കേരളത്തിൽ ഏഴ് പേർക്ക് മ്യൂക്കോർമൈക്കോസിസ് സ്ഥിരീകരിച്ചു : ആശങ്ക വേണ്ടെന്ന് ആരോഗ്യവിദഗ്ധർ
കേരളത്തിൽ ഏഴ് പേർക്ക് മ്യൂക്കോർമൈക്കോസിസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന മൂന്ന് തമിഴ്‌നാട് സ്വദേശികളടക്കം ഏഴ് പേരിലാണ് ബ്ലാക് ഫംഗസിന്റെ സാന്നിധ്യം കണ്ടെത്തിയത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യവിദഗ്ധർ അറിയിച്ചു.
കോവിഡ് രോഗം സ്ഥിരീകരിച്ചവരിലും അസുഖം ഭേദമായവരിലും ആണ് ഈ രോഗം കാണപ്പെടുന്നത്
ഈ രോഗം പലപ്പോഴും ചര്‍മ്മത്തില്‍ പ്രത്യക്ഷപ്പെടുകയും ശ്വാസകോശത്തെയും തലച്ചോറിനെയും ബാധിക്കുകയും ചെയ്യുന്നു. അന്തരീക്ഷത്തില്‍ സ്വാഭാവികമായി കാണപ്പെടുന്ന മ്യൂക്കോര്‍മൈസൈറ്റുകള്‍ എന്നറിയപ്പെടുന്ന ഒരു കൂട്ടം ഫംഗസ് ആണ് രോഗാണുവാഹകരാകുന്നത്
ആരോഗ്യപ്രശ്‌നമുള്ള ആളുകളെയും ചില മരുന്നുകള്‍ കഴിക്കുന്നവരെയും ആണ് ഫംഗൽ രോഗം ബാധിക്കുന്നത് ..പ്രതിരോധ ശേഷി കുറഞ്ഞ വ്യക്തികളുടെ സൈനസുകള്‍ അല്ലെങ്കില്‍ ശ്വാസകോശത്തില്‍ ഈ ഫംഗസ് എളുപ്പത്തില്‍ പ്രവേശിക്കുന്നു. ഫംഗസ് ബാധ ഗുരുതരമായാല്‍ ചിലര്‍ക്ക് അടിയന്തിര ശസ്ത്രക്രിയ തന്നെ ആവശ്യമായി വന്നേക്കാം. സാധാരണയായി, ആരോഗ്യകരമായ രോഗപ്രതിരോധ ശേഷിയുള്ളവര്‍ക്ക് മ്യൂക്കോര്‍മൈസറ്റുകള്‍ വലിയ ഭീഷണിയല്ല
ഏറ്റവും സാധാരണയായ മ്യൂക്കോര്‍മൈക്കോസിസ് ആണ് പള്‍മോണറി മ്യൂക്കോര്‍മൈക്കോസിസ്. കാന്‍സര്‍ ബാധിച്ചവരിലോ അവയവമാറ്റ ശസ്ത്രക്രിയയോ സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റ് ചെയ്തവരിലോ ആണ് ഇത് സംഭവിക്കുന്നത്. രക്തപ്രവാഹത്തിലൂടെ വ്യാപിച്ച് ശരീരത്തിന്റെ മറ്റേതെങ്കുലും ഭാഗത്തെ ബാധിക്കുന്നതാണ് ഡിസെമിനേറ്റഡ് മ്യൂക്കോര്‍മൈക്കോസിസ്.
കണ്ണിനും അല്ലെങ്കില്‍ മൂക്കിനും ചുറ്റുമുള്ള വേദനയും ചുവപ്പും, പനി, തലവേദന, ചുമ, ശ്വാസം മുട്ടല്‍, രക്തത്തോടെയുള്ള ഛര്‍ദ്ദി, മാനസികാവസ്ഥയില്‍ മാറ്റം എന്നിവ ഇതിന്റെ ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. മുന്നറിയിപ്പ് ലക്ഷണങ്ങളില്‍ പല്ലുവേദന, പല്ലുകള്‍ അയവുള്ളതാകല്‍, മങ്ങിയതോ വേദനയോടോ കൂടിയ ഇരട്ട കാഴ്ച എന്നിവയും ഉള്‍പ്പെടുന്നു.
