സൗദിയിൽ ഈ തൊഴിലിന് പ്രവാസികൾക്ക് പരീക്ഷ; സൗദിയിലെത്തുന്നതിന് മുമ്പ് തന്നെ പ്രൊഫഷണൽ പരീക്ഷ പാസായിരിക്കണമെന്ന് അധികൃതർ, നിരവധി പ്രവാസികൾക്കാണ് തൊഴിൽ നഷ്ടമാകുന്നതിന് പിന്നാലെ മറ്റൊരു നീക്കം
സ്വദേശിവത്കരണം കടുപ്പിക്കുന്ന സൗദിയുടെ മറ്റൊരു നീക്കം പ്രവാസികൾക്ക് തിരിച്ചടിയാകുന്നു. ഉയർന്ന തസ്തികകളിലേക്ക് സൗദി പൗരന്മാർക്ക് നിയമനം നൽകുന്നതിലൂടെ നിരവധി പ്രവാസികൾക്കാണ് തൊഴിൽ നഷ്ടമാകുന്നത്. ഇതിനുപിന്നാലെയാണ് സൗദിയുടെ മറ്റൊരു നീക്കം. വിദേശ എഞ്ചിനീയർമാർ സൗദിയിലെത്തുന്നതിന് മുമ്പ് തന്നെ പ്രൊഫഷണൽ പരീക്ഷ പാസായിരിക്കണമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്ത് നിലവിലുള്ള എഞ്ചിനീയർമാർക്കും വിവിധ ഘട്ടങ്ങളിലായി യോഗ്യതാ പരീക്ഷ പൂർത്തീകരിക്കേണ്ടതാണ്. എഞ്ചിനീയറിംഗ് ജോലികളിലെ ഗുണ മേന്മ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരത്തിൽ നടപടി സ്വീകരിക്കുന്നത്.
രാജ്യത്ത് നിലവിൽ ജോലി ചെയ്തു വരുന്ന വിദേശികളായ എഞ്ചിനീയർമാരിൽ യോഗ്യരായവരെ കണ്ടെത്തുന്നതിനായുള്ള പ്രൊഫഷണൽ പരീക്ഷക്ക് കഴിഞ്ഞ മാസം മുതൽ ദമ്മാമിൽ തുടക്കം കുറിക്കുകയുണ്ടായി. വൈകാതെ മറ്റ് നഗരങ്ങളിൽ വെച്ചും പരീക്ഷ നടത്തുമെന്നും അധികൃതർ വ്യക്തമാക്കിയിരിക്കുകയാണ്. ഇതിനായുളള ക്രമീകരണങ്ങൾ നടന്ന് വരികയാണ്. ഇതിന് പിറകെയാണ് പുതിയ തൊഴിൽ വിസയിലെത്തുന്ന എഞ്ചിനീയർമാർക്കും യോഗ്യതാ പരീക്ഷ നടത്താൻ തീരുമാനിച്ചതായുള്ള വാർത്തകൾ പുറത്ത് വരുന്നത്. പുതിയ വിസയിലെത്തുന്നവർ സൗദിയിലെത്തുന്നതിന് മുമ്പ് അതത് രാജ്യങ്ങളിൽ വെച്ച് തന്നെ പരീക്ഷ പാസായിരിക്കണമെന്നാണ് പുതിയ ചട്ടം നിഷ്കർഷിക്കുന്നത്.
അതോടൊപ്പം തന്നെ എഞ്ചിനീയറിംഗ് ജോലികളിലെ ഗുണമേന്മ ഉറപ്പാക്കുന്നതിന് വിദേശ എഞ്ചിനീയർമാർക്ക് യോഗ്യതാ പരീക്ഷ നടത്തണമെന്ന് മുനിസിപ്പൽ ഗ്രാമ കാര്യ മന്ത്രി എഞ്ചിനീയറിംഗ് കൗൺസിലിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നതാണ്. ഇതിന്‍റെ തുർച്ചയായാണ് പുതിയ നീക്കം ശക്തമാക്കിയിട്ടുള്ളത്. ആഗോള പങ്കാളിയായ പിയേഴ്‌സൺ വി.യു.ഇയുടെ സഹായത്തോടെയാണ് വിവിധ രാജ്യങ്ങളിൽ വെച്ച് പരീക്ഷ നടത്തുന്നത്. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലൂടെ വിജയിക്കുന്നവർക്ക് പിയേഴ്‌സൺ സർട്ടിഫിക്കറ്റുകളും നൽകുന്നതാണ്. സൗദി കൗൺസിൽ ഓഫ് എഞ്ചിനീയേഴ്‌സിന്റെ അംഗീകാരവും, അഞ്ച് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയവും ഉള്ളവർക്ക് മാത്രമാണ് സൗദിയിൽ എഞ്ചിനീയറിംഗ് മേഖലയിൽ തൊഴിൽ ചെയ്യാൻ അനുവാദം നൽകിയിട്ടുള്ളത്.
https://www.facebook.com/Malayalivartha