താമസ, തൊഴില്‍ നിയമലംഘകരില്ലാത്ത രാജ്യം; സൗദിയിലെ രാജ്യ വ്യാപക റെയ്ഡില്‍ പിടിയിലായത് ലക്ഷങ്ങൾ
സൗദിയിലുണ്ടായ രാജ്യ വ്യാപക റെയ്ഡില്‍ തൊഴില്‍ നിയമ ലംഘകരായ 14,83,009 വിദേശികള്‍ പോലീസ് പിടിയിലായതായി റിപ്പോർട്ടുകൾ. 'താമസ, തൊഴില്‍ നിയമലംഘകരില്ലാത്ത രാജ്യം' എന്നത് സാക്ഷാത്കരിക്കുന്നതിനായി കഴിഞ്ഞ നവംബര്‍ 15 മുതല്‍ ജൂലൈ 26 വരെ ആഭ്യന്തര മന്ത്രാലയം നടത്തിയ റെയ്ഡുകളിലാണ് ഇത്രയും പേര്‍ വലയിലായത്.
പിടിയിലായവരിൽ 3,77,572 പേരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം പിടിയിലായവരിൽ 11,20,406 പേര്‍ ഇഖാമ (താമസ രേഖ) നിയമ ലംഘകരാണ്. നുഴഞ്ഞുകയറ്റക്കാരില്‍ 54 ശതമാനം പേര്‍ യെമനികളും 43 ശതമാനം ഏതോപ്യന്‍ വംശജരും മൂന്നു ശതമാനം പേര്‍ ഇതരരാജ്യക്കാരുമാണ്.
ഇക്കാലയളവില്‍ അതിര്‍ത്തികള്‍ വഴി സൗദിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച 28,427 പേരെ സുരക്ഷാ സൈനികര്‍ പിടികൂടി. അതിര്‍ത്തികള്‍ വഴി അനധികൃത രീതിയില്‍ രാജ്യം വിടാന്‍ ശ്രമിച്ച 1049 പേരും പിടിയിലായി.
നിയമ ലംഘകര്‍ക്ക് സഹായ സൗകര്യങ്ങള്‍ ചെയ്തുകൊടുത്ത 2,319 പേരും അറസ്റ്റിലായി. 2,54,214 പേര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചു. നാടുകടത്താന്‍ കാത്ത് 2,55,932 പേര്‍ ജയിലിലുണ്ട്. ഇവര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്തു. ഇവര്‍ക്കു പുറമേ തിരിച്ചറിയല്‍ രേഖകളും പാസ്പോര്‍ട്ടുകളുമില്ലാത്ത 2,06,674 പേരെയും നാടു കടത്തും. ഇവര്‍ക്ക് താല്‍ക്കാലിക യാത്രാ രേഖകള്‍ സംഘടിപ്പിക്കാനായി എംബസികളുടെയും കോണ്‍സുലേറ്റുകളുടെയും സഹായം തേടി.
https://www.facebook.com/Malayalivartha