ബ്ലാക്ക് ഫംഗസ് ബാധിച്ച 50 രോഗികളിൽ 10 പേരുടെ കാഴ്ച നഷ്ടമായി: ഏറ്റവും കൂടുതൽ പ്രമേഹ രോഗികളുള്ള കേരളത്തിൽ ഗുരുതരാവസ്ഥ ..ബ്ലാക്ക് ഫംഗസ് രോഗം പ്രമേഹ രോഗികളെക്കൂടാതെ രോഗപ്രതിരോധ ശേഷി കുറവുള്ള വ്യക്തികള്‍, എച്ച്.ഐ.വി രോഗികള്‍, അവയവമാറ്റം കഴിഞ്ഞിരിക്കുന്ന രോഗികള്‍ അല്ലെങ്കില്‍ അടുത്തിടെ മറ്റൊരു ഗുരുതരമായ രോഗം ഭേദമായ വ്യക്തികള്‍ തുടങ്ങിയവർക്കും ബാധിക്കാം
കൊറോണയ്ക്കൊപ്പം തന്നെ ആശങ്കയുണ്ടാക്കുന്ന രോഗമാണ് ബ്ലാക്ക് ഫംഗസ് . നിയന്ത്രാണാതീതമായ പ്രമേഹ രോഗികളിൽ രോഗബാധ അപകടകാരിയാകും. നിർഭാഗ്യവശാൽ കേരളത്തിൽ പ്രമേഹ രോഗികളുടെ എണ്ണം വളരെ കൂടുതലാണ്.
കേരളം പ്രമേഹ തലസ്ഥാനമെന്നാണ് അറിയപ്പെടുന്നത്. കുട്ടികളിലും പ്രമേഹ രോഗം വർധിച്ചുവരികയാണ്. ഇപ്പോൾ കൊറോണ കാലമായതിനാൽ കൃത്യമായ വ്യായാമവും ചെക്കപ്പും എല്ലാം മുടങ്ങിയിരിക്കുന്നതിനാൽ സ്ഥിതി വീണ്ടും വഷളായിട്ടുമുണ്ട് .കോവിഡ് ബാധിച്ചാൽ ഇത്തരക്കാർക്ക് രോഗം പെട്ടന്ന് സങ്കീർണമാകും. ഇവർക്ക് ബ്ലാക്ക് ഫംഗസ് വരാനുള്ള സാധ്യതയും വളരെ കൂടുതലാണ്
ബ്ലാക്ക് ഫംഗസ് രോഗം പ്രമേഹ രോഗികളെക്കൂടാതെ രോഗപ്രതിരോധ ശേഷി കുറവുള്ള വ്യക്തികള്‍, എച്ച്.ഐ.വി രോഗികള്‍, അവയവമാറ്റം കഴിഞ്ഞിരിക്കുന്ന രോഗികള്‍ അല്ലെങ്കില്‍ അടുത്തിടെ മറ്റൊരു ഗുരുതരമായ രോഗം ഭേദമായ വ്യക്തികള്‍ തുടങ്ങിയവർക്കും ബാധിക്കാം .
രാജ്യത്ത് ഏറ്റവും കൂടുതൽ പ്രമേഹ രോഗികളുള്ള കേരളം ബ്ലാക്ക് ഫംഗസിനെ കൂടുതൽ സൂക്ഷിക്കേണ്ടതുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് തരുന്നത് . ബ്ലാക്ക് ഫംഗസിനെ തുടർന്ന് ഉത്തരാഖണ്ഡ് ഋഷികേശ് എയിംസിൽ പ്രവേശിച്ച 50 രോഗികളിൽ 10 പേരുടെ കാഴ്ചശക്തി പൂർണമായും നഷ്ടമായി. ആശുപത്രിയിലെ നേത്രരോഗ വിദഗ്ധനായ ഡോ. അതുൽ എസ് പുത്തലത്താണ് ഇക്കാര്യം പങ്കുവെച്ചത്.
