ഇന്ത്യയിൽ ആകെയുള്ള കോവിഡ് രോഗികളുടെ 70 ശതമാനവും കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍...പേടിമാത്രം പോരാ ; ജാഗ്രതയും വേണം
ഇന്ത്യയിലെ ആദ്യത്തെ കോവിഡ് കേസ് 2020 ജനുവരി 30-ന് തൃശൂരിൽ സ്ഥിരീകരിച്ചു..മറ്റ് രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും കേരളീയരുടെ തിരിച്ചുവരവിനെത്തുടർന്ന് മേയ് പകുതിയോടെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. എങ്കിലും ജൂൺ 20 വരെ 3039 കേസുകൾ മാത്രമാണ് സ്ഥിരീകരിച്ചിരുന്നത് . എന്നാൽ ഇപ്പോൾ അത് 64,615 ആയി ഉയർന്നുകഴിഞ്ഞു
രാജ്യത്ത് നിലവിലുള്ള കോവിഡ് രോഗികളുടെ 70 ശതമാനവും മഹാരാഷ്ട്ര, കേരളം, ഡല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, കര്‍ണാടക, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് . രാജ്യത്തെ ആകെ രോഗബാധിതരുടെ 4.89% ആണ് നിലവില്‍ ചികിത്സയിലുള്ളത് (4,55,555).
മഹാരാഷ്ട്രയില്‍ ആകെ 87,014 കോവിഡ് രോഗികളുണ്ട്. കേരളത്തില്‍ 64,615 ഉം ഡല്‍ഹിയില്‍ 38,734 ഉം കോവിഡ് കേസുകള്‍ നിലവിലുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 43,082 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് - 19 സ്ഥിരീകരിച്ചത്. ഇതില്‍ 76.93 ശതമാനവും 10 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,406 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ 5,475 പേര്‍ക്കും കേരളത്തില്‍ 5,378 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,996 സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്
ഇന്ത്യയിലെ ആകെ രോഗമുക്തര്‍ 87 ലക്ഷം കവിഞ്ഞു. (87,18,517). ദേശീയ രോഗമുക്തി നിരക്ക് 93.65% ആണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 39,379 പേര്‍ സുഖം പ്രാപിച്ചു. പുതുതായി രോഗ മുക്തരായവരില്‍ 78.15 ശതമാനവും 10 സംസ്ഥാനങ്ങള്‍/ കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നാണ്. കേരളത്തില്‍ ഇന്നലെ 5970 പേര്‍ രോഗമുക്തരായപ്പോള്‍ ഡല്‍ഹി, മഹാരാഷ്ട്ര, എന്നിവിടങ്ങളില്‍ യഥാക്രമം 4937, 4815 പേര്‍ വീതം രോഗ മുക്തരായി.
ഇന്ത്യയിലെ കോവിഡ് മരണങ്ങളില്‍ 83.80 ശതമാനവും മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, ഡല്‍ഹി, പശ്ചിമ ബംഗാള്‍, ഉത്തര്‍ പ്രദേശ്, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ 10 സംസ്ഥാനങ്ങള്‍ / കേന്ദ്രഭരണ പ്രദേശങ്ങളിലാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കോവിഡ് മരണമുണ്ടായത്. ആകെ 46,813 പേര്‍ (ആകെ കോവിഡ് മരണങ്ങളുടെ 34.49 %).
കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച 492 കോവിഡ് മരണങ്ങളില്‍ 75.20 ശതമാനവും 10 സംസ്ഥാനങ്ങളിലാണ് / കേന്ദ്രഭരണപ്രദേശങ്ങളിലാണ്. ഡല്‍ഹിയിലാണ് കൂടുതല്‍ - 91 മരണം. മഹാരാഷ്ട്രയില്‍ 65 ഉം പശ്ചിമ ബംഗാളില്‍ 52 ഉം പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.