ആരോഗ്യപ്രശ്‌നങ്ങളുള്ള അല്ലെങ്കില്‍ രോഗാണുക്കളോടും രോഗത്തോടും പോരാടാനുള്ള ശരീരത്തിന്റെ കഴിവ് കുറയ്ക്കുന്ന ചില മരുന്നുകള്‍ കഴിക്കുന്ന ആളുകളാണ് ഇതിന്റെ പിടിയില്‍ എളുപ്പം പെടുന്നത്. മസ്തിഷ്‌കം, ശ്വാസകോശം, ത്വക്ക് എന്നീ അവയവങ്ങളേയും ബ്ലാക്ക് ഫംഗസ് ബാധിക്കുന്നു. പ്രമേഹം, അര്‍ബുദം, ലിംഫോമ, വൃക്ക രോഗം, സിറോസിസ് തുടങ്ങിയ രോഗങ്ങള്‍ ഉള്ളവരില്‍ കോവിഡ് ബാധയുണ്ടാകുമ്പോള്‍ ബ്ലാക്ക് ഫംഗസിന് സാധ്യത കൂടുതലാകുന്നു. പ്രമേഹരോഗികളെ ഫംഗസ് വളരെ പെട്ടെന്ന് ബാധിക്കും. അവയവം മാറ്റിവയ്ക്കല്‍ നടത്തിയവരും അപകടസാധ്യതാ ലിസ്റ്റിലുള്ളവരാണ്.
അന്തരീക്ഷത്തില്‍ ജീവിക്കാന്‍ സാധിക്കുന്നവയാണ് ഈ ഫംഗസ്. വായുവിലൂടെയാണ് ഫംഗസ് ശരീരത്തിലെത്തുന്നത്. ശരീരത്തില്‍ മുറിവോ, പൊള്ളലേല്‍ക്കുകയോ ചെയ്താല്‍ അതുവഴി ത്വക്കിനും അണുബാധയേല്‍ക്കാമെന്ന് അമേരിക്കന്‍ സെന്റര്‍ ഫോര്‍ ഡീസിസസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ പറയുന്നു. ചിലര്‍ക്ക് കാഴ്ചശക്തി നഷ്ടപ്പെടാനും ഫംഗസ് ബാധ ഇടയാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ശ്വസനവ്യവസ്ഥയില്‍ നിന്നുള്ള ദ്രാവകത്തിന്റെ സാമ്പിള്‍ ശേഖരിക്കുകയോ ടിഷ്യു ബയോപ്‌സി അല്ലെങ്കില്‍ ശ്വാസകോശം, സൈനസുകള്‍ തുടങ്ങിയവയുടെ സിടി സ്‌കാന്‍ നടത്തിയോ രോഗനിര്‍ണയം നടത്താം
ആന്റി ഫംഗൽ മരുന്നുകൾ ഉപയോഗിച്ച് ബ്ലാക്ക് ഫംഗസ് ബാധ ചികിത്സിച്ച് ഭേദപ്പെടുത്താൻ സാധിക്കും. സംസ്ഥാനത്തെ ചികിത്സാ പ്രോട്ടോക്കോളിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്രയിൽ രോഗം ബാധിച്ച് 52 പേരാണ് മരിച്ചത്.ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിരവധി മ്യൂക്കോര്‍മൈക്കോസിസ് കേസുകള്‍ കണ്ടെത്തിയതോടെ ദേശീയ കോവിഡ് -19 ടാസ്‌ക് ഫോഴ്സിലെ വിദഗ്ധര്‍ ഈ രോഗത്തെക്കുറിച്ച് ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു..
https://www.facebook.com/Malayalivartha