കഴിഞ്ഞ ദിവസമാണ് ഉത്തരാഖണ്ഡ് എയിംസിൽ ബ്ലാക്ക് ഫംഗസ് ബാധിച്ചവർക്കായി പ്രത്യേക വാർഡ് തുടങ്ങിയത്. ഇതിൽ ചികിൽസ വൈകിത്തുടങ്ങിയ 10 പേരുടെ കാഴ്ച ശക്തി പൂർണായും നഷ്ടമായി. പ്രവേശിപ്പിക്കപ്പെട്ട രോഗികളിൽ 99 ശതമാനം പേരും പ്രമേഹ രോഗികളാണ്. ചെറിയ മൂക്കടപ്പും കണ്ണ് വേദനയുമായാണ് പ്രാഥമിക രോഗ ലക്ഷണം. ഇവിടെ പ്രവേശിപ്പിച്ചവരിൽ 50 പേരും കൊറോണ ബാധിച്ചവരും രോഗം വന്ന് ഭേദമായവരും ആണ്.
ബ്ലാക്ക്ഫംഗസ് ബാധിച്ചവരിൽ 70 ശതമാനവും പുരുഷൻമാരെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിലെ നാല് ഡോക്ടർമാർ ചേർന്ന് ബ്ലാക്ക് ഫംഗസ് ബാധിച്ച 101 പേരിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. രോഗം കൂടുതലും കണ്ടെത്തിയത് പ്രമേഹ രോഗികളിലാണ്. 101 പേരിൽ 83 പേർ പ്രമേഹ രോഗികളായിരുന്നു. 76 പേർ സ്റ്റിറോയിഡ് മരുന്ന് കഴിച്ചിരുന്നു. 89 പേരിൽ മൂക്കിലും സൈനസിലും ആണ് ഫംഗൽ ബാധ കണ്ടത്. ഇന്ത്യ, അമേരിക്ക, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ള രോഗികളെയാണ് പഠനവിധേയമാക്കിയത്.
കണ്ണ് വേദനയും കണ്ണിൽ നിന്ന് വെള്ളം വരുന്നതുമായ ലക്ഷണങ്ങൾ ഉള്ളവർ ഉടൻ ചികിൽസിക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നു. ചികിത്സ വൈകിയാൽ കണ്ണ് ചലിക്കാതെ ആവുകയും കാഴ്ച പെട്ടെന്ന് ഇല്ലാതാവുകാണ് ചെയ്യുക. മൂക്ക് ചീറ്റുമ്പോൾ കറുത്ത നിറത്തിലുള്ളത് വരുന്നു എങ്കിൽ അതും ബ്ലാക്ക് ഫംഗസിൻറെ ലക്ഷണമാണെന്നാണ് വിദഗ്ധർ പറയുന്നത്. കൊറോണ ബാധിച്ച് പ്രതിരോധ ശേഷി ഇല്ലാതാകുന്നതോടെയാണ് ബ്ലാക്ക് ഫംഗസ് പിടികൂടുന്നത്. വിദഗ്ധർ പറയുന്നത്.
പ്രമേഹമുള്ളവർക്ക് കോവിഡ് ബാധയുണ്ടായാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിൽ വ്യതിയാനമുണ്ടാകുന്നതു കൊണ്ട് പ്രമേഹരോഗത്തിന്റെ സങ്കീർണതകൾ വർദ്ധിക്കാൻ സാധ്യതയുണ്ട്. പ്രമേഹ രോഗികൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പതിവായി നിരീക്ഷിക്കുക. ഭക്ഷണം ക്രമീകരിക്കുന്നതിലൂടെയും വ്യായാമത്തിലൂടെയും മരുന്നുകൾ കഴിക്കുന്നതിലൂടെയും പ്രമേഹം നിയന്ത്രിക്കുക. പനി, ചുമ, ശ്വാസോച്ഛാസത്തിനുള്ള ബുദ്ധിമുട്ട് എന്നിവ കണ്ടാലുടൻ വൈദ്യസഹായം തേടുക
മാസ്‌ക് ഉപയോഗിക്കുക എന്നതാണ് പ്രധാനമായും ബ്ലാക്ക് ഫംഗസ് രോഗം ചെറുക്കാനുള്ള ഒരു മാര്‍ഗം. ഇതിന് പുറമെ, രോഗ പ്രതിരോധ ശേഷി കുറവായവരോ ഗുരുതര രോഗം ബാധിച്ചവരോ ഇടപെടാന്‍ സാധ്യതയുള്ള ഐ.സി.യു പോലുള്ള ഇടങ്ങള്‍ ഫംഗസ് വിമുക്തമാക്കുക എന്നതും പ്രധാനമാണ്.
പ്രമേഹ രോഗമുള്ളവരും രോഗപ്രതിരോധശേഷിയില്ലാത്തവരും പഞ്ചസാരയുടെ അളവും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവും നിയന്ത്രിക്കണം. സ്റ്റിറോയിഡുകള്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ആളുകളെ നിരന്തരം നിരീക്ഷിക്കുകയും നിങ്ങളുടെ ഡോക്ടറുമായി കൂടിയാലോചിച്ച് അളവ് കുറയ്ക്കുകയും വേണം.
ഓക്‌സിജന്‍ തെറാപ്പിക്കായി ശുദ്ധവും അണുവിമുക്തവുമായ വെള്ളം മാത്രം ഉപയോഗിക്കുക. ആന്റിബയോട്ടിക്ക്, ആന്റി ഫംഗല്‍ മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഉപയോഗിക്കുക. രോഗലക്ഷണങ്ങള്‍ അവഗണിക്കാതിരിക്കുക, രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ആരോഗ്യ വിദഗ്ധരെ ബന്ധപ്പെടുക എന്നിവയെല്ലാം നിര്‍ബന്ധമായും ശ്രദ്ധിക്കണം.
വ്യക്തി ശുചിത്വവും ഏറെ പ്രധാനമാണ്. സ്‌ക്രബ് ഉപയോഗിച്ച് തേച്ച് കുളിക്കുക, പുറത്തേക്ക് ഇറങ്ങുമ്പോള്‍ കാല്‍പാദം മുഴുവനും മൂടുന്ന തരത്തിലുള്ള ചെരിപ്പോ ഷൂസോ ധരിക്കുക, കാല്‍ മുഴുവന്‍ മറയുന്ന പാന്റ്‌സ് ധരിക്കുക, കൈമൂടിയ ഷര്‍ട്ട് ധരിക്കുക, ഗ്ലൗസ് ഉപയോഗിക്കുക എന്നിവയും ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കിയിരിക്കുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങളാണ്.
യഥാര്‍ത്ഥത്തില്‍ കൊവിഡ് മൂലം ഉണ്ടായിട്ടുള്ള ഒരു രോഗമല്ല ബ്ലാക്ക് ഫംഗസ്. വളരെ മുമ്പ് തന്നെ ബ്ലാക്ക് ഫംഗസ് രോഗം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ട്. എന്നാൽ കൊവിഡ് രോഗികള്‍, രോഗത്തെ തുടര്‍ന്ന് ശാരീരികമായി തളര്‍ന്നിരിക്കുന്നതിനാല്‍, ഫംഗസ് ബാധ ഏല്‍ക്കുന്നതോട് കൂടി ഉള്ള പ്രതിരോധ ശേഷി കൂടി കുറയുകയും, മറ്റുരോഗങ്ങള്‍ ബാധിച്ച് മരണം സംഭവിക്കുകയും ചെയ്യാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് കൊവിഡ് രോഗം വന്നു പോയവര്‍ ബ്ലാക്ക് ഫംഗസുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത് .
കൊവിഡ് അതിതീവ്രമായി പടരുന്ന സാഹചര്യത്തില്‍, അപകടകാരിയായ ബ്ലാക് ഫംഗസ് രോഗം കൂടി പടര്‍ന്നു പിടിച്ചാല്‍ അത് ദൂരവ്യാപകമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. അതുകൊണ്ടു തന്നെ കോവിഡിനൊപ്പം തന്നെ ബ്ലാക് ഫംഗസിനെതിരെ കൂടി നമ്മള്‍ ഒരല്‍പം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
https://www.facebook.com/Malayalivartha