കോവിഡിനു ശേഷം പിടിപെടുന്ന ന്യുമോണിയ; ‘പോസ്റ്റ് കോവിഡ് ന്യുമോണിയ’യുടെ പ്രധാന കാരണം ഇതാണ്
കൊറോണവൈറസ് അതിതീവ്ര ശക്തിയോടെയാണ് പടർന്നു പിടിച്ചുകൊണ്ടിരിക്കുന്നത്. ആശങ്ക കൂട്ടി മരണ നിറയ്ക്കും വർധിക്കുന്നു. കൊവിഡ് 19 മരണകാരണമാകുന്നതിന് പിന്നിലെ ഒരു പ്രധാന അവസ്ഥ ന്യുമോണിയ ആണ്
കോവിഡ്‌മുക്തി നേടിയവരിൽ ചെറിയൊരു ശതമാനം പേർക്കെങ്കിലും രണ്ടോ മൂന്നോ ആഴ്ചകൾക്കു ശേഷം ന്യുമോണിയ ബാധിച്ചു തിരികെ ആശുപത്രിയിൽ പോകേണ്ട സാഹചര്യമുണ്ടാകുന്നുണ്ട്. വൈറസ് പ്രതിരോധ സംവിധാനത്തെയാകെ തകർത്തുകളയുന്നതാണ് കോവിഡ്മുക്തിക്കു ശേഷമുള്ള ഈ ‘പോസ്റ്റ് കോവിഡ് ന്യുമോണിയ’യുടെ പ്രധാന കാരണം.
സാധാരണ ന്യൂമോണിയായേക്കാൾ നാലിരട്ടി മാരകമാണ് കൊവിഡ് ബാധയെ തുടർന്ന് ശ്വാസകോശത്തെ ബാധിക്കുന്ന ന്യൂമോണിയ. തുടക്കത്തിൽ തന്നെ തിരിച്ചറിയുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്തില്ലെങ്കിൽ മരണത്തിലേക്ക് നയിക്കുന്ന അവസ്ഥയിലേയ്ക്ക് ഇത് മാറും.
കടുത്ത ശ്വാസം മുട്ടൽ, ചുമ, പനി, നെഞ്ചുവേദന, ജലദോഷം അല്ലെങ്കിൽ ക്ഷീണം എന്നിവയാണ് ന്യുമോണിയ ബാധിച്ചാൽ സാധാരണ അനുഭവപ്പെടുന്നത് .കൊറോണ ബാധയെ തുടർന്നുണ്ടാകുന്ന ന്യൂമോണിയ പലരിലും തുടക്കത്തിൽ അറിയാതെ പോകുന്നു എന്നതാണ് രോഗം വഷളാകാൻ കരണമായിത്തീരുന്നത് .
ന്യുമോണിയ ബാധിച്ചാൽ ,വേഗത്തിലുള്ള ഹൃദയമിടിപ്പ്,ശ്വാസം മുട്ടൽ അല്ലെങ്കിൽ ശ്വാസതടസ്സം,വേഗത്തിലുള്ള ശ്വസനം,തലകറക്കം,കനത്ത വിയർപ്പ് എന്നിവയെല്ലാം വളരെ ഗൗരവത്തോടെ തന്നെ കാണേണ്ട രോഗലക്ഷണങ്ങൾ ആകാറുണ്ട്
65 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരിലാണ് ഏറ്റവും കൂടുതൽ അപകടസാധ്യത കണ്ടുവരുന്നത്. 85 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരിൽ ഏറ്റവും കൂടുതൽ അപകടസാധ്യതയുമുണ്ട്.
കൊവിഡ് ബാധയോടൊപ്പം മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കും ന്യൂമോണിയ വരാനുള്ള സാധ്യത കൂടുതലാണ്..കടുത്ത ആസ്ത്മ,ശ്വാസകോശ രോഗം.ഉയർന്ന രക്തസമ്മർദ്ദം.ഹൃദ്രോഗം, പ്രമേഹം,കരൾ രോഗം ,കിഡ്നി തകരാർ..അമിതവണ്ണം, അല്ലെങ്കിൽ 40 അല്ലെങ്കിൽ അതിൽ കൂടുതലുള്ള ബോഡി മാസ് സൂചിക ഉള്ളവർ എന്നിവർ കോവിഡ് ന്യുമോണിയ പിടിപെടാൻ സാധ്യതയുള്ളവരാണ്
പോസ്റ്റ് കോവിഡ് ന്യുമോണിയ ഒഴിവാക്കാനുള്ള ഏറ്റവും നല്ല വഴി കോവിഡ്മുക്തിക്കു ശേഷം കുറച്ചുനാൾകൂടി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. കോവിഡ് ബാധിച്ചൊരാൾ സമ്പൂർണ ആരോഗ്യത്തിലേക്കു മടങ്ങിയെത്തിയെന്നു പറയാൻ ഒന്നോ രണ്ടോ മാസമെടുക്കാം. ഈ കാലം പ്രധാനമാണ്. ശരീരത്തിൽ ജലാംശം നിലനിർത്താൻ കാര്യമായി വെള്ളം കുടിക്കുകയും ശരീരത്തിനു നല്ല വിശ്രമം കൊടുക്കുകയും വേണം. മാസ്ക് തുടർന്നും വേണം. ആളുകളുമായുള്ള സമ്പർക്കം ഒഴിവാക്കുന്നതും നല്ലത്. തിരക്കുകളിലേക്കു മടങ്ങിയെത്താനുള്ള അമിതാവേശം ഒഴിവാക്കണം.
കോവിഡ് പോയാലും ശരീരോഷ്മാവും പൾസ് ഓക്സിമീറ്റർ ഉപയോഗിച്ചു രക്തത്തിലെ ഓക്സിജൻ സാച്ചുറേഷനും പരിശോധിക്കുന്നതു തുടരണം. പ്രായംചെന്നവർക്കും തീർത്തും പ്രതിരോധശേഷി ഇല്ലാത്തവർക്കുമാണു പോസ്റ്റ് കോവിഡ് ന്യുമോണിയ വരുന്നതെന്നു പലരും കരുതും. എന്നാൽ ഇതു ശരിയല്ല. കോവിഡ് ബാധയ്ക്കു പിന്നാലെ ന്യുമോണിയ ആർക്കും വരാം. അതുപോലെ, ഇടത്തരം കോവിഡ് ബാധയുണ്ടാകുന്ന ഘട്ടത്തിൽതന്നെ ശ്രദ്ധിക്കുന്നതും പ്രധാനം. ഉടനടി ആശുപത്രിയിലെത്താതെ വീട്ടിൽ തുടരുന്നവരിൽ ചിലർക്ക് രോഗം വഷളാകാറുണ്ട് .
ശ്വസനസംബന്ധമായ പ്രശ്നങ്ങളാണു കൊറോണ വൈറസിനു കൂടുതൽ വില്ലൻ പരിവേഷം നൽകുന്നത്. മൂക്കിലോ വായിലോകൂടി പ്രവേശിച്ചു തൊണ്ടയിലെത്തി അവിടെ പറ്റിപ്പിടിച്ചു കോശങ്ങൾക്കുള്ളിലേക്കു കയറുന്നതാണു വൈറസിന്റെ രീതി. മനുഷ്യകോശങ്ങൾക്കുള്ളിലെ സ്വാഭാവിക റൈബോന്യൂക്ലിക് ആസിഡുകൾക്കു (ആർഎൻഎ) പകരം കൊറോണ വൈറസ് തങ്ങൾക്കാവശ്യമായ ആർഎൻഎകളെ ഉൽപാദിപ്പിക്കാൻ തുടങ്ങും. വിളിക്കാതെ കയറിവരുന്നയാൾ അടുക്കളയിൽ കയറി സ്വയം പാചകം ചെയ്തു കഴിക്കുന്നതുപോലെ!
ഈ വൈറസ് ആൻഎൻഎകൾ കോശത്തിനുള്ളിൽ കളംപിടിക്കാൻ ആറേഴു ദിവസമെടുക്കും. ഈ ‘ഇൻകുബേഷൻ’ സമയത്താണു കോടാനുകോടി വൈറസ് പകർപ്പുകളായി ഇതു പെരുകുന്നതും രോഗകാരിയാകുന്നതും. പിന്നീടു ശരീരത്തിന്റെ ഓരോരോ ഭാഗത്തെയായി ബാധിക്കും. മൂക്കിലെ കോശങ്ങളെ നശിപ്പിക്കുന്നതോടെ മണം നഷ്ടമാകും, വയറിലെ കോശങ്ങളെ ബാധിക്കുന്നതു വയറിലെ അസ്വസ്ഥതകൾക്കും കാരണമാകും. ഭക്ഷണം കഴിക്കുന്നതു കുറഞ്ഞാൽ തളർച്ചയുണ്ടാകാം.
കൊറോണ വൈറസ് ശ്വാസകോശത്തിലെ സൂക്ഷ്മ അറകളായ ആൽവിയോളകളെ ബാധിച്ചാൽ പ്രശ്നം രൂക്ഷമാകും. ഈ അറകളിൽ വച്ചാണു ശ്വസനവായുവിൽനിന്ന് ഓക്സിജൻ രക്തത്തിലേക്കു പോകുന്നത്. വൈറസ്ബാധ ആൽവിയോളകളെ ബാധിക്കുന്നതോടെ ശ്വസനപ്രക്രിയ ശരിയാംവണ്ണം നടക്കാതെയാകും.
വൈറസുകൾക്കെതിരെ ശരീരം സാധാരണ സൈറ്റോകൈൻ എന്ന പ്രോട്ടീൻ ഉൽപാദിപ്പിച്ചു ചെറുത്തുനിൽപു നടത്താറുണ്ട്. എന്നാൽ, ഇതിന്റെ ഉൽപാദനം പെട്ടെന്നു കൂടുന്നതോടെ ആൽവിയോളകൾ ബഹുഭൂരിപക്ഷവും പ്രവർത്തനരഹിതമാകും. ഇതു രക്തത്തിലെ ഓക്സിജന്റെ തോതു കുറഞ്ഞ്, നിശ്ചിത പരിധി കഴിയുന്ന അവസ്ഥയായ ഹൈപ്പോക്സിയ ആയി മാറും. ചിലപ്പോഴെല്ലാം ഇത് ഒരു ലക്ഷണവും കാട്ടാതെയും സംഭവിക്കാം – സൈലന്റ് ഹൈപ്പോക്സിയ. ചികിത്സയ്ക്കുള്ള സാധ്യതപോലും കിട്ടില്ലെന്നതിനാൽ ഇതു കൂടുതൽ അപകടകരമാണ്.
ന്യുമോണിയയ്ക്ക് ഓക്സിജൻ ഉള്ള ഒരു ആശുപത്രിയിൽ ചികിത്സ ആവശ്യമാണ്, ശ്വസിക്കാൻ സഹായിക്കുന്നതിനായി വെന്റിലേറ്റർ സംവിധാനവും ഉറപ്പ് വരുത്തണം.
https://www.facebook.com/Malayalivartha