ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 കൊച്ചിയിൽ

നഴ്സിംഗ് രംഗത്തെ ലോകത്തിലെ ഏറ്റവും പ്രശസ്തമായ പുരസ്‌കാരങ്ങളിലൊന്നായ 'ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡി'ന്റെ അഞ്ചാം പതിപ്പ് സെപ്റ്റംബർ 12-ന് കൊച്ചി ഗ്രാൻഡ് ഹയാത്തിൽ വെച്ച് നടക്കും. മുഖ്യമന്ത്രി വി. ഡി. സതീശൻ, ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ, മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി, മന്ത്രി റോജി എം. ജോൺ എന്നിവർക്കൊപ്പം മറ്റ് ജനപ്രതിനിധികളും സർക്കാർ ഉദ്യോഗസ്ഥരും ആരോഗ്യമേഖലയിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. 2022-ൽ തുടക്കം കുറിച്ച ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ്, നഴ്‌സുമാരുടെ അസാധാരണമായ സംഭാവനകളെ ആദരിക്കുന്ന ആഗോള പ്ലാറ്റ്‌ഫോമായി മാറി കഴിഞ്ഞു. ഇത്തവണ 214 രാജ്യങ്ങളിൽ നിന്നായി 1,34,000-ത്തിലധികം രജിസ്ട്രേഷനുകൾ ലഭിച്ചത് തന്നെ ഈ പുരസ്‌കാരത്തിന്റെ ആഗോള സ്വീകാര്യതയെയും നഴ്‌സിംഗ് മികവിനുള്ള അംഗീകാരത്തെയും വ്യക്തമാക്കുന്നു. ദുബായ്, ലണ്ടൻ, ബെംഗളൂരു എന്നിവിടങ്ങളിൽ നടന്ന മുൻ പതിപ്പുകളിൽ കെനിയ, യുകെ, ഫിലിപ്പീൻസ്, ഘാന എന്നിവിടങ്ങളിൽ നിന്നുള്ള മികച്ച നഴ്‌സുമാരെ ആദരിച്ചിരുന്നു. 2026-ലെ അഞ്ചാം പതിപ്പിന് കൊച്ചി ആദ്യമായി വേദിയാകുന്നതോടെ ആഗോള നഴ്‌സിംഗ് സമൂഹം കേരളത്തിലേക്ക് എത്തുകയാണ്. അവസാന റൗണ്ടിലെത്തിയ 10 ഫൈനലിസ്റ്റുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന നഴ്‌സിന് ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡും 2,50,000 യു.എസ് ഡോളറും (ഏകദേശം 2.5 കോടി രൂപ) സമ്മാനമായി ലഭിക്കും. നഴ്‌സിംഗ് മേഖലയിലെ ഏറ്റവും വലിയ ആഗോള പുരസ്‌കാരങ്ങളിലൊന്നാണിത്.
രോഗീ പരിചരണം, നഴ്സിംഗ് നേതൃത്വം, നഴ്സിംഗ് വിദ്യാഭ്യാസം, സാമൂഹിക സേവനം, ഗവേഷണവും നൂതനാശയങ്ങളും എന്നീ മേഖലകളിലെ മികച്ച സംഭാവനകൾ പരിഗണിച്ചാണ് ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തത്. "ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡിനായി ലഭിച്ച ഓരോ അപേക്ഷയ്ക്കും പിന്നിൽ ധീരതയുടെയും കരുണയുടെയും മികവിന്റെയും കഥകളുണ്ട്. ഈ വർഷം ലഭിച്ച മികച്ച പങ്കാളിത്തം അർഹമായ അംഗീകാരം കൂടുതൽ മികവിലേക്ക് നയിക്കും എന്നത് വ്യക്തമാക്കുന്നു.
മറ്റുള്ളവരെ പരിചരിക്കുന്നതിനായി സ്വന്തം ജീവിതം മാറ്റിവെച്ച നഴ്‌സുമാരിലുള്ള നമ്മുടെ വിശ്വാസത്തെ കൂടുതൽ ഉറപ്പിക്കുന്നതാണ് ഈ കഥകളുടെ ആഴവും വൈവിധ്യവും. ഒരാൾക്ക് മാത്രമേ അവാർഡ് ലഭിക്കൂ എങ്കിലും, ഈ പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെക്കപ്പെട്ട ഓരോ കഥയും നഴ്‌സിംഗ് പ്രൊഫഷന്റെ മഹത്വത്തെയും നന്മയെയും ശക്തിപ്പെടുത്തുന്നു. അത് തന്നെയാണ് യഥാർത്ഥ വിജയവും. സത്യത്തിൽ, ഈ പുരസ്‌കാരത്തിനായി അപേക്ഷിച്ച ഓരോ നഴ്‌സും അവർ സ്പർശിച്ച മനുഷ്യജീവിതങ്ങളിൽ ഇതിനകം തന്നെ വിജയികളാണ്." ആസ്റ്റർ ഡി.എം ക്വാളിറ്റി കെയർ ലിമിറ്റഡ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.
"രോഗികളുടെ പരിചരണത്തിന് മാത്രമല്ല, സമൂഹത്തിന്റെ ക്ഷേമത്തിനും പ്രതിജ്ഞാബദ്ധരായ നഴ്സുമാരെ ലോകമെമ്പാടുനിന്നും കണ്ടെത്തുന്നതിൽ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. യാതൊരു അംഗീകാരവും പ്രതീക്ഷിക്കാതെ എണ്ണമറ്റ മനുഷ്യജീവിതങ്ങളെ തൊട്ടറിഞ്ഞ് മെച്ചപ്പെട്ടൊരു ലോകത്തിനായി ഇവർ നിശബ്ദമായി പ്രവർത്തിക്കുന്നു. ഇവരുടെ കരുണയും പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ശേഷിയും സമർപ്പണബോധവും നഴ്‌സിംഗ് മേഖലയുടെ ഏറ്റവും മികച്ച മാതൃകയാണ്. മാത്രമല്ല, വരുംതലമുറയിലേക്ക് ഇവർ വലിയൊരു പ്രചോദനവുമാണ്. ഒരു ആഗോള ആരോഗ്യസംരക്ഷണ പ്രസ്ഥാനമെന്ന നിലയിൽ, ഇവരുടെ നേട്ടങ്ങളെ അംഗീകരിക്കാനും ആദരിക്കാനും സാധിക്കുന്നതിൽ ആസ്റ്ററിന് ഏറെ അഭിമാനമുണ്ട്." ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ ജി.സി.സി എം.ഡിയും ഗ്രൂപ്പ് സി.ഇ.ഒയും, ആസ്റ്റർ ഡി.എം ക്വാളിറ്റി കെയർ ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ അലീഷ മൂപ്പൻ പറഞ്ഞു.
ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ (ജി.സി.സി) മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സി.ഇ.ഒയുമായ അലീഷ മൂപ്പൻ, ആസ്റ്റർ ഡി.എം ക്വാളിറ്റി കെയർ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സി.ഇ.ഒയുമായ വരുൺ ഖന്ന, ആസ്റ്റർ ഡി.എം ക്വാളിറ്റി കെയർ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ടി. ജെ. വിൽസൺ എന്നിവരുൾപ്പെടെയുള്ള നേതൃനിര ചടങ്ങിൽ പങ്കെടുക്കും. യോഗ്യതാ പരിശോധന, സ്വതന്ത്ര പാനലിന്റെ വിശദമായ വിലയിരുത്തൽ, ആഗോള ആരോഗ്യമേഖലയിലെ പ്രമുഖരടങ്ങിയ ഗ്രാന്റ് ജൂറിയുടെ അന്തിമ വിലയിരുത്തൽ എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലൂടെയാണ് ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തത്. തിരഞ്ഞെടുപ്പ് പ്രക്രിയയിലുടനീളം സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കാൻ ഏണസ്റ്റ് ആൻഡ് യംഗ് എൽ.എൽ.പി ഇൻഡിപെൻഡന്റ് പ്രോസസ് അഡ്വൈസറായി പ്രവർത്തിച്ചു.
https://www.facebook.com/Malayalivartha

























