കോവിഡ്...ഓക്‌സിജന്‍ സഹായം ആർക്കൊക്കെ ? സംസ്ഥാനത്തെ ഓക്സിജൻ ലഭ്യതയെക്കുറിച്ച് ആശങ്ക വേണോ? കൂടുതൽ അറിയാം
കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിന്റെ ആശങ്കയിലാണ് രാജ്യം. കേരളത്തിലും കോവിഡ് കണക്കുകൾ കുതിക്കുകയാണ്. ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നതും ശുഭകരമായ വാർത്തയല്ല...
കോവിഡ് ബാധിച്ചു ഗുരുതരാവസ്ഥയിലാകുന്നവരുടെ ജീവൻ നിലനിർത്താൻ അനിവാര്യമായ ഓക്സിജനാകട്ടെ ആവശ്യത്തിനു ലഭ്യമാകാത്തതും പ്രതിസന്ധിയാണ്. കേരളം വിട്ടാൽ മിക്ക സംസ്ഥാനങ്ങളിലും തീവിലയായിക്കഴിഞ്ഞു ഓക്സിജന്. കോവിഡ് കണക്കുകളിൽ വൻ കുതിപ്പുണ്ടാകുമെന്ന ആശങ്കകൾ സത്യമാകുമ്പോൾ നമ്മുടെ സംസ്ഥാനത്തെ ഓക്സിജൻ ലഭ്യതയെക്കുറിച്ച് ആശങ്ക ഉയരുന്നത് സ്വാഭാവികമാണ് .
ഓക്സിജൻ നിർമിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കൾ വെള്ളവും വൈദ്യുതിയുമാണ്. കഞ്ചിക്കോട് പ്ലാന്റിന് ആവശ്യമുള്ള വെള്ളം മലമ്പുഴ അണക്കെട്ടിൽനിന്നു കിൻഫ്ര മുഖേനയാണു നൽകുന്നത്. വൈദ്യുതി കെഎസ്ഇബിയും. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു വളരെ കുറഞ്ഞ നിരക്കിലാണ് ഇതു രണ്ടും പ്ലാന്റിനു ലഭിക്കുന്നത്.
സംസ്ഥാനത്തെ ഓക്സിജൻ വിതരണത്തിന്റെ 90 ശതമാനവും കൈകാര്യം ചെയ്യുന്നതു നിലവിൽ കഞ്ചിക്കോട്ടെ പ്ലാന്റ് ആണ്. മഹാരാഷ്ട്ര ആസ്ഥാനമായുള്ള കമ്പനിയാണു പ്ലാന്റിന്റെ ഉടമകൾ. പ്രതിദിനം 150 ടൺ ആണു കഞ്ചിക്കോട് പ്ലാന്റിന്റെ ഉൽപാദനം. 1000 ടൺ ഓക്സിജൻ സംഭരിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്.
സംസ്ഥാനത്തിന്റെ ഇളവുകൾ പറ്റുന്നുണ്ടെങ്കിലും കഞ്ചിക്കോട് പ്ലാന്റിൽ ഉൽപാദിപ്പിക്കുന്ന ഓക്സിജന്റെ 75 ശതമാനവും ഇതര സംസ്ഥാനങ്ങൾക്കു നൽകുകയാണെന്നാണു വിതരണക്കാരുൾപ്പെടെ ഈ മേഖലയിലുള്ളവരിൽനിന്നു ലഭിക്കുന്ന വിവരം. ഇവിടെ നിന്നുള്ള ഉൽപാദനത്തിന്റെ 70% ലഭിച്ചാൽപ്പോലും സംസ്ഥാനത്തിന്റെ ആവശ്യങ്ങൾക്ക് യഥേഷ്ടം ഓക്സിജനാകും എന്നതാണു യാഥാർഥ്യം.
മാത്രമല്ല കോവിഡ് ബാധിച്ചവര്‍ക്കെല്ലാം ഓക്‌സിജന്‍ സഹായവും ആശുപത്രി ചികിത്സയും വേണ്ടാ എന്നാണ് വിദഗ്ധര്‍ പറയുന്നത്. ആര്‍ക്കൊക്കെ ഓക്‌സിജന്‍ സഹായം നല്‍കണം, ഏതുതരത്തിലുള്ള രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണം തുടങ്ങിയ സംശയങ്ങള്‍ക്ക് വിദഗ്ധര്‍ നല്‍കുന്ന മറുപടി ഇതാണ് ..
കോവിഡ് ബാധിതര്‍ക്ക് ന്യൂമോണിയ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ശ്വാസകോശത്തില്‍ ഫ്‌ളൂയിഡുകളോ പഴുപ്പോ നിറഞ്ഞ് അണുബാധ ഉണ്ടാവുന്ന അവസ്ഥയാണ് ന്യുമോണിയ. ഇത് രക്തത്തിലെ അസിഡിറ്റിയുടെ തോതിനെ ബാധിക്കുകയും ഹൃദയാഘാതത്തിനും മരണത്തിനും വരെ കാരണമാവുകയും ചെയ്യുന്നു. ന്യൂമോണിയ ബാധിക്കുന്നയാള്‍ക്ക് ശ്വാസതടസ്സമുണ്ടാകും. അപ്പോള്‍ കൃത്രിമ ഓക്‌സിജന്റെ സഹായം ആവശ്യമായി വരും.
രക്തത്തിലെ ഓക്‌സിജന്റെ അളവാണ് ഓക്‌സിജന്‍ സാച്ചുറേഷന്‍. സാച്ചുറേഷന്റെ അളവ് കുറയുമ്ബോഴാണ് രോഗികള്‍ക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാകുന്നത്. കോവിഡ് ബാധിതനായ ഒരാളുടെ ഓക്‌സിജന്‍ സാച്ചുറേഷന്‍ ലെവല്‍ 92 ശതമാനത്തിന് മുകളിലാണെങ്കില്‍ ഭയപ്പെടാനില്ല. എന്നാല്‍ ഇതില്‍ കുറവുള്ളവര്‍ ആശുപത്രിയില്‍ ചികിത്സ തേടണമെന്നാണ് വിദഗ്‌ധോപദേശം.
അതിനിടെ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ മെഡിക്കല്‍ ഓക്സിജനും കോവിഡ് വാക്സിനുമുള്ള കസ്റ്റംസ് തീരുവ കേന്ദ്ര സർക്കാർ ഒഴിവാക്കിയിട്ടുണ്ട് . സൗജന്യം മൂന്നു മാസത്തേക്കാണ് നൽകിയിരിക്കുന്നത്.
മെഡിക്കല്‍ ഓക്സിജനും ഓക്സിജന്‍ ഉത്പാദനവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ക്ക് കസ്റ്റംസ് തീരുവയ്ക്കു പുറമെ ആരോഗ്യ സെസും ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്ത് മെഡിക്കല്‍ ഓക്സിജന്റെ ലഭ്യത വര്‍ധിപ്പിക്കാന്‍ സ്വീകരിച്ച നടപടികള്‍ അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് നിർണായക തീരുമാനം എടുത്തത്
ഈ മഹാമാരിയെ നമുക്ക് ഒരുമിച്ചു നിന്ന് കീഴടക്കാൻ ഒത്തിരി പരിശ്രമിക്കണം. ...അതിനു ഭയമല്ല ജാഗ്രതയാണ് വേണ്ടത്
https://www.facebook.com/Malayalivartha