പിറന്ന മണ്ണിൽ അന്തിയുറങ്ങാൻ പ്രവാസികൾക്ക് അനുമതി; ഗള്‍ഫ് രാഷ്ട്രങ്ങളിൽ നിന്ന് പ്രവാസികളുടെ മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് നിലവില്‍ യാതൊരു വിലക്കും ഇല്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍

"പ്രവാസ ലോകത്തുള്ള അസുഖബാധിതരേയും വിസാ കാലാവധി തീർന്നവരേയും പ്രായമായവരേയും നാട്ടിലെത്തിക്കണമെന്ന മുറവിളി ചെവി കൊള്ളാത്തവർ പ്രവാസികളുടെ മൃതദേഹം ഇതുവരെ നാട്ടിലെത്തിക്കാനുണ്ടായിരുന്ന അനുമതിയും ഇപ്പോൾ നിഷേധിച്ചിരിക്കുന്നു". അഷ്‌റഫ് താമരശ്ശേറിയുടെ വാക്കുകളാണിവ. കോവിഡിനെ പ്രതിരോധിക്കുന്നതിൽ ലോകത്തിന് തന്നെ മാതൃകയായ കേരളം കേന്ദ്രത്തിന് വാക്ക് നൽകിയിട്ടും പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരുന്നതിൽ കേന്ദ്രം മൗനം അവലംബിക്കുകയാണ്. എന്നിരുന്നാൽ തന്നെയും പിറന്ന മണ്ണിൽ അന്തിയുറങ്ങാൻ നിഷേധിക്കപ്പെടുന്നത് സഹിക്കാവുന്നതിലും അപ്പുറമാണ്. എന്നാലിതാ പ്രവാസികളുടെ ആ തടസ്സം നീങ്ങിയിരിക്കുന്നു.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് നിലവില്‍ യാതൊരു വിലക്കും ഇല്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ വ്യക്തമാക്കി. ദുബായില്‍ മരിച്ച കായംകുളത്തുകാരന്റെ മൃതദേഹം തിരികെ നാട്ടിലെത്തിക്കുന്നതിന് വേണ്ട നടപടി സ്വീകരിച്ചുവരികയാണ്. പ്രവാസികളുടെ കാര്യത്തില്‍ കേന്ദ്രം മൗനം പാലിക്കുകയല്ല, വേണ്ട നടപടികള്‍ സ്വീകരിക്കുകയാണെന്നും അദ്ദേഹം പറയുകയുണ്ടായി.
അതോടൊപ്പം തന്നെ ഇന്ത്യക്കാരായ ആള്‍ക്കാര്‍ തിരികെ ഇങ്ങോട്ടേക്ക് വരേണ്ടതില്ല എന്ന നിലപാടല്ല കേന്ദ്രസര്‍ക്കാരിനുള്ളത്. ഇരു രാജ്യങ്ങളിലേയും സാഹചര്യങ്ങള്‍ മനസിലാക്കി സുരക്ഷകൂടി ഉറപ്പുവരുത്തിയതിന് ശേഷമേ നടപടി സ്വീകരിക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ ഇന്ത്യക്കാരുടെ കാര്യത്തിലും ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തന്നെയും കൊച്ചി വിമാനത്താവളത്തിന്റെ നിര്‍ദ്ദേശം ലഭിച്ചതിനാല്‍ കായംകുളത്തുകാരന്റെ മൃതദേഹം ദുബായില്‍ നിന്ന് വിമാനത്തില്‍ കയറ്റിയിരുന്നില്ല. ഇതേത്തുടർന്നാണ് പ്രശ്നങ്ങൾ ഉരുവായത്.
അതോടൊപ്പം തന്നെ കഴിഞ്ഞ ദിവസം ചെന്നെ വിമാനത്താവളത്തിലെത്തിയ രണ്ട് മൃതദേഹങ്ങള്‍ ചില തടസങ്ങള്‍ കാരണം പുറത്തേക്ക് ഇതുവരെ കൊണ്ടുപോയിട്ടില്ല. ഇതിനെ തുടര്‍ന്ന് മൃതദേഹങ്ങള്‍ കൊണ്ടുവരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി എന്ന വാര്‍ത്തകള്‍ വരുകയാണ് ഉണ്ടായത്.ഇത്രയും കാലം മൃതദേഹങ്ങള്‍ കൊണ്ടുവന്നിരുന്നത് യാത്രാവിമാനങ്ങളിലാണ്. ഇത് സംബന്ധിച്ച് സിവില്‍ ഏവിയേഷനും വിദേശകാര്യ വകുപ്പുമാണ് തീരുമാനമെടുക്കുന്നത് തന്നെ. എന്നാല്‍ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അതിന് സാധിക്കാത്തതിനാല്‍ ചരക്ക് വിമാനത്തിലാണ് കൊണ്ടുവന്നിരുന്നത്.
എന്നാല്‍ അത് പലവിധത്തിലുമുള്ള ആശയക്കുഴപ്പങ്ങള്‍ക്ക് വഴി വെച്ച സാഹചര്യത്തില്‍ അത് പരിഹരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ചെയ്യുകയാണ് വേദത്തെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി അമിത്ഷായുമായി സംസാരിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ വിദേശരാജ്യങ്ങളില്‍ നിന്നും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയതിനെ തുടർന്ന് ശുഭപ്രതീക്ഷയാണ് അദ്ദേഹം മുന്നോട്ട് വച്ചത്.
https://www.facebook.com/Malayalivartha



