മൊത്തം ജനസംഖ്യയുടെ 30 ശതമാനം ആളുകള്‍ക്കു സ്വാഭാവിക പ്രതിരോധശേഷി(ഹേര്‍ഡ് ഇമ്മ്യൂണിറ്റി) എത്തുമ്പോഴാണ് കോവിഡ് വ്യാപനം പാരമ്യതയിലെത്തിയെന്നു കണക്കാക്കുന്നത്. ഇതനുസരിച്ച് മൂന്നു കോടി ജനസംഖ്യയുള്ള കേരളത്തില്‍ ഒരു കോടി ആളുകളെങ്കിലും കോവിഡുമായി അറിഞ്ഞോ അറിയാതെയോ സമ്പര്‍ക്കത്തിലായി പ്രതിരോധശേഷി നേടണം.
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസേര്‍ച്ചിന്റെ രണ്ടാം സെറോ സര്‍വൈലന്‍സ് സര്‍വേയിലെ കണ്ടെത്തല്‍ അനുസരിച്ചു രോഗം സ്ഥിരീകരിച്ച ഒരാളില്‍ നിന്ന് അമ്പതുപേരിലേക്കു വൈറസ് ബാധ പടരാനുള്ള സാധ്യതയുണ്ട്. ഈ കണക്കനുസരിച്ചു മൂന്നുലക്ഷം കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതോടെ കേരളത്തില്‍ കോവിഡ് വ്യാപനം അതിന്റെ പാരമ്യതയില്‍ എത്തും.
കോവിഡ് വ്യാപനം അതിന്റെ തീവ്രതയിലേക്കെത്തിയെന്നതിന്റെ സൂചനയാണ് ഓരോ ദിവസും രോഗികളുടെ എണ്ണം കൂടുന്നത്. നിലവിലെ കണക്കുകളില്‍ ആശങ്കപെടേണ്ടതില്ലെന്നും ഒരാഴ്ചക്കു ശേഷം ഘട്ടം ഘട്ടമായി പുതിയ കേസുകള്‍ കുറയുമെന്നും പ്രമുഖ വൈറോളജിസ്റ്റും ഐ.സി.എം.ആര്‍ വൈറോളജി വിഭാഗം മുന്‍ മേധാവിയുമായ ജേക്കബ് ജോണ്‍ മാധ്യമങ്ങളോട് പറഞ്ഞു
കോവിഡ് രോഗം ഭേദമായവരിലെ മറ്റു ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചും വിശദമായ പഠനം വേണം. പ്രമേഹ രോഗികളിലും ഹൃദ്രോഗികളും കോവിഡ് ബാധ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതായി തമിഴ്നാട്ടിലടക്കം പഠനം പുറത്തുവന്നിട്ടുണ്ട്.
പ്രമേഹ രോഗികള്‍ കൂടുതലുള്ള സംസ്ഥാനമാണ് കേരളം. ഇതൊക്കെ പരിഗണിക്കുമ്പോള്‍ പോസ്റ്റ് കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍ തുടങ്ങാന്‍ ഇനിയും വൈകരുത്.. അയല്‍ സംസ്ഥാനങ്ങളെ മരണ നിരക്ക് ഒരു ശതമാനത്തിനു മുകളില്‍ എത്തിയപ്പോഴും കേരളത്തില്‍ മരണ നിരക്ക് 0.58 ശതമാനമാണ് എന്നതാണ് ഏക ആശ്വാസം .
പ്രായമേറിയവരും ജീവിത ശൈലീരോഗമുള്ളരും ഏറെയുണ്ടായിട്ടും മരണനിരക്ക് പിടിച്ചുനിര്‍ത്താന്‍ കഴിയുന്നത് നേട്ടമാണ്.ഇത്തരം കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ വന്‍തോതില്‍ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ ആശങ്കപ്പെടേണ്ടതില്ല. തികഞ്ഞ ജാഗ്രതയാണ് ഈ സാഹചര്യത്തിൽ നമുക്ക് ആവശ്യം
https://www.facebook.com/Malayalivartha