യുഎഇയിൽ റെഡ് അലേർട്ട് തുടരുന്നു; കാലാവസ്ഥയിൽ അതിശൈത്യം! മൂന്ന് മണിക്കൂറിനിടെ 24 റോഡപകടങ്ങൾ റിപ്പോർട്ട് ചെയ്തു, ഇതിൽ രണ്ടെണ്ണം വലിയ അപകടങ്ങൾ, ഈ സമയത്തിനിടെ പൊലീസ് സഹായം 1810 അടിയന്തര ഫോൺ കാളുകളും ലഭിച്ചുവെന്ന് അധികൃതർ, അസ്ഥിരമായ കാലാവസ്ഥയിൽ മുന്നറിയിപ്പുമായി അധികൃതർ
യുഎഇ കാലാവസ്ഥയിൽ അതിശൈത്യം പിടിമുറുക്കിയതോടെ പ്രഭാതങ്ങളിൽ എങ്ങും കനത്ത മൂടൽമഞ്ഞാണ് രൂപപ്പെട്ടത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പലയിടത്തും മൈനസ് ഡിഗ്രീ സെൽഷ്യസിന് താഴെയാണ് രേഖപ്പെടുത്തിയത്. അസ്ഥിരമായ കാലാവസ്ഥയാണ് തുടരുന്നത്. ഞായറാഴ്ച അനുഭവപ്പെട്ട ശക്തമായ മൂടൽ മഞ്ഞിൽ ദുബൈയിൽ 24 റോഡപകടങ്ങളാണ് റിപ്പോർട്ട് ചെയ്തതെന്ന് ദുബൈ പൊലീസ് കമാൻഡ് ആൻഡ് കൺട്രോൾ സെൻറർ അറിയിക്കുകയുണ്ടായി. ഇതിൽ രണ്ടെണ്ണം വലിയ അപകടങ്ങൾ ആയിരുന്നു. രാവിലെ ആറിനും ഒമ്പത് മണിക്കുമിടയിലെ മൂന്ന് മണിക്കൂർ കൊണ്ടാണ് ഇത്തരത്തിൽ അപകടങ്ങൾ ഉണ്ടായിരിക്കുന്നത്.
അത്തരത്തിൽ കാഴ്ചമറക്കുന്ന തരത്തിലുള്ള മൂടൽമഞ്ഞ് കാരണമാണ് ഇത്രയും അപകടങ്ങൾ സംഭവിച്ചത്. ഈ സമയത്തിനിടെ പൊലീസ് സഹായം 1810 അടിയന്തര ഫോൺ കാളുകളും ലഭിച്ചുവെന്ന് അധികൃതർ അറിയിക്കുകയുണ്ടായി. ഇതേതുടർന്ന് അപകടങ്ങളുടെ എണ്ണം കുറക്കാനായി ദേശീയപാതകളിൽ ട്രക്കുകൾ സഞ്ചരിക്കുന്നത് തടയാനായി ഞായറാഴ്ച പുലർച്ച മുതൽ മറ്റ് എമിറേറ്റുകളുമായി പൊലീസ് 'ഫോഗ് സിസ്റ്റം' നടപ്പാക്കിയതായി കേണൽ ബിൻ ഫാരെസ് വ്യക്തമാക്കുകയുണ്ടായി.
അതേസമയം അസ്ഥിരമായ കാലാവസ്ഥയിൽ ട്രാഫിക് നിർദേശങ്ങൾ പാലിക്കണം എന്ന കർശന നിർദ്ദേശമാണ് നൽകുന്നത്. വാഹനമോടിക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണം. ദൃശ്യപരത കുറവായതിനാൽ മൂടൽമഞ്ഞ് അല്ലെങ്കിൽ മഴയുള്ള കാലാവസ്ഥയിൽ ഉണ്ടാകുന്ന വാഹനാപകടങ്ങൾ വളരെ കഠിനമായിരിക്കും - എന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാസമയത്തും വേഗപരിധി പാലിക്കണമെന്നും വേഗം കുറക്കണമെന്നും വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കണമെന്നും മൂടൽമഞ്ഞിൽ വാഹനമോടിക്കുമ്പോൾ ലൈറ്റുകളും ഹെഡ് ബീമുകളും ഓണാക്കണമെന്നും ദുബൈ പൊലീസ് വാഹനമോടിക്കുന്നവരോട് അഭ്യർഥിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha