പ്രവാസികൾക്ക് ആശ്വാസമായി ആ വാർത്ത; സൗദിയിൽ വധശിക്ഷകളുടെ എണ്ണം കുത്തനെ കുറഞ്ഞു, 2019 നെ അപേക്ഷിച്ച് 85 ശതമാനം കുറവാണിത് രേഖപ്പെടുത്തുന്നത്, പ്രാകൃത ശിക്ഷകൾ ഒഴിവാക്കിയത് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ പരിഷ്കരണങ്ങളുടെ ഭാഗമായി
സൗദിയിൽ വധശിക്ഷകളുടെ എണ്ണം കുത്തനെ കുറഞ്ഞതായി റിപ്പോർട്ട്. സൗദി മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരമാണ് റിപ്പോർട്ട് പുറത്ത് വന്നത്. ഇതുപ്രകാരം വധശിക്ഷ എണ്‍പത്തഞ്ച് ശതമാനമാണ് കുറഞ്ഞത്. മയക്കുമരുന്ന് കേസുകളിലെ വധശിക്ഷക്ക് മോറട്ടോറിയം പ്രഖ്യാപിച്ചതും പ്രായപൂര്‍ത്തിയാകാത്തവരുടെ വധശിക്ഷ നിര്‍ത്തലാക്കിയതുമാണ് ഇതിന് പ്രധാന കാരണം. 2020 ൽ 27 വധശിക്ഷയാണ് രാജ്യത്ത് നടപ്പിലാക്കിയത്. അതായത് 2019 നെ അപേക്ഷിച്ച് 85 ശതമാനം കുറവാണിത് രേഖപ്പെടുത്തുന്നത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്കുള്ള വധശിക്ഷക്ക് ഏർപ്പെടുത്തിയ മൊറട്ടോറിയമാണ് വധശിക്ഷ കുത്തനെ കുറയാൻ കാരണമായി മാറിയിരിക്കുന്നത് എന്നാണ് റിപോർട്ടുകൾ വ്യക്തമാക്കുന്നത്.
അതോടൊപ്പം തന്നെ പ്രായപൂർത്തിയാകാത്തവരുടെ കുറ്റകൃത്യങ്ങൾക്ക് 2018-ൽ സൗദി അറേബ്യ വധശിക്ഷ നിരോധിക്കുകയുണ്ടായി. മാത്രമല്ല കഴിഞ്ഞ വർഷം ചാട്ടവാറടി ശിക്ഷ സൗദി ഒഴിവാക്കിയിരുന്നു. പകരം തടവു ശിക്ഷയാക്കി ഒതുക്കുകയായിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ പരിഷ്കരണങ്ങളുടെ ഭാഗമായാണ് പ്രാകൃത ശിക്ഷകൾ ഒഴിവാക്കിയത് തന്നെ. എന്നാൽ 2019ലെ ആംനസ്റ്റി കണക്ക് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കുന്നത് ചൈനയിലാണ്. ഇവിടുത്തെ വധശിക്ഷ ഭൂരിഭാഗവും പുറം ലോകമറിയാറില്ലെന്നും ആംനസ്റ്റി ചൂണ്ടിക്കാട്ടിയിരുന്നു. വധ ശിക്ഷ നടപ്പാക്കുന്നതിൽ രണ്ടാം സ്ഥാനത്ത് ഇറാനും മൂന്നാം സ്ഥാനത്ത് സൗദിയും നാലാം സ്ഥാനത്ത് ഇറാഖും അഞ്ചാം സ്ഥാനത്ത് ഈജിപ്തുമാണ് നിലനിൽക്കുന്നത്.
https://www.facebook.com/Malayalivartha