ദുബായിൽ അമ്മയെ ഗുരുതരമായ പരിക്കുകളേൽപ്പിച്ച് കൊന്ന ഇന്ത്യൻ ദമ്പതിമാരുടെ വിചാരണ തുടങ്ങി
അതി ക്രൂരമായ പീഡനത്തിൽ മാതാവ് മരിച്ച സംഭവത്തിൽ ഇന്ത്യൻ ദമ്പതിമാരുടെ വിചാരണ തുടങ്ങി. ഇരുപത്തിയൊമ്പതുകാരനായ ഇന്ത്യൻ പ്രവാസിയാണ് ഇരുപത്തിയെട്ടുകാരിയായ ഭാര്യയ്ക്കൊപ്പം പ്രായമായ അമ്മയെ ഗുരുതരമായ പരിക്കുകളേൽപ്പിച്ച് കൊന്നത്. പോലീസ് കസ്റ്റഡിയിലാണ് ദമ്പതിമാർ ഇപ്പോൾ.
ഇന്ത്യൻ ദമ്പതിമാർ അമ്മയെ പട്ടിണിക്കിട്ടിരുന്നതായും പലതരത്തിലുള്ള ശാരീരിക പീഡനങ്ങൾ ഇവർക്കേറ്റിരുന്നതായും തെളിഞ്ഞിട്ടുണ്ട്. മകളെ ശരിയായി നോക്കുന്നില്ലെന്നാരോപിച്ചാണ് ഇന്ത്യൻ ദമ്പതിമാർ അമ്മയെ ഉപദ്രവിച്ചിരുന്നത്. അസ്ഥികളും വാരിയെല്ലും പൊട്ടി ആന്തരിക രക്തസ്രാവമുള്ള നിലയിൽ അയൽക്കാരാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരുടെ ഇടത്തെ കണ്ണിനും ഗുരുതരമായ പരിക്കേൽപ്പിച്ചിരുന്നു.
2018 ജൂലായ് മുതൽ ഒക്ടോബർ വരെ ഇവർ ക്രൂരമായ പീഡനങ്ങൾക്കിരയായതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. മരണസമയത്ത് 29 കിലോഗ്രാം മാത്രമേ ഇവർക്ക് ഭാരമുണ്ടായിരുന്നുള്ളൂവെന്ന് പരിശോധിച്ച ഫൊറൻസിക് വിദഗ്‌ധൻ പറഞ്ഞു.
ശരീരത്തിന്റെ പത്തുശതമാനം ഭാഗത്ത് പൊള്ളിച്ച പാടുമുണ്ടായിരുന്നു. പലതരം ഉപകരണങ്ങൾ കൊണ്ടുള്ള ഉപദ്രവമേറ്റ നിലയിലായിരുന്നു ഇവരുടെ ശരീരമെന്ന് ഡോക്ടർ വ്യക്തമാക്കി. ആശുപത്രിയിൽനിന്ന് കിട്ടിയ വിവരപ്രകാരം കഴിഞ്ഞവർഷം ഒക്ടോബർ 31-നാണ് സ്ത്രീ മരിച്ചത്.
ഇവരെ ഫ്ളാറ്റിലെ ബാൽക്കണിയിൽ വെറും നിലത്ത് അശ്രദ്ധമായി കിടത്തിയതുകണ്ട അയൽവാസിയായ 54 വയസ്സുള്ള ആശുപത്രി ജീവനക്കാരനിലൂടെയാണ് കാര്യങ്ങൾ പുറത്തറിഞ്ഞത്. അൽ ഖിസൈസ് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
മെഡിക്കൽ സംഘമെത്തി ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുമ്പോൾപോലും മകന്റെയും ഭാര്യയുടെയും സഹായമുണ്ടായിരുന്നില്ലെന്ന് ഫിലിപ്പീൻസ് സ്വദേശിയായ പാരാമെഡിക്കൽ ഉദ്യോഗസ്ഥനും പറഞ്ഞു. അന്നുമുതൽ പോലീസ് കസ്റ്റഡിയിലാണ് ദമ്പതിമാർ. കേസിന്റെ വാദം ജൂലായ് മൂന്നിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha