായും മാസ്ക് ധരിക്കുക. ദിവസേന മാസ്ക് മാറ്റുകയും മാസ്കിൽ സ്പർശിക്കാതിരിക്കുകയും ചെയ്യുക. സാമൂഹിക അകലം പാലിക്കുന്നതിൽ വീഴ്ച വരുത്താതിരിക്കുക. അനാവശ്യ യാത്രകളും കൂട്ടംചേരലുകളും ഒഴിവാക്കുക.
എവിടെയെങ്കിലും സ്പർശിച്ചാൽ കൈകൾ സാനിറ്റൈസ് ചെയ്യുക. ഇടയ്ക്കിടെ കൈകൾ സോപ്പിട്ടു കഴുകുക എന്നിങ്ങനെയുള്ള സുരക്ഷാ മാനദണ്ഡങ്ങൾ നമുക്കും നമ്മുടെ പ്രിയപ്പെട്ടവർക്കും വേണ്ടി ജീവിതത്തിന്റെ ഭാഗമാക്കിയേ മതിയാകൂ
രോഗലക്ഷണമുള്ളവർ വീടിനുള്ളിൽ , പറ്റുമെങ്കിൽ ഒരു മുറിയിൽ തന്നെ കഴിയാൻ ശ്രമിക്കുക. അനാവശ്യ യാത്രകളും ബന്ധു/സുഹൃത്ത് സന്ദർശനങ്ങളും പൊതു പരിപാടികളും പൂർണമായും ഒഴിവാക്കുക. നമ്മുടെ രോഗം നമ്മളിൽ നിന്ന് മറ്റൊരാൾക്ക് കൂടി പകരാതിരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തം ആണെന്ന് ഓരോരുത്തരും ഓർക്കണം…
https://www.facebook.com/Malayalivartha